കോഴിക്കോട്:ഉമ്മയോടൊപ്പം കടലില്‍ കാണാതായ ഒന്നരവയസ്സുകാരിയുടെ മൃതദേഹം കണ്ടുകിട്ടി. ഇന്നലെ രാവിലെയൊടെയാണ് ഹാര്ബറിനടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് പയ്യാനക്കലിലെ വീട്ടില്‍ നിന്ന് സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് സീനത്ത് അമന് മക്കളായ സല്മാന് ഫാഹിഖ്(മൂന്നര), ആയിഷ ഷഹറിന്(ഒന്നര) എന്നിവരുമായി പോയത്. പിന്നീട് ഉച്ചയോടെയാണ് പുതിയാപ്പ പുലിമുട്ടിനടുത്ത് വെച്ച് മത്സ്യതൊഴിലാളികള്‍ ഇവരുടെ ജഢം കണ്ടെത്തുന്നത്. മൃതദേഹത്തോടൊപ്പമുള്ള ബാഗില്‍ നിന്ന് കിട്ടിയ സ്വകാര്യ ആശുപത്രിയിലെ രജിസ്ട്രേഷന് കാര്‍ഡിലെ വിവരങ്ങള്‍ വെച്ചാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്. എന്നാല്‍ വ്യാഴാഴ്ച ഉമ്മയുടെ മകന്റെയും മൃതദേഹങ്ങള്‍ മാത്രമാണ് കിട്ടിയത്. ഇളയകുട്ടിയായ ആയിഷാ ഷെഹ്റിന്റെ മൃതദേഹം കിട്ടിയിരുന്നില്ല. കോസ്റ്റല്‍പോലീസും ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റും രണ്ടുദിവസം ബീച്ച് ഭാഗത്ത് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും മൃതദേഹം കിട്ടാത്തതിനെ തുടര്‍ന്ന് തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.
ഇന്നലെ രാവിലെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ടൗണ്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞ് ഇന്‍ക്വസ്റ്റ് നടത്തി. മെഡിക്കല്‍ കോളെജില്‍ നിന്ന് ഉച്ചയോടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: