ആലുവ, പെരുമ്പാവൂർ മേഖലകളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ പുകയില ഉൽപ്പന്നങ്ങൾ
ആലുവ: എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിൽ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, അങ്കമാലി മേഖലകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പത്ത് ലക്ഷം രൂപ വിലവരുന്ന 4000 കിലോ പുകയില ഉത്പന്നങ്ങൾ പിടികൂടി. അര കിലോ കഞ്ചാവ്, മൂന്ന് ഗ്രാം ബ്രൗൺഷുഗർ, അഞ്ച് ലിറ്റർ വിദേശമദ്യം എന്നിവയും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 33 പേർ അറസ്റ്റിലായി. പിടിയിലായവരിൽ രണ്ട് പേർ ഒഴികെയുള്ളവരെല്ലാം അന്യസംസ്ഥാനക്കാരാണ്.
ഇന്നലെ പുലർച്ചെ അഞ്ചര മുതൽ ഉച്ചയ്ക്ക് രണ്ട് വരെ 100ഓളം എക്സൈസ് ഉദേ്യാഗസ്ഥർ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞാണ് ഇതരസംസ്ഥാനക്കാരുടെ താമസ സ്ഥലം കേന്ദ്രീകരിച്ച് ‘ഓപ്പറേഷൻ ഭായ്’ എന്ന പേരിൽ റെയ്ഡ് നടത്തിയത്. സഹായത്തിനായി പൊലീസ് സംഘവും ഉണ്ടായിരുന്നു. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങളിൽ അധികവും പെരുമ്പാവൂർ കണ്ടന്തറ, വല്ലം, ആലുവ കുട്ടമശേരി എന്നിവിടങ്ങളിലെ ഗോഡൗണിൽ നിന്നുള്ളവയാണ്. പുകയില ഉത്പന്നങ്ങളുമായി 21 പേരും കഞ്ചാവ്, ബ്രൗൺഷുഗർ എന്നിവയുമായി ഏഴ് പേരും അളവിൽ അധികം വിദേശമദ്യവുമായി മൂന്ന് പേരുമാണ് പിടിയിലായത്.
ബ്രൗൺഷുഗറും മദ്യവും കഞ്ചാവും കണ്ടെത്തിയത് കണ്ടന്തറയിൽ ഇതരസംസ്ഥാനക്കാർ താമസിക്കുന്ന കെട്ടിടത്തിൽ നിന്നാണ്.
പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങളിൽ ഏറെയും ബംഗാളിൽ നിന്നുള്ള ബീഡിയാണ്. കേന്ദ്രസർക്കാർ നിയമമനുസരിച്ച് ബീഡികളുടെ കവറിന് പുറത്ത് 85 ശതമാനം സ്ഥലത്ത് നിയമപ്രകാരമുള്ള മുന്നറിയിപ്പ് ചേർക്കണമെന്നാണ് ചട്ടം. ഇതുലംഘിച്ച് പായ്ക്ക് ചെയ്തതിനാലാണ് ബീഡികൾ പിടിച്ചെടുത്തത്.
കഞ്ചാവ് 500 ഗ്രാമും ബ്രൗൺഷുഗർ മൂന്ന് ഗ്രാമുമാണ് പിടിച്ചെടുത്തത്. കഞ്ചാവും ബ്രൗൺഷുഗറും ബീഡിയും ഉൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾ ബംഗാളിൽ നിന്നും ട്രെയിൻ മാർഗമാണ് കേരളത്തിലെത്തിക്കുന്നതെന്ന് പ്രതികൾ എക്സൈസിനോട് പറഞ്ഞു. അന്യസംസ്ഥാനക്കാരായ നിർമ്മാണ തൊഴിലാളികൾക്കിടയിലാണ് ഇവ വിറ്റഴിച്ചിരുന്നത്.
റെയ്ഡ് നടക്കുന്നതിനിടെ ലഭിച്ച വിവരത്തെ തുടർന്നാണ് രണ്ട് മലയാളികളും കുടുങ്ങിയത്. പെരുമ്പാവൂർ തണ്ടേക്കാട് മങ്ങാട്ട് വീട്ടിൽ സാലു (38),
പാലക്കൽ സലാം (24) എന്നിവരാണ് പിടിയിലായ മലയാളികൾ. ഇവരിൽ നിന്നും 100 ഗ്രാം വീതം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇരുവർക്കെതിരെയും വേറെയും കഞ്ചാവ് കേസുകളുണ്ട്. കഞ്ചാവ് ചെടി വീട്ടിൽ വളർത്തിയതിന്റെ പേരിലും സാലുവിനെതിരെ ആലുവ എക്സൈസിൽ കേസുണ്ട്.
ജോയിന്റ് എക്സൈസ് കമ്മീഷണർ ഡി. സന്തോഷ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.കെ. നാരായണൻകുട്ടി, അസി. കമ്മീഷണർ എ.എസ്. രഞ്ജിത്ത്, സ്പെഷ്യൽ സ്ക്വാഡ് സിഐ പി.എൽ. ജോസ് എന്നിവരും റെയ്ഡിന് നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: