കൊച്ചി: കളമശേരിയില്‍ തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലു പ്രതികള്‍ക്ക് ജീവപര്യന്തവും 55,000 രൂപ പിഴയും. രണ്ടു പ്രതികള്‍ക്ക് മൂന്നുവര്‍ഷം വീതം തടവും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കളമശേരി തേവക്കല്‍ വി.കെ.സി കോളനിയില്‍ പറക്കാട്ട് പി. അതുല്‍ (23), എടത്തല മാളിയംപടി കൊല്ലാറവീട്ടില്‍ അനീഷ് (29), എടത്തല മണലിമുക്ക് പാറയില്‍ വീട്ടില്‍ മനോജ് (മനു22),കങ്ങരപ്പടി വടകോട് മുണ്ടക്കല്‍ നിയാസ്(മസ്താന് നിയാസ്30), എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
കേസില്‍ അഞ്ചാം പ്രതി പട്ടിമറ്റം പഴന്തോട്ടം കുറുപ്പശേരി കെ.വി. ബിനീഷ്(33), ആറാം പ്രതിയും ബിനീഷിന്റെ ഭാര്യയുമായ ഫോര്‍ട്ടുകൊച്ചി സ്വദേശിനി ജാസ്മിന് (36) എന്നിവര്‍ മൂന്നു വര്‍ഷത്തെ തടവ് അനുഭവിക്കണം. ഇവര്‍ക്ക് 5,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രതികളില്‍ നിന്ന് ഈടാക്കിയ തുക ഇരക്ക് കൈമാറാനും കോടതി വിധിച്ചു. നഷ്ടപരിഹാരം ലഭിക്കുന്നതിന് ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു.
2014 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടപ്പള്ളിയില്‍ നിന്നും കാടുവെട്ടാനാണെന്ന് ധരിപ്പിച്ചാണ് യുവതിയെ അതുലും അനീഷും ഓട്ടോയില്‍ കയറ്റിയത്. ഒറ്റയ്ക്ക് വരില്ലെന്നറിയിച്ചപ്പോള്‍ 55 വയസ് പ്രായമുള്ള മറ്റൊരു തമിഴ് സ്ത്രീയെയും കൂടെക്കൂട്ടി. ഉണിച്ചിറ ഭാഗത്ത് എത്തിയപ്പോള്‍ മനോജും നിയാസും ഓട്ടോയില്‍ കയറി.
ഇവരുടെ പെരുമാറ്റത്തില്‍ സംശയം പ്രകടിപ്പിച്ച സ്ത്രീകളെ കൂടുതല്‍ പണം കൊടുക്കാമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് കൊണ്ടുപോകുകയായിരുന്നു.എച്ച്എംടിക്കടുത്ത് നിര്‍ദിഷ്ട സൈബര്‍ സിറ്റിയുടെ കാടുപിടിച്ചു കിടക്കുന്ന വിജനമായ സ്ഥലത്തെത്തിച്ച് കാടുവെട്ടാന്‍ ആവശ്യപ്പെടുകയായിരുന്നു.
യുവാക്കളുടെ പെരുമാറ്റത്തില്‍ ഭയം തോന്നിയ സ്ത്രീകള്‍ മടങ്ങി പോകാന്‍ തുനിഞ്ഞപ്പോള്‍ ഒന്നാംപ്രതി അതുല്‍ യുവതിയെ തള്ളിയിടുകയും ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. യുവതിയുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീ ബഹളം വച്ചെങ്കിലും ഇവരെ ആക്രമിച്ച പീഡിപ്പിക്കുകയായിരുന്നു. അവശയായ യുവതിയുടെ മാല ഊരിയെടുക്കുകയും കമ്മലും മോതിരവും മൊബൈല്‍ ഫോണും പണവും പ്രതികള്‍ തട്ടിയെടുത്തു.
പ്രായമായ സ്ത്രീയുടെ മൊബൈല്‍ ഫോണും പണവും പ്രതികള്‍ ബലമായി പിടിച്ചുവാങ്ങി. തുടര്‍ന്ന് സ്ത്രീകളെ ഉപേക്ഷിച്ച് പ്രതികള്‍ ക്ഷപെടുകയായിരുന്നു.യുവതിയെ പീഡിപ്പിച്ചതിനാണ് ആദ്യത്തെ നാലു പ്രതികള്‍ക്ക് ശിക്ഷ. പ്രതികളെ ഒളിവില്‍ പാര്‍പ്പിക്കുകയും കവര്‍ച്ച സാധനങ്ങള്‍ വില്‍പ്പന നടത്താന്‍ സഹായിക്കുകയും ചെയ്തെന്നാണ് അഞ്ചും ആറും പ്രതികള്‍ക്കെതിരായ കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: