ആലുവ: സംസ്ഥാനത്ത് ബാര്‍ നിരോധിച്ച ശേഷം മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം 70 ശതമാനത്തോളം വര്‍ദ്ധിച്ചതായി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. വ്യാജ മദ്യത്തിന്റെ ഉത്പാദനം വര്‍ദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആലുവ എക്സൈസ് ഓഫീസില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കിലോയില്‍ കുറവ് കഞ്ചാവുമായി പിടിയിലാകുന്നവര്‍ക്ക് കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ നിയമഭേദഗതി ആവശ്യമാണ്. ഇത് സംബന്ധിച്ച് എക്സൈസ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. കഞ്ചാവ് ലഭിച്ചത് സ്കൂള്‍ പരിസരത്ത് നിന്നാണെങ്കില്‍ തൂക്കം കുറവായാലും പ്രതിക്ക് കടുത്ത ശിക്ഷ വേണം. വിദ്യാലയങ്ങളുടെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ യാതൊരു വിധ പുകയില ഉത്പന്നങ്ങളുടെയും വില്‍പ്പന പാടില്ല. ഇത് ശപഥമായെടുത്താണ് എക്സൈസ് പ്രവര്‍ത്തിക്കുന്നത്. ഇതിന് ഫലമുണ്ടായി തുടങ്ങിയിട്ടുണ്ട്. ലഹരിക്കടിമയായ കുട്ടികള്‍ക്ക് മതിയായ ചികിത്സ നല്‍കുന്നതിനുള്ള പദ്ധതി എക്സൈസില്‍ ആരംഭിക്കും.
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മാത്രം 4000 അബ്കാരി കേസുകളിലായി 1500ഓളം പ്രതികള്‍ പിടിയിലായി. കഞ്ചാവ്, ഹെറോയിന്‍ കേസുകളിലായി 375 കേസുകളും 800ഓളം പ്രതികളും ജയിലിലാണ്. എക്സൈസിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എക്സൈസില്‍ െ്രെകംബ്രാഞ്ച് രൂപീകരിക്കും. ഇതിനായി 48 ഓഫീസര്‍മാരുടെ സേവനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 400 വനിത എക്സൈസ് ഗാര്‍ഡിന്റെയും കുറവുണ്ട്. റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന നടത്തുന്നതിന് ഡോഗ് സ്ക്വാഡിന്റെ സഹായം ആവശ്യമാണെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനുള്ള അവകാശം എക്സൈസിന് വിട്ടുതരണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ കാന്‍സര്‍ രോഗങ്ങളുടെ വേദനസംഹാരിയായി ഉപയോഗിക്കുന്ന മരുന്നുകള്‍ ഉള്‍പ്പെടെ വില്‍ക്കുന്ന മെഡിക്കല്‍ ഷോപ്പുകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആവശ്യപ്പെടുമെന്നും ഋഷിരാജ് സിങ് പറഞ്ഞു. ജോയിന്റ് എക്സൈസ് കമ്മീഷണര്‍ ഡി. സന്തോഷ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എ.കെ. നാരായണന്‍കുട്ടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: