ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ ചരക്കു സേവന നികുതി ബില്‍ പാസാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ പിന്തുണ ഉറപ്പാക്കി. രാജ്യവികസനത്തിനായി എല്ലാ പാര്‍ട്ടികളും ജിഎസ്ടിക്ക് പിന്തുണ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചു. ജിഎസ്ടി അടക്കം സുപ്രധാനമായ 16 ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
ദേശീയ പ്രാധാന്യമുള്ള വിഷയമാണ് ചരക്കു സേവന നികുതി ബില്‍. ഏതു സര്‍ക്കാരിന് ജിഎസ്ടിയുടെ നേട്ടം ലഭിക്കും എന്നതല്ല പ്രശ്നം. ജിഎസ്ടി അടക്കമുള്ള സു്രപധാനമായ ബില്ലുകള്‍ ഇത്തവണ സഭയ്ക്ക് മുന്നിലെത്തുമ്പോള്‍ അര്‍ത്ഥവത്തായ ചര്‍ച്ചകളിലൂടെ ഫലമുണ്ടാക്കുക എന്നതാണ് ആവശ്യം. നാമെല്ലാവരും ജനങ്ങളുടേയും പാര്‍ട്ടികളുടേയും പ്രതിനിധികളാണ്. എന്നാല്‍ ഇതിനേക്കാളെല്ലാം ഉപരിയാണ് ദേശീയ താല്‍പ്പര്യം, പ്രധാനമന്ത്രി പറഞ്ഞു. ജമ്മുകശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഒറ്റ ശബ്ദത്തില്‍ പ്രതികരിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഫലപ്രദമായ യോഗമാണ് പൂര്‍ത്തിയായതെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാര്‍ സര്‍വ്വകക്ഷി യോഗശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമാധാനപരമായ നിലയില്‍ സുഗമമായ പാര്‍ലമെന്റ് പ്രവര്‍ത്തനത്തിന് എല്ലാ പാര്‍ട്ടികളും പിന്തുണ നല്‍കിയിട്ടുണ്ട്. വിവിധ ബില്ലുകളില്‍ യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ജനകീയമായ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന മഹാപഞ്ചായത്താണ് പാര്‍ലമെന്റെ്.
ജിഎസ്ടിയില്‍ സമവായം ഉണ്ടാക്കുന്നതിനായി എല്ലാ പാര്‍ട്ടികളുമായും സര്‍ക്കാര്‍ ഇനിയും ചര്‍ച്ചകള്‍ നടത്തും. സമവായത്തോടെ ജിഎസ്ടി അടക്കമുള്ള ബില്ലുകള്‍ പാസാക്കാനാണ് കേന്ദ്രതീരുമാനം. എല്ലാ പാര്‍ട്ടികളുമായും പ്രത്യേക ചര്‍ച്ചകളും തുടരും. തുറന്ന മനസ്സോടെ ചര്‍ച്ചകള്‍ക്ക് കേന്ദ്രം തയ്യാറാണ്, അനന്ത്കുമാര്‍ പറഞ്ഞു.
ജിഎസ്ടി വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, മുപ്പതോളം രാഷ്ട്രീയ പാര്‍ട്ടികളിലെ 45 നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. രാത്രിയില്‍ ലോക്സഭാ സ്പീക്കറുടെ അധ്യക്ഷതയിലും സര്‍വ്വകക്ഷി യോഗം നടന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഭീകരാക്രമണങ്ങള്‍, അതുമായി ബന്ധപ്പെട്ട് ഭാരതത്തിലുണ്ടായ മാറ്റങ്ങള്‍, വിദേശനയം, മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലുമുണ്ടായ പ്രളയം അടക്കം വിവിധ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയവയും സഭയില്‍ ചര്‍ച്ചയാകും.
ലോക്സഭയില്‍ ഇന്ത്യന്‍ ട്രസ്റ്റ് ബില്‍, എന്‍ഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ബില്‍ എന്നിവയും രാജ്യസഭയില്‍ വിസില്‍ബ്ലോവേഴ്സ് പ്രൊട്ടക്ഷന്‍ ബില്‍, ബാലവേല ഭേദഗതി, ഹോമിയോപ്പതി സെന്‍ട്രല്‍ കൗണ്‍സില്‍ ഭേദഗതി ബില്‍, ചരക്കു സേവന നികുതി ബില്‍ എന്നിവയും ചര്‍ച്ച ചെയ്യും. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഭേദഗതി ഓര്‍ഡിനന്‍സ്, ദന്തിസ്റ്റ് ഓര്‍ഡിനന്‍സ് എന്നിവയും ഇരുസഭകളുടേയും പരിഗണനയിലുണ്ട്.
ആഗസ്റ്റ് 12 വരെ നീളുന്ന വര്‍ഷകാല സമ്മേളനത്തില്‍ 20 പ്രവൃത്തിദിനങ്ങളാകും ഉണ്ടാകുക. മധ്യപ്രദേശില്‍ നിന്നുള്ള ലോക്സഭാംഗം ദല്‍പത് സിങിന്റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് ലോക്സഭ ഇന്നത്തേക്ക് പിരിയും. വൈകിട്ട് ആറുമണിക്ക് ബിജെപി പാര്‍ലമെന്ററിപാര്‍ട്ടി യോഗവും ഏഴുമണിക്ക് എന്‍ഡിഎ യോഗവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: