തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചു പൂട്ടല്‍ ഭീഷണിയുള്ള സ്കൂളുകളെ ഏറ്റെടുക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി. ഇത്തരം സ്കൂളുകളെ ജനകീയ സ്കൂളുകളായി നിലനിര്‍ത്താനാണ് ശ്രമമെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.
അടച്ചു പൂട്ടല്‍ ഭീഷണിയുള്ള സ്കൂളുകള്‍ ഏറ്റെടുക്കാനുള്ള പ്രമേയം വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചു. പ്രമേയം നിയമസഭ ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു. പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുക എന്നുള്ളതാണ് സർക്കാർ നയം. സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക് നിലവാരം ഉയർത്തിയും പാഠ്യപദ്ധതികൾ പരിഷ്കരിച്ചും സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്നും മന്ത്രി പറഞ്ഞു.
അടച്ചു പൂട്ടാനൊരുങ്ങിയ നാല് സ്കൂളുകൾ ഏറ്റെടുത്തത് മറ്റ് മാർഗങ്ങൾ ഇല്ലാത്തതിനാലാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കോഴിക്കോട് മലാപ്പറമ്പ് യു.പി സ്കൂൾ, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഒലവട്ടൂർ മങ്ങാട്ടുമുറി എഎംഎൽപി സ്കൂൾ, കോഴിക്കോട് ജില്ലയിലെ തിരുവണ്ണൂർ പാലാട്ട് എയുപി സ്കൂൾ, തൃശൂരിലെ കിരാലൂർ പിഎംഎൽപി സ്കൂൾ എന്നിവയാണ് സർക്കാർ ഏറ്റെടുക്കുന്ന മറ്റ് സ്കൂളുകൾ.
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 100 സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി പ്രിസം പദ്ധതി നടപ്പാക്കുന്നത് പരിഗണനയിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: