ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കേരളത്തില്‍നിന്നുള്ള എംപിമാരുടെ യോഗം ഇന്നു ദല്‍ഹിയില്‍ ചേരും. എന്നാല്‍, പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിനു തൊട്ടു തലേന്നു മാത്രം യോഗം വിളിച്ചു ചേര്‍ത്തതില്‍ കോണ്‍ഗ്രസ് എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. എങ്കിലും പിണറായി മുഖ്യമന്ത്രിയായി ചുമതലയേറ്റതിനുശേഷം വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ തന്നെയാണ് എംപിമാരുടെ തീരുമാനം.
സാധാരണ ഗതിയില്‍ പാര്‍ലമെന്റ് സമ്മേളനത്തിനു തീയതി പ്രഖ്യാപിച്ചു കഴിഞ്ഞ് ഏറെ വൈകാതെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ എംപിമാരുടെ യോഗം വിളിക്കാറാണു പതിവ്.
പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കണമെങ്കില്‍ 12 ദിവസം മുമ്പേ എഴുതി നല്‍കേണ്ടതുണ്ട്. അതിനാല്‍ ഇത്തവണ യോഗത്തില്‍ ഉയരുന്ന ആവശ്യമനുസരിച്ചു ചോദ്യം എഴുതി തയാറാക്കി പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ കഴിയില്ല. ഇക്കാരണത്താല്‍ ഇന്നത്തെ യോഗത്തിന്റെ പ്രാധാന്യത്തെയാണു വിയോജിപ്പുള്ള എംപിമാര്‍ ചോദ്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: