വ്യാസൻ പറഞ്ഞു: ‘സംസാരഹേതുവായ അഹങ്കാരം മൂന്നു വിധത്തിലാണ് രാജാവേ. ദേഹമെടുത്തിട്ടുള്ള എല്ലാവർക്കും അഹങ്കാരം സഹജമായുണ്ട്. മുനിമാർക്കും അങ്ങനെ തന്നെയാണ്. തപസ്സ്, ദാനം, യജ്ഞം, എന്നിവയെല്ലാം സാത്വീകാഹങ്കാരത്തിന്റെ ഫലമായി ഉണ്ടാവുന്നതാണ്. രാജസാഹങ്കാരവും അവയ്ക്ക് കാരണമാവാം. കലഹത്തിന് കാരണമാവുന്നത് താമസാഹങ്കാരമാണ്. ഏത്കാര്യം നടത്താനും കാരണം കൂടിയേ തീരൂ.
അഹങ്കാരം തന്നെയാണ് ശുഭാശുഭങ്ങളായ എല്ലാ കർമ്മത്തിന്റെയും ഹേതു. വിശ്വം ഉണ്ടായത് പോലും ഈ അഹങ്കാരം മൂലമാണ്. പിന്നെ അതിന്റെ കെട്ടെങ്ങനെ വിട്ടു പോകാനാണ്? ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരും അഹങ്കാരത്തോടുകൂടിയവരാണ്. ജനനം, മരണം, അവയുടെ ആവർത്തനം, എന്നിവ മാമുനിമാർക്കും മാനുഷർക്കും തിര്യക്കുകൾക്കും ബാധകമാണ്. തേരിന്റെ ചക്രമുരുളുന്നത് പോലെ തുടർച്ചയായ ജനനമരണ ചക്രം ഉത്തമവും അധമവും ആയ യോനികളിൽ പിറന്നു വളർന്നു മരിച്ചു തുടർന്നു പോകുന്നു.
ഭഗവാൻ വിഷ്ണുവിന്റെ അവതാരങ്ങൾക്കും എണ്ണമുണ്ടോ? മീനായും ആമയായും പന്നിയായും നരസിംഹമായും വാമനനായും മറ്റും ജനിച്ച ഭഗവാൻ ഓരോരോ യുഗങ്ങളിലും വാസുദേവൻ, ജഗന്നാഥൻ, ജനാർദ്ദനൻ എന്നിങ്ങനെ അവതാരങ്ങൾ കൈക്കൊള്ളുന്നത് കർമ്മവശഗതനായിട്ടാണ്. ഏഴാം വൈവസ്വതമന്വന്തരത്തിൽ ഭഗവാൻ കൈക്കൊണ്ട അവതാരങ്ങൾ ഏതൊക്കെയെന്ന് ഞാൻ പറഞ്ഞു തരാം. ഭൃഗുവിന്റെ ശാപമാണ് വിഷ്ണുവിന്റെ ഈ അവതാരങ്ങൾക്ക് ഹേതുവായത്.’
ജനമേജയൻ പറഞ്ഞു: ‘മഹാമതേ, എന്റെ സംശയങ്ങൾ വർദ്ധിക്കുകയാണ്. എന്തിനാണ് ഭഗവാനെ ഭൃഗുമഹർഷി ശപിച്ചത്? ആ മുനിക്ക് എന്തപ്രിയമാണ് ഭഗവാൻ ചെയ്തത്? ദേവന്മാർ പൂജിക്കുന്ന ആ ദിവ്യ പ്രഭു മുനിക്കെതിരായി എന്തപരാധമാണ് ചെയ്തത്?‘
വ്യാസൻ തുടർന്നു: ‘പണ്ട് ഹിരണ്യകശിപു രാജാവായിരിക്കുമ്പോൾ ഒരു ദേവാസുരയുദ്ധം ഉണ്ടായി. ഹിരണ്യകശിപു കൊല്ലപ്പെട്ടപ്പോൾ മകനായ പ്രഹ്ലാദൻ രാജ്യഭാരമേറ്റു. പ്രഹ്ലാദൻ ദേവന്മാരെ പീഡിപ്പിച്ചപ്പോൾ ദേവേന്ദ്രൻ പ്രഹ്ലാദനുമായി യുദ്ധം ചെയ്തു. ആ ഭീകരയുദ്ധം നൂറുവർഷം നീണ്ടു നിന്നു. അതിൽ പരാജിതനായ പ്രഹ്ലാദൻ സനാതനധർമ്മം ഉൾക്കൊണ്ട് വിരക്തനായി വിരോചനന്റെ പുത്രനായ ബലിയെ രാജ്യം ഏൽപ്പിച്ചു.
പിന്നെ അദ്ദേഹം തപസ്സിനായി ഗന്ധമാദനത്തിലേയ്ക്ക് പോയി. രാജാവായ ബലിയും ദേവന്മാരോടു യുദ്ധം ചെയ്തു. ദേവന്മാർക്ക് ദേവേന്ദ്രന്റെയും മഹാവിഷ്ണുവിന്റെയും തുണ ലഭിച്ചതിനാൽ യുദ്ധത്തിൽ അവർ ജയിച്ചു. പരാജിതരായി ഓടിപ്പോയ ദൈത്യന്മാർ ശുക്രാചാര്യനെ ശരണം പ്രാപിച്ചു. ‘അങ്ങയുടെ സഹായം കൂടാതെ ഞങ്ങൾക്ക് സ്വരാജ്യത്ത് നിലനിൽപ്പില്ല. ഞങ്ങൾ പാതാളലോകമായ രസാതലത്തിലേയ്ക്ക് പോകുന്നു.’
‘പേടിക്കേണ്ട, ഞാൻ നിങ്ങൾക്ക് സഹായം നൽകാം. എന്റെ തേജസ്സും മന്ത്രങ്ങളും ഔഷധങ്ങളും നിങ്ങൾക്ക് തുണയാകും. പേടി വേണ്ട‘ എന്ന് മുനി അവർക്ക് വാഗ്ദാനം ചെയ്തു.
ശുക്രമുനിയുടെ പരിരക്ഷയിൽ ദൈത്യന്മാർ ഭയം കൂടാതെ ജീവിച്ചു. ദേവേന്ദ്രൻ വിവരമറിഞ്ഞ് ആശങ്കാകുലരായി. ‘ശുക്രാചാര്യരുടെ മന്ത്രശക്തി അപാരമാണ്.
അതുമൂലം നമുക്ക് സ്ഥാനഭ്രംശം ഉണ്ടാവുന്നതിനു മുൻപ് അവരോടു യുദ്ധം ചെയ്ത് എല്ലാവരെയും പാതാളത്തിലേയ്ക്ക് പായിക്കാം‘ എന്നദ്ദേഹം നിശ്ചയിച്ചു. വിഷ്ണുവിന്റെ സഹായത്തോടെ ദേവന്മാർ ദൈത്യരെ ആക്രമിക്കാൻ തുടങ്ങി. ഭയചകിതരായ അസുരന്മാർ ശുക്രാചാര്യരോട് സങ്കടം പറഞ്ഞു. അദ്ദേഹം അവർക്ക് അഭയം നൽകി.
ശുക്രാചാര്യരുടെ മന്ത്രബലവും ഔഷധബലവും അറിയാവുന്ന ദേവന്മാർ അസുരന്മാരെ ആക്രമിക്കുന്നതെല്ലാം നിർത്തി രണത്തിൽ നിന്നും പിന്തിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: