പേട്ട: ചാക്കയ്ക്ക് സമീപം ദുരവസ്ഥയില്‍ കെണ്ടത്തിയ വൃദ്ധയെ നഗരസഭയുടെ കീഴിലുളള സാക്ഷാത്കാരം വൃദ്ധസദനത്തിലെത്തിക്കുന്നതില്‍ നിയമ ചട്ടക്കൂട് കാട്ടി മേയര്‍ കയ്യൊഴിഞ്ഞു. ഇന്നലെ രാവിലെ 10 ഓടെ ചാക്ക പാര്‍വ്വതി പുത്തനാറിന് കുറുകെയുളള മേല്‍പ്പാലത്തില്‍ കണ്ടെത്തിയ എണ്‍പത് വയസ്സോളം പ്രായം വരുന്ന അമ്മു എന്ന വൃദ്ധയെയാണ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി സര്‍ട്ടിഫിക്കറ്റ് ചെയ്യണമെന്ന നിയമം മേ
യര്‍ വി.കെ. പ്രശാന്ത് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ വേണ്ട നടപടികള്‍ മേയര്‍ ചെയ്തിരുന്നില്ലെന്നതും വസ്തുതയാണ്.
ചാക്ക ഐറ്റിഐയ്ക്ക് സമീപം മൈത്രി നഗര്‍ സ്വദേശിയായ വൃദ്ധ ഏറെ നാളായി നാട്ടുകാര്‍ കൊടുക്കുന്ന ഭക്ഷണവും കഴിച്ച് റോഡിലായിരുന്നു കിടന്നിരുന്നത്. ഭര്‍ത്താവോ മക്കളോ ഇവര്‍ക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വഴിയാത്രക്കാരനാണ് അവശനിലയില്‍ കിടന്ന വൃദ്ധയെ കണ്ടത്. തുടര്‍ന്ന് പേട്ട പോലീസില്‍ വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് വൃദ്ധയ്ക്ക് പ്രായാധിക്യം കൊണ്ടുളള തളര്‍ച്ചയാണെന്നും നല്ല പരിചരണമാണ് വേണ്ടതെന്നും പറഞ്ഞു. എന്നാല്‍ ചുറ്റും കൂടിയവര്‍ വൃദ്ധയെ അറിയില്ലെന്ന വിവരമാണ് നല്‍കിയത്. തുടര്‍ന്നാണ് നഗരസഭയുടെ കീഴിലുളള സാക്ഷാത്കാരം വൃദ്ധ സദനത്തിലെത്തിക്കാനായി മേയറുമായി ഫോണില്‍ ബന്ധപ്പെട്ടത്. നാട്ടുകാരില്‍ ഒരാളാണ് മേയറെ ഫോണില്‍ വിളിച്ചത്. തുടര്‍ന്ന് പോലീസ് ആ ഫോണില്‍ വിശദവിവരങ്ങള്‍ മേയറെ അറിയിച്ചു. മനോരോഗമോ മറ്റ് പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലായെന്ന് പറഞ്ഞിട്ടും മേയര്‍ മജിസ്ട്രേറ്റിന്റെ കാര്യത്തില്‍ മുറുകെപ്പിടിക്കുകയായിരുന്നു. തുടര്‍ന്നുളള പോലീസിന്റെ അന്വേഷണത്തില്‍ വൃദ്ധയുടെ അകന്ന ബന്ധുക്കളെ കണ്ടുപിടിച്ച് വിശദ വിവരങ്ങള്‍ നല്കി. വൃദ്ധയെ സംരക്ഷിക്കാമെന്ന ഉറപ്പിന്മേല് ഇവരെ ബന്ധുക്കളോടൊപ്പം വിട്ടയക്കുകയായിരുന്നു. എന്നാല്‍ മേയറുടെ ഫോണ്‍ സംഭാഷണം ചുറ്റുമെത്തിയവരില്‍ ആശങ്കയുയര്‍ത്തി. മേയര്‍ക്ക് തന്നെ വൃദ്ധയുടെ കാര്യത്തിന് പരിഹാരം കാണാമെന്നിരിക്കേ ഒഴിഞ്ഞ് മാറിയത് ജനാധിപത്യ വ്യവസ്ഥിതിയോടുളള വെല്ലുവിളിയായിരുന്നു. നഗരസഭയുടെ കീഴിലുളള വൃദ്ധ കേന്ദ്രം കോട്ടയ്ക്കകത്താണ് കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. അടുത്ത കാലത്താണ് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കികൊണ്ട് മുട്ടത്തറയിലേയ്ക്ക് മാറ്റിയത്. നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതും യാചകവൃത്തി ചെയ്തിരുന്നതുമായ വൃദ്ധരെ സാക്ഷാത്കാരം കേന്ദ്രത്തില്‍ എത്തിച്ച് വൈദ്യസഹായമുള്‍പ്പെടെയുളള സംരക്ഷണം കൊടുക്കുകയെന്നതാണ് വ്യവസ്ഥ. വൃദ്ധരെ എത്തിക്കുന്നതിന് പ്രത്യേകം നിയമ ചട്ടക്കുടുകള്‍ ഇല്ലാതിരുന്നുവെന്നാണ് മുന്‍ കാലത്തെ നഗരസഭ ഭരണകര്‍ത്താക്കള്‍ പറയുന്നത്. അനാഥരായ വൃദ്ധരെ വാര്‍ഡ് കൗണ്‍സിലര്‍ വഴി സാമുഹ്യക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട് ഇവിടെ കൊണ്ടെത്തിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: