കൊച്ചി: സംസ്ഥാനത്ത് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെയും ലഹരി വസ്തുക്കളുടെയും ഉപയോഗം ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലാണ്. അടുത്തിടയായി ഇവയുടെ ഉപയോഗം ഭയനാകമാവിധം വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ ആധിക്യം വര്‍ദ്ധിച്ചതാണ് ഇതിന് കാരണം. ഇതരസംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും പാന്‍മസാലകള്‍ ഉപയോഗിക്കുന്നവരാണ്. ജില്ലയിലെ ഒരോ മുക്കിലും മൂലയിലും പാന്‍മസാല വില്പന കേന്ദ്രങ്ങള്‍ സജീവമായി. ഹാന്‍സ് ഉള്‍പ്പെടെയുള്ള നിരോധിത ലഹരിവസ്തുക്കള്‍ ഇവിടെ സുലഭമാണ്. ആദ്യമൊക്കെ ഇതരസംസ്ഥാനക്കാരായിരുന്നു ഉപഭോക്താക്കള്‍ എന്നാല്‍ ഇതിന്റെ ഉപയോഗം തദ്ദേശീയരിലേക്കും പടര്‍ന്നു. ഇപ്പോള്‍ യുവാക്കളും വിദ്യാര്‍ത്ഥികളും നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ക്കായി ഇത്തരം പാന്‍മസാല വില്പന കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ വില്പന നടത്തുന്ന കേന്ദ്രങ്ങളെ തടയാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ഇതിന് പുറമേ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് ജില്ലയിലേക്ക് വന്‍തോതില്‍ ഒഴുകുന്നുണ്ട്. ട്രെയിന്‍ മാര്‍ഗ്ഗം ഇതര സംസ്ഥാന തൊഴിലാളികളാണ് ബംഗാള്‍ ബീഹാര്‍, അസാം എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് ജില്ലയിലേക്ക് കടത്തുന്നത്. കഞ്ചാവിന്റെ വില്പന കൂടുതലായി ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് തദ്ദേശിയരിലേക്കും എത്തിയിരിക്കുകയാണ്. കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇതില്‍ ആകൃഷ്ടരാകുന്നത്. ചെറിയ പൊതികളിലാക്കിയാണ് കഞ്ചാവ് വില്പന നടക്കുന്നത് മൂന്നൂറ് മുതല്‍ അഞ്ചൂറ് രൂപവരെയാണ് ഒരു പൊതിക്ക് ഈടാക്കുന്നത്. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ ഇന്നലെ പെരുമ്പാവൂരിലും ആലുവയിലും മൂവാറ്റുപുഴ നടത്തിയ റെയ്ഡില്‍ നാലായിരം കിലോ പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളിലായിരുന്നു റെയ്ഡ്.
പെരുമ്പാവൂരിലും പരിസരങ്ങളിലും അന്യസംസ്ഥാന തൊഴിലാളികള്‍ വന്‍തോതില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെതുടര്‍ന്നാണ് എക്സൈസ് റെയ്ഡ് നടത്തിയത്. വിവിധ സ്ഥലങ്ങളില്‍ ഒരേസമയം റെയ്ഡ് നടത്തുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. രാവിലെ തുടങ്ങിയ റെയ്ഡ് വൈകിട്ട് വരെ നീണ്ടുനിന്നു.
മൂവാറ്റുപുഴയില്‍ നടന്ന റെയ്ഡില്‍ നിരോധിത വന്‍തോതില്‍ പുകയില ഉത്പന്നങ്ങളും മദ്യവും ലഹരി ബീഡികളും സിഗരറ്റുമാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍നിന്നും പിടിച്ചെടുത്തത്. എക്സൈസും പോലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. മൂവാറ്റുപുഴ, കോതമംഗലം, പിറവം, കുട്ടമ്പുഴ എന്നീ റേഞ്ചുകളി ല്‍ മൂവാറ്റുപുഴ എക്സൈസ് ഇന്‍സ്പെക്ടര്‍ പി.കെ. രഘുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. മൂവാറ്റുപുഴ പോലീസ് സിഐ ജയകുമാര്‍, ഇന്‍ചാര്‍ജ്ജ് എസ്ഐ പരീത് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
കാവുങ്കര, മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങളും മദ്യവും ലഹരി സിഗരറ്റുകളും പിടിച്ചെടുത്തത്. മൂവാറ്റുപുഴയില്‍ രണ്ടുവിഭാഗങ്ങളും കോതമംഗലം, കുട്ടമ്പുഴ, പിറവം എന്നിവിടങ്ങളില്‍ ഓരോസംഘവുമാണ് പരിശോധന നടത്തിയത്. വൈകിട്ട് വരെ പരിശോധന തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: