അബ്ദുള്‍ റഹിമാന്‍ റഫീക്ക് ജുനൈസ്
ബത്തേരി: സംസ്ഥാന അതിര്‍ത്തിയായ മുത്തങ്ങയില്‍ വാഹന പരിശോധനയ്ക്കിടെ പോലീസ് മൂന്നേകാല്‍ കോടിയിലധികം രൂപയും ഒരു തോക്കും പിടികൂടി. കര്‍ണ്ണാടകയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ കാറിന്റെ സീറ്റിന് അടിയില്‍ പ്രത്യേകം ഉണ്ടാക്കിയ അറയില്‍ നിന്നാണ് 1,000, 500, 100 നോട്ടുകള്‍ കാര്ഡ്ബോഡു പെട്ടിയില്‍ സൂക്ഷിച്ചനിലയില്‍ പിടികൂടിയത്. ഹവാല ഇടപാടുകളുടെ ഭാഗമാണിതെന്ന് പോലീസ് വ്യക്തമാക്കി. കൊടുവളളി സ്വദേശികളായ അബ്ദുള്‍ റഹിമാന്‍ (42),റഫീക്ക് (26), ജുനൈസ് (24) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച രാവിലെ മൈസൂര്‍ – ബത്തേരി പാതയിലെ യാത്ര നിരോധനം നീക്കിയ ഉടനെ ആ തിരക്കിനിടയില്‍ കടന്നുപോകാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. പോലീസിന് നേരത്തെ ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബത്തേരി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുളള സംഘമാണ് ഇവരെ വലയിലാക്കിയത്. സ്ഥിരമായി കുഴല്‍പ്പണം കടത്തുന്ന സംഘമാണ് ഇതെന്ന് പോലീസ് സംശയിക്കുന്നു. കഴിഞ്ഞ മൂന്നുമാസമായി ഖത്തറില്‍ നിന്ന് വരുന്ന ഹവാല പണം കടത്തുന്ന സംഘത്തിലെ കണ്ണികളാണിവരെന്നും പോലീസ് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: