ആലപ്പുഴ: ദുരിതമൊഴിയാതെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി. എല്ലാം ശരിയാക്കാമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയിട്ടും സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ അശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടിയെടുക്കുന്നില്ല. ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താത്തതുമൂലം ഇവിടെയെത്തുന്ന ആയിരക്കണക്കിനു രോഗികളാണ് വലയുന്നത്.
1962 ലെ സ്റ്റാഫ് പാറ്റേണാണ് ഇവിടെ ഇപ്പോഴും ഉള്ളത്. രോഗികളുടെ എണ്ണം അഞ്ചിരട്ടി വര്‍ധിച്ചിട്ടും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തയാറായിട്ടില്ല. വിവിധ വിഭാഗങ്ങളില്‍ പ്രഫസര്‍, അസോ. പ്രഫസര്‍, അസി. പ്രഫസര്‍, ലക്ചറര്മാര്, നഴ്സുമാര്‍ തുടങ്ങിയവരുടെ നിരവധി ഒഴിവുകളാണ് നികത്താനുള്ളത്. ഏറ്റവും പ്രധാനപ്പെട്ട ഗൈനക്കോളജി വിഭാഗത്തില്‍ ഒരു പ്രഫസറുടെയും ആറ് അസി. പ്രഫസര്‍മാരുടെയും ഒരു അസോ. പ്രഫസറുടെയും ഒഴിവുകളാണ് നികത്തേണ്ടത്.
പ്രതിദിനം ഒയിരത്തോളം രോഗികളാണ് രോഗികളാണ് ഒപിയില്‍ ചികിത്സ തേടിയെത്തുന്നത്. അറ്റന്‍ഡര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ അഭാവവും ഇവിടെയുണ്ട്. കാര്‍ഡിയോളജി വിഭാഗത്തില്‍ ഉള്‍പ്പെടെ വിദഗ്ധ ഡോക്ടര്‍മാരെ സ്ഥലം മാറ്റിയതിനുശേഷം പകരം ഡോക്ടര്‍മാരെ നിയമിക്കാത്തതിനാല്‍ രോഗികള്‍ വലയുകയാണ്.
പ്രധാനപ്പെട്ട പല തസ്തികകളിലും അനുവദിക്കപ്പെട്ട എണ്ണത്തിന്റെ നാലിലൊന്നു ആളുകളെപ്പോലും നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. വിവിധ വിഭാഗങ്ങളിലായി നഴ്സുമാരുടെ നൂറിലധികം ഒഴിവുകളും നികത്താനുണ്ട്.
കെട്ടിടങ്ങളുടെയും കിടക്കകളുടെയും എണ്ണം പ്രതിവര്‍ഷം വര്ധിപ്പിക്കാറുണ്ടെങ്കിലും ഇതിനനുസരിച്ചു ജീവനക്കാരുടെ തസ്തികകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകാറില്ല. 2012ല്‍ പ്രഖ്യാപിച്ച ട്രോമാകെയര്‍ യൂണിറ്റും ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. അസൗകര്യങ്ങളുടെ നടുവിലാണ് സര്‍ജറി, മെഡിസിന് അത്യാഹിതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
10 രോഗികളില്‍ കൂടുതല്‍പേര്‍ ഒരേസമയം എത്തിയാല്‍ നട്ടംതിരിയുകയാണ് ഡോക്ടര്‍മാരും മറ്റു ജീവനക്കാരും. രക്തപരിശോധനയ്ക്കായി രോഗികള്‍ നെട്ടോട്ടമോടുന്നത് ഇവിടുത്തെ പതിവുകാഴ്ചയാണ്. ഒരു കേന്ദ്രീകൃത ലാബ് മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
പ്രതിദിനം ആയിരക്കണക്കിനു രോഗികളാണ് ഇതിനെ ആശ്രയിക്കുന്നത്. അടിയന്തരമായി ചികിത്സ ആവശ്യമായ രോഗികളുടെ രക്തപരിശോധനാഫലം ലഭിക്കുന്നത് ദിവസങ്ങള്‍ കഴിഞ്ഞായിരിക്കും.
ഇതിനു പരിഹാരമായി അത്യാഹിതത്തോടുചേര്ന്ന് ലാബ് തുടങ്ങാന്‍ തീരുമാനമെടുത്തിട്ട് വര്‍ഷം രണ്ടു പിന്നിട്ടെങ്കിലും തീരുമാനം കടലാസിലൊതുങ്ങി. ഏറ്റവും കൂടുതല്‍ രോഗികള്‍ ആശ്രയിക്കുന്ന നെഫ്രോളജി, ഗ്യാസ്ട്രോ എന്നിവയുടെ ഒപി ആഴ്ചയില്‍ ഒരിക്കലും, ന്യൂറോ മെഡിസിന്റേത് ആഴ്ചയില്‍ രണ്ടുദിവസവും മാത്രമാണ്. മിക്ക ഒപികളിലും ഡോക്ടര്‍മാര്‍ കൃത്യമായി എത്താത്തതും ഉള്ള ഡോക്ടര്‍മാര്‍ നേരത്തെ മുങ്ങുന്നതും പതിവാണ്. സര്‍ക്കാര്‍ മാറിയിട്ടും ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്ക് മാത്രം പരിഹാരമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: