നേമം(തിരുവനന്തപുരം): മേലാംകോട് എസ്എന്‍ഡിപി ശാഖയുടെ ഗുരുദേവ മന്ദിരത്തിനു നേരെ ആക്രമണം. ചെടിച്ചട്ടി കൊണ്ടുള്ള ഏറില്‍ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവമെന്ന് കരുതുന്നു. സംഭവത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
പുലര്‍ച്ചെ രണ്ടുമണിയോടുകൂടി ഗുരുദേവ മന്ദിരത്തില്‍ ശബ്ദം കേട്ട് സമീപത്തുള്ള വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോള്‍ ഒരു ബൈക്ക് വേഗത്തില്‍ ഓടിച്ചുപോയതായി കണ്ടിരുന്നു. ശാഖാഭാരവാഹികള്‍ അറിയിച്ചതിനെ തുടര്‍ന്ന് നേമം പോലീസ് സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റ് വിഭാഗങ്ങളുമെത്തി തെളിവുകള്‍ ശേഖരിച്ചു. കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, ഫോര്‍ട്ട് എസി സുധാകരപിള്ള, നേമം സിഐ ദീലിപ്കുമാര്‍ ദാസ് തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.
2009 ലും സമാനമായ സംഭവമുണ്ടായിട്ടുണ്ട്. അന്നും സംഭവത്തിനു ഉത്തരവാദികളായ ആരെയും പിടികൂടാന്‍ പോലീസിന് സാധിച്ചില്ലെന്ന് ശാഖഭാരവാഹികള്‍ പറഞ്ഞു, സംഭവത്തിന് പിന്നില്‍ സാമൂഹ്യവിരുദ്ധരാണെന്ന് സംശയമുണ്ട്. മന്ദിരത്തിന് നേരെയുണ്ടായ അക്രമത്തില്‍ എസ്.എന്‍.ഡി.പി. മേലാംകോട് ശാഖയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചു. നേമം യൂണിയന് പ്രസിഡന്റ് സുപ്രിയ സുരേന്ദ്രന്, സെക്രട്ടറി മേലാംകോട് സുധാകരന്, വൈസ് പ്രസിഡന്റ് ജയചന്ദ്രന്, വിളപ്പില്‍ ചന്ദ്രന്, ശാഖ പ്രസിഡന്റ് എം. സതീശന്, സെക്രട്ടറി എന്‍. സതീഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, വക്താവ് ജെ.ആര്. പത്മകുമാര്‍, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, കരമന ജയന്, കൗണ്‍സിലര്‍മാരായ എം.ആര്.ഗോപന്, പാപ്പനംകോട് സജി, തിരുമല അനില്‍, മേയര്‍ അഡ്വ.വി.കെ. പ്രശാന്ത്, വി.ശിവന്‍കുട്ടി, ആനാവൂര്‍ നാഗപ്പന്, വെങ്ങാനൂര്‍ ഭാസ്കരന്, തിരുവല്ലം ശിവരാജന്, ആര്. പ്രദീപ്കുമാര്‍, കല്ലിയൂര്‍ ശ്രീധരന് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: