കൊച്ചി: മലബാര്‍ സിമന്റ്സിലെ അഴിമതിക്കേസുകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും കാര്യക്ഷമമായി അന്വേഷിക്കണമെന്നും ഹൈക്കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്കി.മലബാര്‍ സിമന്റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് വിജിലന്‍സ് ഡെപ്യൂട്ടി സൂപ്രണ്ട് എം. സുകുമാരന്‍ ഇന്നലെ കോടതിയില്‍ ബോധിപ്പിച്ചു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റിസ് ബി. കെമാല്‍പാഷ അന്വേഷണം കാര്യക്ഷമമാക്കാന്‍ നിര്‍ദ്ദേശിച്ചത്.
മലബാര്‍ സിമന്റ്സിലെ അഴിമതിക്കേസുകളിലെ അന്വേഷണം അട്ടിമറിച്ചുവെന്നാരോപിച്ച് ജോയി കൈതാരം നല്കിയ ഹര്‍ജിയില്‍ കേസ് രജിസ്റ്റര്‍ ചെയ്താന്‍ വിജിലന്‍സ് ഡയറക്റ്റര്‍ക്ക് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്തല്ലെങ്കില്‍ വിജിലന്‍സ് ഡയറക്റ്റര്‍ ജൂലായ് 18ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് ബി. കെമാല്‍ പാഷ വ്യക്തമാക്കിയിരുന്നു.
ഇതേത്തുടര്‍ന്നാണ് കേസെടുത്തതെന്ന് വിജിലന്‍സ് ഇന്നലെ വിശദീകരിച്ചത്. സിമന്റ് അനുവദിക്കുന്നതിലും ഡിസ്കൗണ്ട് നല്‍കിയതിലുമുള്ള ക്രമക്കേടില്‍ മലബാര്‍ സിമന്റ്സ് എംഡി കെ. പദ്മകുമാര്‍, കമ്പനിയുടെ ഡെപ്യൂട്ടി മാനേജര്‍ (മാര്‍ക്കറ്റിങ്) ജി. വേണുഗോപാല്‍ എന്നിവര്‍ക്കെതിരെയും മലബാര്‍ സിമന്റ്സുമായുള്ള കരാറിലെ 50 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി പുതുക്കുന്നതിലെ ക്രമക്കേടില്‍ കമ്പനിയുടെ ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫ്, മുന്‍ എംഡി എം. സുന്ദരമൂര്‍ത്തി, എ.ആര്.കെ. വുഡ് ആന്‍ഡ് മെറ്റല്‍സ് െ്രെപവറ്റ് ലിമിറ്റഡ് മുന്‍ എംഡി വി.എം. രാധാകൃഷ്ണന്, എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ വടിവേലു എന്നിവര്‍ക്കെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിജിലന്‍സ് അറിയിച്ചത്.
ഹര്‍ജി തീര്‍പ്പാക്കിയെങ്കിലും അന്വേഷണത്തില്‍ പോരായ്മ കണ്ടാല്‍ ഹര്ജിക്കാരന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: