കൊല്ലം: ബൈപാസ് നിര്‍മ്മാണം നടക്കുന്ന നീരാവില്‍ ഭാഗത്ത് റോഡില്‍ മെറ്റല്‍ നിരത്തി. നീരാവില്‍ മുതല്‍ കുരീപ്പുഴവരെയുള്ള മൂന്ന് കിലോമീറ്റര്‍ ഭാഗത്താണ് റോഡ് നിര്‍മ്മാണത്തിന് വേണ്ടി മെറ്റല്‍ നിരത്തിയിരിക്കുന്നത്. രണ്ട് മാസം മുമ്പ് ഏറ്റെടുത്ത വസ്തുവില്‍ മണ്ണിട്ട് ഉയര്‍ത്തിയ ശേഷമാണ് മെറ്റല്‍ നിരത്തല്‍ ആരംഭിച്ചത്.
പാലം പണി പൂര്‍ത്തിയാകുന്നതോടെ റോഡുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഏഴോളം കലുങ്കുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. കാലവര്‍ഷം എത്തിയതോടെ നിര്‍മ്മാണം നടക്കുന്ന ഭാഗങ്ങളില്‍ വെള്ളക്കെട്ട് ആയതിനാലുള്ള ബുദ്ധിമുട്ടൊഴിച്ചാല്‍ പണി തകൃതിയില്‍ നടക്കുകയാണ്.
അഷ്ടമുടി കായലിന് കുറുകെയായി രണ്ട് പാലങ്ങളുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. 900 മീറ്റര്‍ നീളമുള്ള കണ്ടച്ചിറ-കടവൂര്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ജില്ലയിലെ ഏറ്റവും നീളം കൂടിയ പാലങ്ങളിലൊന്നാകുമിത്. കുരീപ്പുഴ-കാവനാട് പാലത്തിന്റെ നീളം 680 മീറ്ററാണ്. രണ്ട് സ്ഥലത്തും പൈലിംഗ് ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. നീരാവില്‍-കുരീപ്പുഴ പാലം നൂറുമീറ്റര്‍ ആയതിനാല്‍ പണി പകുതിയിലേക്ക് എത്തിയിട്ടുണ്ട്. നീരാവില്‍-കുരീപ്പുഴ, കണ്ടച്ചിറ-കടവൂര്‍ പാലത്തിന്റെയും കാവനാട് പാലത്തിന്റെയും നിര്‍മാണവും പുരോഗമിക്കുകയാണ്.
2015 മെയ്മാസത്തില്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ച പാലത്തിന്റെ നിര്‍മ്മാണം ഒക്ടോബറില്‍ തുടങ്ങി. ആരെയും അതിശയിപ്പിക്കുന്ന തരത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളടക്കം ഇരുന്നൂറ് പേരാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ നിലവില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 2017ല്‍ പണി പൂര്‍ത്തീകരിച്ച് ബൈപാസ് ജനങ്ങള്‍ക്ക് വേണ്ടി തുറന്ന് കൊടുക്കുമെന്ന തീരുമാനത്തിലാണ് അധികൃതര്‍. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ബൈപാസിന് അനുമതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: