ചോദ്യം: ഇസ്ലാമിലേക്ക് മാറാനുള്ള കാരണം എന്താണ്?
ഉത്തരം: സ്ത്രീകൾക്ക് ഏറ്റവുമധികം സ്വാതന്ത്ര്യം നൽകുന്ന മതമാണ് ഇസ്ലാം.
ചോദ്യം: ബഹുഭാര്യാത്വവും പർദ്ദയും പള്ളികളിലെ വിലക്കുകളും മുത്തലാക്കും സ്ത്രീ സ്വാതന്ത്ര്യമാണോ?
ഉത്തരമില്ല.
രക്ഷിതാക്കൾ കൗൺസിലിങ്ങിനെത്തിക്കുന്ന ലൗ ജിഹാദിനിരയായ പെൺകുട്ടികളുടെ പൊതു അവസ്ഥയാണിത്. ആരൊക്കെയോ കുത്തിനിറച്ച ഉപരിപ്ലവമായ വാദങ്ങൾ ഉരുവിടുക മാത്രമാണ് ഇവർ ചെയ്യുക. ഏതോ മായിക ലോകത്ത് നിന്നും സംസാരിക്കുന്ന പ്രതീതി. ആഴത്തിൽ ചോദിച്ചാൽ ഒന്നിനും മറുപടിയുണ്ടാകില്ല.
യമനിൽ സ്ഥിരതാമസമാക്കിയ ജിഹാദിയോടൊപ്പം നാടുവിട്ട ചെർപ്പുളശ്ശേരിയിലെ പെൺകുട്ടിയുടെ കത്തിലെ പരാമർശങ്ങൾ ഇപ്രകാരമാണ്:
”ഞാൻ ഇസ്ലാം സ്വീകരിക്കുവാനും പഠിക്കുവാനും പോവുകയാണ്. ഒരൊറ്റ മതം മാത്രമേ ഈ ലോകത്ത് ഉള്ളൂ. അത് ഇസ്ലാമാണ്. ഒറ്റ ദൈവം മാത്രമേ ഉള്ളൂ. അത് അള്ളാഹുവാണ്. നിങ്ങളും ഇസ്ലാമിലും ഏകദൈവത്തിലും വിശ്വസിക്കണം. സത്യം അതാണെന്ന് മനസ്സിലാക്കണം. സ്ത്രീ ആയി എനിക്ക് ജീവിക്കണം. ഇവിടെ ഞാൻ ഒരുപാട് ബുക്കുകൾ വെച്ചിട്ടാണു പോകുന്നത്. അത് വായിച്ച് നിങ്ങൾ ഇസ്ലാമിനെക്കുറിച്ച് മനസ്സിലാക്കണം.
ഒരു പ്രയാസവും ബുദ്ധിമുട്ടും വരാതെ അള്ളാഹു രക്ഷിച്ചോളും. ഈ നന്മ മനസ്സിലാക്കി ഇസ്ലാമിലേക്ക് വരണം”.
ഭാര്യയും മക്കളുമുള്ള, അൽഖ്വയ്ദ ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളോടൊപ്പമാണ് ബിബിഎ പൂർത്തിയാക്കിയ യുവതി രക്ഷിതാക്കളെ ഉപേക്ഷിച്ച് പോയത്. മതംമാറ്റം ഒരാളെ എത്രത്തോളം അന്ധമാക്കുന്നുവെന്ന് ഇത് വിശദീകരിക്കുന്നു.
കേരളത്തിലെ ലൗ ജിഹാദിന്റെ പൊതുസ്വഭാവം ഇങ്ങനെ:
ക്രിസ്ത്യൻ, ഹിന്ദു വിഭാഗങ്ങളിലെ പഠിക്കാൻ മിടുക്കരായ പെൺകുട്ടികളും ഉന്നത ഉദ്യോഗമുള്ള യുവതികളുമാണ് ഇരകൾ. രഹസ്യമായി നിരീക്ഷിക്കുക, സ്വഭാവം പഠിക്കുക, സൗഹൃദം സ്ഥാപിക്കുക, പ്രണയത്തിലാക്കുക, ലൈംഗീകമായി ഉപയോഗിക്കുക, മതപഠന ക്ലാസ്സുകളിലെത്തിക്കുക എന്നിവയാണ് വിവിധ ഘട്ടങ്ങൾ. നോട്ടമിട്ട പെൺകുട്ടിയെ വീഴ്ത്തുന്നതിന് സംഘടനകൾ യുവാക്കളെ അതേ കോളേജിൽ ചേർക്കും.
ഇവർക്ക് ആഡംബര ബൈക്കുകളും ഫോണുകളും ധാരാളം പണവും നൽകും. ഇരയെ കുടുക്കാൻ സംഘടനയിലെ പെൺകുട്ടികൾ സഹായിക്കും. ലൈംഗീക ചൂഷണത്തിന് വിധേയമാക്കിയതിന് ശേഷം വിവാഹം കഴിക്കാൻ മതംമാറണമെന്ന് പറയും. എതിർത്താൽ ഭീഷണി. വിവാഹത്തിന് ശേഷമുള്ള മതപഠന ക്ലാസ്സിലൂടെ മതതീവ്രവാദത്തിന് അടിമയാക്കുന്നു.
രണ്ടും മൂന്നും വിവാഹം കഴിച്ചവരും ക്രിമിനലുകളും ഇത്തരത്തിൽ പെൺകുട്ടികളെ മതപരിവർത്തന കേന്ദ്രത്തിലെത്തിക്കുന്നുണ്ട്. വീട്ടുകാർ പരാതി നൽകിയാൽ പോലീസ് സ്റ്റേഷനിലും കോടതിയിലും പെൺകുട്ടിയെ ഹാജരാക്കുമ്പോൾ എന്തിനും തയ്യാറായി തീവ്രവാദ സംഘടനകളിലെ ആൾക്കാരുടെ സംഘത്തെയും കാണാം. കേസുകൾ വാദിക്കാൻ മുതിർന്ന വക്കീലന്മാരും.
ലൗ ജിഹാദ് മാത്രമല്ല…
മതപരിവർത്തനത്തിന്റെ ഇസ്ലാമിക മുഖം ലൗ ജിഹാദിൽ മാത്രം ഒതുങ്ങുന്നതല്ല. ബഹുമുഖമായ ആക്രമണമാണത്. പണം, പ്രണയം, സൗഹൃദം, ഭീഷണി, പ്രലോഭനം തുടങ്ങി ഏതിലും ഇതിന്റെ സാധ്യതകൾ ഒളിച്ചിരിക്കുന്നുണ്ട്. കോളേജുകളും ഹോസ്റ്റലുകളും ആശുപത്രികളും ജോലി സ്ഥലങ്ങളുമെല്ലാം പരീക്ഷണ ശാലകളാണ്. പോപ്പുലർ ഫ്രണ്ട്, ജമാ അത്തെ ഇസ്ലാമി, കേരള നദ്വത്തുൽ മുജാഹിദ്ദീൻ, പിഡിപി തുടങ്ങിയ സംഘടനകളും ഇവരുടെ വിദ്യാർത്ഥി, യുവജന വിഭാഗങ്ങളുമാണ് വേട്ടക്കാർ. ഇതര മുസ്ലിം സംഘടനകൾ ആസൂത്രിത പ്രവർത്തനം നടത്തുന്നില്ലെങ്കിലും പ്രോത്സാഹനം നൽകുന്നുവെന്നതാണ് വാസ്തവം.
ശക്തമായ പ്രതികരണം ആ സമുദായത്തിന്റെ വക്താക്കൾ തന്നെ ഉയർത്തുമെന്ന് ആഗ്രഹിക്കുന്നവരെ നിരാശരാക്കുന്നതാണ് അനുഭവങ്ങൾ.
ഇരകളെ കണ്ടെത്തുന്നതിനുള്ള ജമാ അത്തെ ഇസ്ലാമിയുടെ പ്രവർത്തന രീതികൾ സംഘടനയിൽ നിന്നും രാജിവെച്ച മുൻ പ്രവർത്തകൻ പറയുന്നതിങ്ങനെ.
”ക്ഷേത്ര പരിസരങ്ങളിൽ തുടർച്ചയായി മതപ്രഭാഷണങ്ങൾ സംഘടിപ്പിക്കും. വിശ്വാസം ഇല്ലാത്തവരേക്കാൾ ഉള്ളവരെ എളുപ്പത്തിൽ ആകർഷിക്കാൻ സാധിക്കുമെന്നതാണ് ഇതിന് കാരണം. സംശയാലുക്കളായി എത്തുന്നവർക്ക് പ്രഭാഷണങ്ങളുടെ സിഡിയും പുസ്തകവും സൗജന്യമായി നൽകും. ഇവരുമായുള്ള ബന്ധം പിന്നീട് വീടുകളിലേക്കെത്തും.
സെമറ്റിക് മതങ്ങളിൽ നിന്നും വ്യത്യസ്തമായി ഹൈന്ദവ സമൂഹത്തിൽ മതപഠനം ഇല്ലാത്തതിനാൽ ഭൂരിഭാഗവും തങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് അജ്ഞരാണ്. ഇത് മുതലെടുക്കുകയാണ് അടുത്ത വഴി. ക്ഷേത്രാചാരം, പുരാണ കഥകൾ, ദൈവസങ്കൽപ്പങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് യുവതീ യുവാക്കളിൽ അപകർഷതാ ബോധമുണ്ടാക്കും. ഏകദൈവ വിശ്വാസം മാത്രമാണ് ശരിയെന്ന് സ്ഥാപിക്കും. ഇത്തരത്തിൽ പെൺകുട്ടികളെ വീഴ്ത്തുന്നത് പെൺകുട്ടികളുടെ സംഘം തന്നെയാണ്. കോളേജുകളിൽ ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗമായ എസ്ഐഒ ഇതിന് ചുക്കാൻ പിടിക്കുന്നു.
ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ശാരീരിക വൈലക്യമുള്ളവരെ ഉപയോഗിച്ച് ആളുകളെ പരിചയപ്പെടുകയും പ്രബോധനം നടത്തുകയും ചെയ്യുന്നു. വിദ്യാഭ്യാസവും ഉന്നത ഉദ്യോഗവുമുള്ളവരെ ഉപയോഗിച്ച് വീടുകളിൽ നേരിട്ടെത്തി പ്രബോധനം നടത്തുന്ന രീതിയുമുണ്ട്. ഇതിന് പുറമെ പ്രത്യക ക്യാമ്പുകളിലേക്കും മതപഠന ക്ലാസ്സുകളിലേക്കും പരമാവധി ഇതരമതസ്ഥരെ പങ്കെടുപ്പിക്കാനും നിർദ്ദേശമുണ്ട്”.
മതപഠന ക്ലാസ്സുകൾ, സംവാദങ്ങൾ, കോൺഫറൻസുകൾ എന്നിവയിലൂടെയാണ് കെഎൻഎം മതപരിവർത്തനം നടത്തുന്നത്. ഒട്ടേറെ ഭീകരവാദക്കേസുകളിൽ പ്രതിസ്ഥാനത്തുള്ള പോപ്പുലർ ഫ്രണ്ടിന്റെ മതപരിവർത്തം മഞ്ചേരിയിലെ ഗ്രീൻവാലി കേന്ദ്രമാക്കിയാണ്. നാറാത്ത് പോപ്പുലർഫ്രണ്ടിന്റെ ഭീകര പരിശീലനത്തിനിടെ പോലീസ് നടത്തിയ റെയ്ഡിൽ ലൗ ജിഹാദ് എങ്ങനെ നടപ്പിലാക്കണമെന്നത് സംബന്ധിച്ച സിഡികൾ പിടിച്ചെടുത്തിരുന്നു.
ഗൾഫും സുരക്ഷിതമല്ല
പത്ത് വർഷത്തെ ഗൾഫ് ജീവിതത്തിന് ശേഷം അപ്രതീക്ഷിതമായാണ് മലപ്പുറം വാറങ്കോടിനടുത്തുള്ള യുവാവ് നാട്ടിലെത്തിയത്. ഏതാനും വർഷങ്ങളായി വീട്ടുകാരുമായി ബന്ധം പുലർത്തിയിരുന്നില്ല. അഛൻ മരിച്ചപ്പോഴും സഹോദരിയുടെ വിവാഹത്തിനും വരാൻ കൂട്ടാക്കിയില്ല. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മകനെത്തിയപ്പോൾ എന്നാൽ ആ വീട്ടിൽ സന്തോഷത്തിന് പകരം ദുഖമാണ് അലതല്ലിയത്. താടി നീട്ടി വളർത്തിയിരിക്കുന്നു.
വേഷങ്ങളിലും പ്രകടമായ മാറ്റം. ആരോടും സംസാരമില്ല. പുറത്തിറങ്ങുന്നത് സമീപത്തെ പള്ളിയിൽ പോകാൻ മാത്രം. സുഹൃത്തുക്കളെ കാണാതിരിക്കാൻ ഒളിച്ചുകളി. ബന്ധുക്കളിൽ ഒരാൾ പിടികൂടി ചോദ്യം ചെയ്തപ്പോൾ ‘പറ്റിപ്പോയി’ എന്നായിരുന്നു മറുപടി.
ജീവിതം തേടി കടലുകടക്കുന്നവരെ മതംമാറ്റത്തിന്റെ നീരാളിക്കൈകൾ ഇന്ന് വരിഞ്ഞുമുറുക്കുന്നു. ഇസ്ലാമിക ഭരണമുള്ള ഗൾഫ് രാജ്യങ്ങളിൽ മതപരിവർത്തനത്തിന് ഏറെ അനുകൂല സാഹചര്യമാണുള്ളത്.
വീടും നാടും വിട്ടുനിൽക്കുന്നതും സാമ്പത്തിക പരാധീനതകളും ചൂഷണം ചെയ്യപ്പെടുന്നു. അടുത്തിടെ ഐഎസ് അനുഭാവത്തിന്റെ പേരിൽ ഏതാനും മലയാളി യുവാക്കളെ സൗദി നാടുകടത്തിയിരുന്നു. ഗൾഫ് രാജ്യങ്ങളിലിരുന്ന് നവമാധ്യമങ്ങളിൽ മതഭീകരത വമിപ്പിക്കുന്നതിൽ മുന്നിലാണ് ഒരു പറ്റം മലയാളികൾ. ഇതരമതസ്ഥരെ ഭീഷണിപ്പെടുത്താനും കേസിൽ കുടുക്കാനും സംഘടിത ശ്രമങ്ങളും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: