തഥാ ഗതേഷു ദേവേഷു കാവ്യസ്താൻ പ്രത്യുവാച ഹ
ബ്രഹ്മണാ പൂർവ്വ മുക്തം യത് ശൃണുധ്വം ദാനവോത്തമാ:
വിഷ്ണർ ദൈത്യ വധേ യുക്തോ ഹനിഷ്യതി ജനാർദ്ദന:
വാരാഹരൂപം സംസ്ഥായ ഹിരണ്യാക്ഷോ യഥാ ഹത:
വ്യാസൻ പറഞ്ഞു: ദേവന്മാർ ഓടിപ്പോയിക്കഴിഞ്ഞപ്പോൾ ശുക്രാചാര്യർ അസുരന്മാരോട് ബ്രഹ്മാവ് പണ്ട് പറഞ്ഞ കാര്യം പറഞ്ഞു കൊടുത്തു. വിഷ്ണുവിന്റെ ദൗത്യം ദൈത്യന്മാരെ നശിപ്പിക്കുക എന്നതായതിനാൽ അദ്ദേഹം അനേകം ദൈത്യരെ വധിക്കും. പണ്ട് ഹിരണ്യാക്ഷനെ വധിക്കാൻ വരാഹമായി അവതരിച്ചത് ശ്രീഹരിയാണല്ലോ.
അദ്ദേഹം തന്നെ ഹിരണ്യകശിപുവിനെ നരസിംഹരൂപത്തിൽ വന്നു വധിക്കുകയും ചെയ്തു. അതുപോലെ അദ്ദേഹം എല്ലാ ദുഷ്ടരെയും ഇല്ലാതാക്കും എന്നത് നിശ്ചയമാണ്. കാരണം എന്റെ സഹായം ഉണ്ടായാലും നിങ്ങൾക്ക് ഭഗവാൻ ഹരിയേയും ദേവന്മാരെയും ജയിക്കാൻ കഴിയില്ല. എന്റെ മന്ത്രത്തിന് അത്രയ്ക്ക് ശക്തിയൊന്നുമില്ല. അതുകൊണ്ട് കുറച്ചുകാലം കൂടി കാത്തിരിക്കുക. ഞാൻ പരമശിവനെ ശരണം പ്രാപിച്ച് കൂടുതൽ മന്ത്രബലവുമായി വന്നിട്ട് അവ നിങ്ങൾക്ക് നൽകാം.
അപ്പോൾ ദൈത്യന്മാർ ചോദിച്ചു, ഗുരുവേ, ഇപ്പോൾ തോറ്റ് കഷ്ടപ്പെട്ട് നിൽക്കുന്ന ഞങ്ങൾ എങ്ങനെയാണ് ഭൂമിയിൽ കഴിയുക? യുദ്ധത്തിൽ കൊള്ളാവുന്നവരെല്ലാം മരിച്ചു. ബാക്കിയുള്ളവരാണെങ്കിൽ രണസാമർത്ഥ്യം ഉള്ളവരുമല്ല. ഞങ്ങൾ എന്താണ് ചെയ്യുക?‘
ശുക്രൻ പറഞ്ഞു: ഞാൻ മടങ്ങി വരുന്നതുവരെ ജപധ്യാനാദികളിൽ മുഴുകി കഴിയുക. കാലം ദേശം, ബലം എന്നിവയെല്ലാം നോക്കി വേണം സാമദാനഭേദകർമ്മങ്ങൾ ചെയ്യാൻ. ശുഭം കാംക്ഷിക്കുന്നവൻ വേണ്ടിവന്നാൽ ശത്രുവിനെ സേവിക്കാൻ വരെ തയ്യാറാവണം. എന്നിട്ട് തന്റെ ബലം വർദ്ധിച്ചു കഴിയുമ്പോൾ അവരെ വകവരുത്തണം. ഞാൻ തിരികെ വരുന്നതുവരെ പുറമേയ്ക്ക് വിനയം നടിച്ചു സമാധാനപൂർവ്വം വാഴുക. അതിനു ശേഷമാകാം ദേവന്മാരോടു മല്ലിടുന്നത്.’ ശുക്രാചാര്യർ പരമശിവന്റെ സവിധത്തിലേയ്ക്ക് നടകൊണ്ടു.
ദാനവന്മാർ പ്രഹ്ലാദനെ ദേവന്മാരുടെ അടുക്കൽ ദൂതിനായി അയച്ചു. അദ്ദേഹം സത്യവാദിയും വിനയാന്വിതനുമാണെന്ന് സുപ്രസിദ്ധമാണല്ലോ. അദ്ദേഹം ദേവന്മാരെ നമസ്കരിച്ചിട്ട് പറഞ്ഞു: ‘ഞങ്ങൾ ദൈത്യന്മാർ ആയുധങ്ങൾ ഉപേക്ഷിച്ചിട്ട് തപസ്സിനായി പോവുകയാണ്. മരവുരിയാണ് ഞങ്ങൾക്കിനി പഥ്യം.’ ദേവന്മാർ ഇത് കേട്ട് സന്തുഷ്ടരായി. അവരവരുടെ ഗൃഹങ്ങളിൽപ്പോയി അവർ സസുഖം വാണു.
ദൈത്യന്മാരാകട്ടെ കപടതപസ്സുമായി കശ്യപാശ്രമത്തിൽ ശുക്രാചാര്യരെ പ്രതീക്ഷിച്ച് കഴിഞ്ഞു.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: