കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളി കുന്നരുവില്‍ സിപിഎം പ്രവര്ത്തകന് ധന്‍രാജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിരപരാധികളായ നാല് സംഘപരിവാര്‍ പ്രവര്‍ത്തകരെ കളളക്കേസില്‍പ്പെടുത്തി അന്വേഷണ സംഘം അറസ്റ്റു ചെയ്തു. കക്കുംപ്പാറ സ്വദേശികളായ പ്രജിത്ത്ലാല്‍, വൈശാഖ്, സുകേഷ്, അനൂപ് എന്നീ സംഘപരിവാര്‍ പ്രവര്‍ത്തകരേയാണ് കളളക്കേസില്‍പ്പെടുത്തി അറസ്റ്റു ചെയ്തത്.
സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമമായ കുന്നരുവില്‍ മാര്‍ക്സിസ്റ്റ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് നേതൃത്വം അറിയിച്ചിരുന്നു. കുന്നരുപോലുളള സിപിഎം കേന്ദ്രത്തില്‍ കടന്നുചെന്ന് ഒരാളെ കൊലപ്പെടുത്തുക അസാധ്യമാണെന്ന് നാട്ടുകാര്‍ പോലും പോലീസിന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ സിപിഎം നേതൃത്വത്തിന്റെയും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും സമ്മര്‍ദ്ദമാണ് നിരപരാധികളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യാന്‍ കാരണമെന്നാണ് സൂചന. ഒരാഴ്ച മുമ്പ് വീട്ടില്‍വെച്ച് കസ്റ്റഡിയിലെടുക്കുകയും നിഗൂഢ കേന്ദ്രങ്ങളില്‍ വെച്ച് നാല് സംഘപരിവാര്‍ പ്രവര്‍ത്തകരെ ചോദ്യം ചെയ്യലിന്റെ പേരില്‍ ഭീകരമുറകള്‍ പ്രയോഗിച്ച് പോലീസ് പീഡിപ്പിച്ചു വരികയുമായിരുന്നു. നിരപരാധികളായ നാലുപേരും സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും സിപിഎം ജില്ലാ നേതൃത്വത്തിന്റെയും ആഭ്യന്തരവകുപ്പിന്റെയും ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എസ്പിയുടെ സ്പെഷ്യല്‍ സ്ക്വാഡാണ് ഇവരെ അറസ്റ്റു ചെയ്തത്.
കേസില്‍ ആകെ എട്ട് പ്രതികള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.
അതേസമയം ബിഎംഎസ് മുന്‍ മേഖലാ പ്രസിഡണ്ട് കെ.സി. രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയവരെ പിടികൂടാന്‍ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല. അയല്വാസികളടക്കമുളള സിപിഎം പ്രവര്‍ത്തകരാണ് കൊല നടത്തിയതെന്ന് ദൃക്സാക്ഷികളായ രാമചന്ദ്രന്റെ ഭാര്യയും മക്കളും ഉള്‍പ്പെടെയുളളവര്‍ പോലീസിനെ സംഭവ ദിവസം തന്നെ അറിയിച്ചിരുന്നു. സിപിഎം പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളുമായ ഇവരെ കസ്റ്റഡിയിലെടുക്കാനോ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറായിട്ടില്ല.
സിപിഎം സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇവരുടെ അറസ്റ്റ് പോലീസ് വൈകിപ്പിക്കുന്നതെന്നാണ് സൂചന. പോലീസിന്റെ പക്ഷപാതപരമായ നടപടി മേഖലയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ബിഎംഎസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ഉടന്‍ പയ്യന്നൂര്‍ മേഖലയിലെ പത്തോളം കേന്ദ്രങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നിരവധി വീടുകളും വാഹനങ്ങളും തകര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടികണക്കിന് രൂപയുടെ നാശനഷ്ടമുണ്ടാക്കിയ കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: