വിളപ്പില്‍: ഭൂമിയെ ഹരിതക്കുട ചൂടിക്കാന്‍ വൃക്ഷ തൈകളുമായി ഗോകുല ബാല്യങ്ങള്‍ ഒത്തുകൂടി. പ്ലാവും നെല്ലിയും കണിക്കൊന്നയും വേപ്പുമൊക്കെ വഴിയോരങ്ങളില്‍ അവര്‍ നട്ടുനനച്ചു. അന്യം നിന്നുപോയ നാടിന്റെ പച്ചപ്പ് വീണ്ടെടുക്കാന്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ ഒരുമിച്ചപ്പോള്‍ അവര്‍ക്ക് പിന്തുണയുമായി നാട്ടുകാരും ഒപ്പം ചേര്‍ന്നു.
മരം നടൂ, തണല്‍ നേടു എന്ന മുദ്രാവാക്യം മുഴക്കി പുന്നശ്ശേരി ലക്ഷ്മീനാരായണ ബാലഗോകുലത്തിലെ അന്‍പതോളം ബാലികാ ബാലന്മാരാണ് ഇന്നലെ വൃക്ഷ തൈകളുമായി തെരുവിലിറങ്ങിയത്. വിളപ്പില്‍ശാല വാഴവിളാകം മുതല്‍ പുന്നശ്ശേരി വരെയുള്ള പഞ്ചായത്ത് റോഡിന് ഇരുവശത്തുമാണ് കുട്ടികള്‍ ഫല വൃക്ഷത്തൈകള്‍ നട്ടത്. കുരുന്നുകള്‍ വഴിയോരത്ത് വൃക്ഷ സമൃദ്ധിയില്‍ തണലൊരുക്കാന്‍ ഇറങ്ങുന്നതറിഞ്ഞ് വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍, ബാലഗോകുലം മേഖലാ അദ്ധ്യക്ഷന്‍ ഡോ.രാജേന്ദ്ര ബാബു, മലയിന്‍കീഴ് താലൂക്ക് ഭഗിനി പ്രമുഖ് നീതു, വിളപ്പില്‍ മണ്ഡലം ഭഗിനി പ്രമുഖ് ആതിര എന്നിവരും പിന്തുണയുമായി എത്തിയിരുന്നു.
വഴിയരികില്‍ മരം നട്ട് പരിസ്ഥിതി ദിനം ആചരിച്ച ശേഷം അവയെ തിരിഞ്ഞു നോക്കാത്ത പതിവു രീതികള്‍ക്ക് വിപരീതമാണ് ഗോകുല ബാല്യങ്ങളുടെ മരം നടൂ, തണല്‍ നേടൂ പദ്ധതി. നടുന്ന ഓരോ തൈകള്‍ക്കും വെള്ളവും വളവുമിട്ട് പരിപാലിക്കുവാനും ഇവര്‍ ലക്ഷ്യമിടുന്നു. വൃക്ഷത്തൈകളുടെ വളര്‍ച്ച പൂര്‍ത്തിയാകും വരെ അവയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുത്തായിരുന്നു അവരുടെ മടക്കം. ബാലഗോകുലം രക്ഷാധികാരി ഗീതു, സഹ രക്ഷാധികാരി ആര്‍ച്ച, ബാലമിത്ര അനന്ദു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: