ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പ്രമുഖ പാക് പത്രപ്രവര്‍ത്തക മെഹര്‍ തരാറിനെ ദല്‍ഹി പോലീസ് മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തു. തരാറുമായി തരൂര്‍ പ്രേമത്തിലായിരുന്നുവെന്നും തരാറിന്റെ സന്ദേശം വന്ന ശേഷമാണ് തരൂരും സുനന്ദയും തമ്മിലുള്ള വഴക്ക് മൂര്ച്ഛിച്ചതെന്നുമായിരുന്നു വാര്‍ത്തകള്‍. ഈ പശ്ചാത്തലത്തിലാണ് തരാറിനെ ചോദ്യം ചെയ്തത്.
2014 ജനുവരി 17നാണ് സുനന്ദയെ ദല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തരൂരുമായുള്ള ബന്ധത്തെപ്പറ്റിയാണ് തരാറിനോട് കൂടുതലായും ചോദിച്ചത്. എന്നാല്‍, തരൂരുമായി പ്രേമബന്ധം ഉണ്ടായിരുന്നുവെന്ന വാര്‍ത്ത തരാര്‍ നിഷേധിച്ചു. മൂന്നു മാസം മുന്‍പാണ് തരാറിനെ ചോദ്യം ചെയ്തതെന്നും ഇപ്പോള്‍ പുറത്തായി.
തരൂരിനെെച്ചാല്ലി തരാറും സുനന്ദയും ട്വിറ്ററില്‍ കലഹിച്ചിരുന്നു. അതിനടുത്ത ദിവസമാണ് സുനന്ദയെ മരിച്ച നിലയില്‍ ദല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്. അവരുടെ ദേഹത്ത് കുത്തിവെപ്പിന്റെ നിരവധി പാടുകളുണ്ടായിരുന്നു. ഉള്ളില്‍ അമിത ഡോസില്‍ മരുന്ന് ചെന്നിരുന്നു. അവരുടെ ഉള്ളില്‍ വിഷം ചെന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കേസ് കോടതിയുടെ നിരീക്ഷണത്തില്‍ പ്രത്യേക അന്വേഷണ സംഘം തന്നെ അന്വേഷിക്കണമെന്നാണ് ഡോ. സുബ്രഹ്മണ്യന് സ്വാമി പറയുന്നത്. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: