ന്യൂദല്‍ഹി: വിഘടനവാദി സംഘടനകള്‍ പ്രക്ഷോഭം അഴിച്ചുവിടുന്ന കശ്മീരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനായി 2,000 അര്‍ദ്ധ സൈനികരെക്കൂടി അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞയാഴ്ച 2,800ഓളം പേരെക്കൂടി അയച്ചിരുന്നു. താഴ്വരില് ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 41 ആയിട്ടുണ്ട്.
സുരക്ഷാ സൈനികരും പ്രതിഷേധക്കാരും അടക്കം 3,160പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം വ്യാപിപ്പിക്കാനുദ്ദേശിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച കശ്മീരിലെ പത്രങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് കൊണ്ടുവന്നിട്ടുണ്ട്.
കശ്മീരില്‍ പുറത്തിറങ്ങുന്ന പത്രങ്ങള്‍, ടിവി ചാനലുകള്‍ എന്നിവയ്ക്കാണ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കാശ്മീരി ടൈംസ്, റൈസിംഗ് കശ്മീര്‍, ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ ഇമേജസ് എന്നീ പത്രങ്ങളാണ് താല്‍ക്കാലികമായി പ്രസിദ്ധീകരണം തടഞ്ഞത്. കേബിള്‍ ടിവികളും നിരോധിച്ചിട്ടുണ്ട്. കശ്മീരില്‍ ബിഎസ്എന്‍എല്‍ പോസ്റ്റ് പെയ്ഡ് സര്‍വ്വീസ് ഒഴികെയുള്ള എല്ലാ മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റ് സര്‍വ്വീസുകളും റദ്ദാക്കി.
സംഘര്‍ഷം കണക്കിലെടുത്ത് കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലൈ 24 വരെ അവധി കൊടുത്തിട്ടുണ്ട്.
വേനലവധി പ്രമാണിച്ച് 17 ദിവസം നീണ്ട അവധിക്കു ശേഷം അടച്ചിട്ടിരുന്ന സ്കൂളുകള്‍ ഇന്ന് തുറക്കേണ്ടതായിരുന്നു. വേനലവധി ഒരാഴ്ച കൂടി നീട്ടേണ്ട സാഹചര്യമാണ് കശ്മീരിലെന്ന് വിദ്യാഭ്യാസ മന്ത്രി നയീം അക്തര്‍ പറഞ്ഞു.
കശ്മീരിലെ ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് മാത്രമേ സ്കൂളുകളും കോളേജുകളും തുറക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനി ഭീകരവിരുദ്ധ നടപടിയെ തുടര്‍ന്ന് കൊല്ലപ്പെട്ടതോടെയാണ് കശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: