ലോകരാജ്യങ്ങള്‍ എബോള, സിക എന്നീ രോഗങ്ങള്‍ക്കെതിരെ പൊരുതുമ്പോഴാണ് കേരളം ഡിഫ്തീരിയയ്ക്കെതിരെ പോരാടുന്നത്. സംസ്ഥാനത്ത് ഇതിനകം 37 പേര്‍ക്ക് ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചു. രണ്ടുപേര്‍ ഡിഫ്തീരിയമൂലം മരിച്ചു. സികയ്ക്കെതിരെയും എബോളയ്ക്കെതിരെയും വാക്സിനുകള്‍ പരീക്ഷണാവസ്ഥയിലാണ്.
ഈ രോഗങ്ങള്‍ക്കെതിരെ ഫലപ്രദമായ രോഗപ്രതിരോധ കുത്തിവെപ്പുകള്‍ ഇനിയും കണ്ടെത്തേണ്ട സ്ഥിതിയാണുള്ളത്, എന്നാല്‍ കേരളത്തിലെ ഡിഫ്തീരിയയ്ക്ക് ഫലപ്രദമായ രോഗപ്രതിരോധ കുത്തിവെപ്പ് നിലവിലുള്ളപ്പോഴാണ് വാക്സിനെതിരെ ചില ആളുകള്‍ ദുഷ്പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ കോഴിക്കോട്ടും മലപ്പുറത്തും ഡിഫ്തീരിയ വാക്സിനെതിരെ ചിലര്‍ നടത്തുന്ന പ്രചാരണത്തില്‍നിന്ന് ജനങ്ങളെ മോചിതരാക്കുവാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും മത പണ്ഡിതന്മാര്ക്കും നന്നേ ബുദ്ധിമുട്ടേണ്ട അവസ്ഥയാണ്.
വാക്സിനുകളില്‍ അണുക്കളുണ്ടെന്നും, രാസവസ്തുക്കള്‍ ഉണ്ടെന്നും, മൃഗങ്ങളില്‍നിന്നുള്ള ഉല്പ്പന്നങ്ങളാണെന്നും ഇത് സ്വീകരിക്കുന്നത് മുസ്ലിം നിയമങ്ങള്‍ക്ക് എതിരാണെന്നും ഹറാമാണെന്നുമാണ് ഒരു പ്രചാരണം.
ചില പ്രദേശങ്ങളിലെ പ്രചാരണം വീഡിയോ ചിത്രങ്ങള്‍ ഉപയോഗിച്ചാണ്. മനുഷ്യന്റെ രോഗപ്രതിരോധശേഷി പൂര്‍ണമായും ഗര്‍ഭപാത്രത്തില്‍ നിന്നും ലഭിക്കുന്നതാണെന്നും വാക്സിനുകളുടെയൊന്നും ആവശ്യം ഇല്ലെന്നുമാണ് മറ്റൊരു പ്രചാരണം. അതുകൊണ്ട് വാക്സിനുകളെല്ലാം ഇസ്ലാമിന്റെ നിയമങ്ങള്‍ക്കെതിരാണെന്നും ഉപയോഗിക്കരുതെന്നുമാണ് ചില മുസ്ലിം സഹോദരീസഹോദരന്മാരുടെ ഇടയില്‍ അടക്കിപ്പിടിച്ച സംസാരം.
ചില മതമൗലികവാദികളുടെ കാഴ്ചപ്പാട് ഡിഫ്തീരിയക്കെതിരെ യുനാനിയും, നാച്വറോപതിയുമാണ് നല്ലതെന്നാണ്. വാക്സിനുകളെല്ലാം മനുഷ്യന്റെ സ്വതസിദ്ധമായ രോഗപ്രതിരോധ ശേഷിയെ പൂര്‍ണമായും തകര്‍ക്കുമെന്നും പിന്നീട് ഹോമിയോപ്പതി, നേച്ചര്‍ക്യൂര്‍ ചികിത്സകള്‍ ഏല്‍ക്കില്ലെന്നുമാണ് മറ്റൊരു പ്രചാരണം. വിദ്യാഭ്യാസം കുറഞ്ഞ പ്രദേശങ്ങളിലൂടെ നടക്കുന്ന ഇത്തരം പ്രചാണം ഡിഫ്തീരിയ വാക്സിന് ഉപയോഗിക്കുവാന്‍ വലിയ വിഭാഗം ജനങ്ങളിലും മടിയും ഭയവും ഉടലെടുക്കുന്നതിന് കാരണമായി.
പുതിയതായി ജനിച്ച കുട്ടികള്‍ മുതല്‍ 16 വയസ്സ് വരെ പ്രായമായ 170000 കുട്ടികളാണ് മലപ്പുറം ജില്ലയിലുള്ളത്. കൗമാരപ്രായക്കാരായ കുട്ടികള്‍ ഇതിനകം ഡിഫ്തീരിയ ബാധിച്ച് മലപ്പുറം ജില്ലയില്‍ മരിച്ചുകഴിഞ്ഞു. സമയത്ത് വാക്സിന് കുത്തിവെപ്പ് നടത്താത്തതാണ് മരണത്തിന് കാരണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. 2002 ല്‍ ഉത്തര്‍പ്രദേശില്‍ പോളിയോ കുത്തിവെപ്പിനെതിരെയും ഇത്തരം പ്രചാരണം നടന്നിരുന്നു.
അക്കാലത്ത് രാജ്യത്തുണ്ടായിരുന്ന 1600 ല്‍ 1242 പോളിയോ കേസുകളും ഉത്തര്‍പ്രദേശില്‍ നിന്നായിരുന്ന കാലഘട്ടമായിരുന്നു. അന്ന് യൂണിസെഫിന്റെ നേതൃത്വത്തില്‍ 2800 മുസ്ലിംമത പണ്ഡിതന്മാരും 500 മദ്രസകളും 2000 മദ്രസ അദ്ധ്യാപകരും 5788 ഹാജിയാന്മാരും ഇടതടവില്ലാതെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ ബോധവല്‍ക്കരണത്തിന്റെ ഫലമായാണ് ജനങ്ങള്‍ പോളിയോ വാക്സിന് എടുക്കാന്‍ തുടങ്ങിയതും ഉത്തര്‍പ്രദേശിനെ പോളിയോ വിമുക്ത സംസ്ഥാനമാക്കി മാറ്റിയതും.
കേരളത്തില്‍ ഡിഫ്തീരിയ വാക്സിനെതിരെ നടന്ന കുപ്രചാരണത്തിന് തടയിടാനായി എത്തിക്കല്‍ മെഡിക്കല്‍ ഫോറവും സാമൂഹ്യനേതാക്കളും മതനേതാക്കളും ഇന്ന് അക്ഷീണം പ്രയത്നിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളുടെ പ്രത്യേകിച്ചും അമേരിക്ക പോലുള്ള സാമ്രാജ്യത്വ ശക്തികളുടെ ഇടപെടലാണ് വാക്സിനേഷന് കാരണമെന്നും, കുട്ടികളില്‍ വാക്സിന് കുത്തിവെപ്പ് നടത്തിയാല്‍ പിന്നീട് സന്താന ഉല്പ്പാദനംവരെ നടക്കില്ല എന്നുവരെ പ്രചരിപ്പിച്ച സ്ഥലങ്ങളുണ്ട് മലപ്പുറം ജില്ലയില്‍.
എന്തായാലും മതനേതാക്കളുടെ ഇടപെടല്‍മൂലം വാക്സിന് കുത്തിവെപ്പിനോട് ജനങ്ങള്‍ക്ക് ഇന്ന് പഴയ എതിര്‍പ്പില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. ക്ഷയം, മസൂരി, പോളിയോ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് പോലെതന്നെയാണ് ഡിഫ്തീരിയ വാക്സിന് കുത്തിവെപ്പും. പെട്ടെന്ന് പടര്‍ന്നുപിടിക്കുവാന്‍ സാധ്യതയുള്ള രോഗമാണ് ഡിഫ്തീരിയ.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്കും രണ്ട് മെഡിക്കല്‍ സ്റ്റാഫിനും രോഗം വന്നു. രോഗത്തിന് ജാതിയും മതവും വിദ്യാഭ്യാസവും നിറവും രാഷ്ട്രീയവുമില്ല, അതിനാല്‍ ഈ ബാക്ടീരിയല്‍ രോഗം ആരെവേണമെങ്കിലും ബാധിക്കാവുന്നതാണ്. വാക്സിന് എടുക്കുകയാണ് ഏറ്റവും പ്രധാന രോഗപ്രതിരോധ മാര്‍ഗ്ഗം. ഇതാണ് ചില ആളുകള്‍ അശാസ്ത്രീയമായി പ്രചാരണം നടത്തി അവഗണിക്കുന്നത്. രോഗാരംഭത്തില്‍ കുറച്ചുദിവസത്തേക്കെങ്കിലും രോഗനിയന്ത്രണത്തിന് ആരോഗ്യവകുപ്പിന് തലവേദന സൃഷ്ടിച്ചു എന്നത് വാസ്തവമാണ്.
കോറിനേ ബാക്ടീരിയം ഡിഫ്തീരിയെ എന്ന ഒരു തരം ബാക്ടീരിയയാണ് ഡിഫ്തീരിയ രോഗം ഉണ്ടാക്കുന്നത്. മലയാളത്തില്‍ രോഗത്തിന് തൊണ്ടമുള്ള് എന്നാണ് വിളിക്കുന്നത്. കോറിനേ ബാക്ടീരിയം ഡിഫ്തീരിയെ എന്ന ബാക്ടീരിയ മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന മാരകമായ വിഷാംശമാണ് രോഗലക്ഷണങ്ങള്‍ക്ക് കാരണം. ശരീരത്തിലെത്തിയാല്‍ ബാക്ടീരിയ പെരുകുന്നതും കൂടുതല്‍ വിഷാംശം ഉണ്ടാക്കുന്നതും രോഗം മൂര്‍ച്ഛിക്കുവാന്‍ കാരണമാകും. ഡിഫ്തീരിയ രോഗം ഉണ്ടാക്കുന്ന ബാക്ടീരിയയെ ഒരുതരം ബാക്ടീരിയോ ഫെഡ് വൈറസ് ആക്രമിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുവാനാണത്രെ ഈ ബാക്ടീരിയ വിഷാംശം ഉല്‍പ്പാദിപ്പിക്കുന്നത്.
വൈറസിന്റെ ആക്രമണം രൂക്ഷമാകുന്നതോടെ ടോക്സിന് ഉല്‍പ്പാദനവും വര്‍ധിക്കും. മനുഷ്യനില്‍ തൊണ്ടമുള്ള് രോഗം ഉണ്ടാക്കുന്ന ബാക്ടീരിയകളെ രോഗകാരികളായ വൈറസുകള്‍ ആക്രമിക്കുന്നതാണ് വിഷാംശം കൂടുതലായി ഉണ്ടാകുന്നതിന് കാരണമാകുന്നതെന്നാണ് മെഡിക്കല്‍ സയന്‍സ് വിലയിരുത്തുന്നത്. അതായത് മനുഷ്യനില്‍ തൊണ്ടമുള്ളിന് കാരണമാകുന്ന ബാക്ടീരിയകള്‍ക്ക് വൈറസ് ബാധ ഉണ്ടെന്നാണ് അനുമാനിക്കുന്നത്.
എല്ലാവര്‍ഷവും ഡിഫ്തീരിയ ബാധിച്ച് ലോകത്തില്‍ മരണമടയുന്നത് ആയിരങ്ങളാണ്. ഈ രോഗം തൊണ്ടയെ ബാധിക്കുന്നതോടൊപ്പം ടോണ്‍സിലുകളെയും ബാധിക്കും. രോഗി സംസാരിക്കുമ്പോള്‍ ഇടറിയ, പരുപരുത്ത ശബ്ദവുമായിരിക്കും. ഭക്ഷണത്തിനുള്ള താല്‍പ്പര്യം കുറയുന്നതും തൊണ്ടയിലെ പാടപോലുള്ള ആവരണം പൊട്ടി രക്തംവരുന്നതും രോഗലക്ഷണങ്ങളാണ്. തൊണ്ടയില്‍ ടോണ്‍സിലിനോട് ചേര്‍ന്ന് രൂപപ്പെടുന്ന ആവരണം തുടക്കത്തില്‍ നീലകലര്‍ന്ന വെള്ളയോ ചാരനിറമോ ആയിരിക്കും.
എന്നാല്‍ പൊട്ടിക്കഴിഞ്ഞാല്‍ തൊണ്ടയിലെ ആവരണത്തിന്റെ നിറം ചാരംകലര്‍ന്ന പച്ചയോ, കറുപ്പോ ആയി മാറും. ഡിഫ്തീരിയ ഈ ഘട്ടത്തിലെത്തിയാല്‍ ആറ് മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ രോഗി മരിക്കുമെന്നുറപ്പാണ്. രോഗത്തിന്റെ ഒരു ഘട്ടത്തിലും കടുത്ത പനി അനുഭവപ്പെടാറില്ല. മറിച്ച് ശ്വാസതടസ്സവും തൊണ്ടവീക്കവും ഉണ്ടാകും. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ഹൃദയമിടിപ്പ് അസാധാരണമാകുകയും ഹൃദയധമനികളിലും വാല്‍വുകളിലും വീക്കം പ്രത്യേക്ഷപ്പെടുകയും ചെയ്യും.
ഇത് ഹൃദയമിടിപ്പ് നിന്നുപോകുന്നതിന് കാരണമാകാറുണ്ട്. ഈ രോഗം ബാധിച്ച് മരിക്കുന്നവര്‍ക്ക് മരണത്തോടടുക്കുമ്പോള്‍ രൂക്ഷമായ ശ്വാസതടസ്സവും തുടര്‍ന്ന് ഹൃദയമിടിപ്പ് നിന്നുപോകുകയുമാണ് സംഭവിക്കുന്നത്. ഇത് ഒരു ബാക്ടീരിയല്‍ രോഗമായതുകൊണ്ട് രോഗിയുമായി അടുത്ത് ഇടപഴുകുന്നവര്ക്കും രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവര്‍ക്കും മൂക്കില്‍നിന്നും വായില്‍നിന്നുമുള്ള ദ്രവങ്ങള്‍ വഴിയും, രോഗികളുടെ വസ്ത്രങ്ങള്‍ വഴിയും രോഗം പകരുവാന്‍ സാധ്യതയേറെയാണ്. രോഗികള്‍ ഉപയോഗിക്കുന്ന വസ്തുക്കളിലൂടെയും രോഗം പകരാവുന്നതാണ്.
ഡിഫ്തീരിയ രോഗം വളരെ പെട്ടെന്ന് പൊട്ടിപ്പുറപ്പെടാവുന്ന രോഗമാണ്. ഈ രോഗം ആരംഭത്തില്‍ മൂക്കിനേയും തൊണ്ടയെയുമാണ് പ്രധാനമായും ആക്രമിക്കുന്നത്. രോഗംവരുവാനുള്ള സാധ്യത പ്രധാനമായും അഞ്ച് വയസ്സില്‍ താഴെയുള്ളവരിലും 60 വയസ്സിന് മുകളിലുള്ളവരിലുമാണ്. എന്നാല്‍ കേരളത്തില്‍ രോഗംവന്ന് മരണമടഞ്ഞ ആണ്‍കുട്ടിയ്ക്ക് വയസ്സ് 14 ആയിരുന്നു. രോഗം ബാധിക്കുന്നവരില്‍ 40 മുതല്‍ 50 ശതമാനംവരെ ആളുകളെ ചികിത്സിച്ചാലും മരണം സംഭവിക്കാറാണ് പതിവ്. രോഗത്തിന്റെ മറ്റൊരു പ്രത്യേകത രോഗിയുടെ ശബ്ദം വളരെ പരുപരുത്തതാകും എന്നതും രോഗി ഒരാളെ രണ്ടായി കാണും എന്നതുമാണ്.
ചില രോഗികളില്‍ തൊലി വിളറിയതുപോലെയും തണുത്തിരിക്കുന്നതായും കാണപ്പെടുന്നുണ്ട്. തൊണ്ട, നാസാരന്ധ്രങ്ങള്‍, തൊലി എന്നീ ഭാഗങ്ങളെയാണ് രോഗം പ്രധാനമായും ബാധിച്ചിരുന്നത്. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ നാഢീവ്യവസ്ഥയെ ബാധിക്കുകയും രോഗിയെ തളര്‍ച്ചയിലേക്ക് നയിക്കുകയും പതിവുണ്ട്. രോഗികളില്‍നിന്നും രോഗമില്ലാത്തവരിലേക്ക് വായയിലൂടെയും മൂക്കിലൂടെയും ബാക്ടീരിയ മനുഷ്യശരീരത്തിലെത്താറുണ്ട്. അതുകൊണ്ടാണ് രോഗബാധിതരെ മാറ്റിപ്പാര്‍പ്പിക്കണമെന്നും ചുമയ്ക്കുമ്പോഴും ചിരിക്കുമ്പോഴും മൂക്കുചീറ്റുമ്പോഴും രോഗമില്ലാത്തവര്‍ മാറിനില്‍ക്കണമെന്ന് നിര്‍ബന്ധിക്കുന്നത്.
രോഗിയുമായുള്ള സമ്പര്‍ക്കം കഴിവതും ഒഴിവാക്കുകയാണ് രോഗം വരാതിരിക്കുവാന്‍ ചെയ്യേണ്ടത്.
രോഗികളില്‍നിന്നും ബാക്ടീരിയ രോഗമില്ലാത്തവരില്‍ എത്തിയാല്‍ ഡിഫ്തീരിയ രോഗത്തിന്റെ ബാഹ്യലക്ഷണങ്ങള്‍ കാണുവാന്‍ രണ്ട് മുതല്‍ നാല് ദിവസംവരെ എടുക്കും. ഡിടിഎപി വാക്സിനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. ഒരു വയസാകുന്നതിന് മുമ്പുതന്നെ കുട്ടികള്‍ക്ക് 2, 4, 6 മാസങ്ങളിലായി മൂന്ന് ഡോസ് വാക്സിന് നല്‍കണം. 11 മുതല്‍ 12 വയസ്സിനുള്ളില്‍ ബൂസ്റ്റര്‍ ഡോസും നല്‍കാറുണ്ട്.
രോഗം ബാധിച്ചവരില്‍ ബാക്ടീരിയ ഉല്‍പ്പാദിപ്പിക്കുന്ന വിഷവസ്തുക്കള്‍ നീക്കം ചെയ്യുന്നതും ബാക്ടീരിയത്തിന്റെ പെരുകല്‍ തടയുകയുമാണ് ചികിത്സയുടെ ഉദ്ദേശ്യം. രോഗംവന്ന് ചികിത്സിക്കുന്നതിനേക്കാള്‍ രോഗപ്രതിരോധ കുത്തിവെപ്പ് എടുത്ത് രോഗം തടയുന്നതാണ്. ജലദോഷംപോലെ തുടങ്ങുന്ന ഈ രോഗം തൊണ്ടയിലൂടെ വിഴുങ്ങുന്നതിന് തടസ്സം നേരിടുകയോ നെഞ്ചില്‍ വേദനയോ ക്ഷീണമോ ശ്വസിക്കുന്നതിന് തടസ്സം നേരിടുകയോ കഴുത്തില്‍ നീരുപോലെ തോന്നുകയോ ചെയ്താല്‍ ഡിഫ്തീരിയ രോഗമാണോയെന്ന് തിരിച്ചറിയുവാന്‍ ഡോക്ടറെ സമീപിക്കണം.
ഡിഫ്തീരിയ രോഗികളെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുകയും രോഗബാധിതരുമായി സമ്പര്‍ക്കം ഒഴിവാക്കുകയും പ്രതിരോധ വാക്സിന് കുത്തിവെപ്പ് നടത്തുകയും ചെയ്യുന്നതാണ് രോഗം വരാതിരിക്കുവാന്‍ നല്ലത്. രോഗാണുക്കള്‍ വഴി വരുന്ന രോഗങ്ങളെ പ്രതിരോധിക്കുവാന്‍ ശാസ്ത്രീയമായ വഴികളാണ് തേടേണ്ടത്. ഒറ്റമൂലികകളോ നാട്ടുചികിത്സയോ പ്രകൃതി ചികിത്സയോ ഡിഫ്തീരിയ രോഗം പ്രതിരോധത്തിന് പ്രതിവിധികളല്ല.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: