കോട്ടയം: അപമാനം സഹിച്ച് യുഡിഎഫിൽ തുടരേണ്ടതില്ലെന്ന് കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മറ്റിയിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. എന്നാൽ അത്തരത്തിലൊരു തീരുമാനമെടുക്കാനുള്ള സാഹചര്യമില്ലെന്ന് പാർട്ടി ചെയർമാൻ കെ.എം. മാണി യോഗത്തെ അറിയിച്ചു. ഇടതുമുന്നണിയിൽ ചേർന്നാലും ഒരു പരിഗണനയും ഇപ്പോൾ കിട്ടില്ല.
അതുകൊണ്ട് തൽക്കാലം യുഡിഎഫിൽ തുടരുകതന്നെ ചെയ്യുവാൻ യോഗത്തിൽ ധാരണയായി. എന്നാൽ യുഡിഎഫിനോടു പൂർണ സംതൃപ്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയത്തുനടന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിൽ പങ്കെടുത്ത 60ഓളം അംഗങ്ങളിൽ ഏതാണ്ട് മുഴുവൻപേരും മുന്നണിവിടണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ബാർകോഴ വിവാദത്തിൽ ഗൂഢാലോചന നടത്തിയയാളുകളുടെ പേരുകൾ അറിയാമെങ്കിലും മുന്നണിമര്യാദയുടെ പേരിൽ പുറത്തുപറയുന്നില്ലെന്ന് കെ.എം. മാണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല കേരളാ കോൺഗ്രസ് (എം) എന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്.
മുന്നണിയുടെ പ്രവർത്തനങ്ങളെ യോഗം സ്വയം വിമർശനപരമായി വിലയിരുത്തിയെന്നും മാണി പറഞ്ഞു. ആഗസ്റ്റ് 6, 7 തീയതികളിൽ ചരൽക്കുന്നിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിൽ സംഘടനാ തെരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കും. വിലവർദ്ധനവിനിടയാക്കുന്ന നികുതി നിർദ്ദേശങ്ങൾ ബജറ്റിൽനിന്നും പിൻവലിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. യഥാസമയം തീരുമാനമെടുക്കുന്നതിൽ നേതൃത്വത്തിനുണ്ടായ പരാജയമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് അഭിപ്രായമുള്ളവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: