തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസനം രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് നിയമസഭയില്‍ പറഞ്ഞു. സ്ഥലമെടുക്കുമ്പോള്‍ ഭൂവുടമകള്‍ക്ക് രണ്ടു മുതല്‍ നാലുമടങ്ങുവരെ നഷ്ടപരിഹാരം നല്‍കാമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റിഅറിയിച്ചിട്ടുണ്ട്.
സ്ഥലം ഏറ്റെടുപ്പും നഷ്ടപരിഹാരം നല്‍കുന്നതും പരാതികള്‍ പരിഹരിക്കുന്നതും സംബന്ധിച്ച ചുമതല പൂര്‍ണമായും കളക്ടര്‍മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്.
റോഡിന്റെ ഇരുവശവും തുല്യഅളവില്‍ സ്ഥലം ഏറ്റെടുക്കും. ഇക്കാര്യത്തില്‍ നീതി നിഷേധമുണ്ടാകില്ല. പരാതികള്‍ ഗൗരവമായി പരിശോധിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം അലൈന്മെന്റിന്റെ ഭാഗമായി വളവുകളിലും തിരിവുകളിലും ഒരുവശത്ത് കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടിവന്നേക്കാം. കേരളത്തിലെ ദേശീയപാതയ്ക്ക് ദേശീയ നിലവാരമില്ല. അറ്റകുറ്റപ്പണിയുടെ പേരില്‍ ദേശീയപാത അതോറിറ്റി ചെയ്യുന്നത് ഉപരിതല പൂശല്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു.
ശുദ്ധീകരിച്ച പ്ലാസ്റ്റിക് മിശ്രണം കൊണ്ടുള്ള ബിറ്റുമിന്‍ ഉപയോഗിച്ചുള്ള റോഡ് നിര്‍മാണത്തിന് പൊതുമരാമത്ത് വകുപ്പ് പരിഗണന നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
ഇതിന്റെ ഭാഗമായി ഈ വര്‍ഷം 100കിലോമീറ്റര്‍ റോഡ് ഇത്തരത്തില്‍ നിര്‍മിക്കും. ഇതിനാവശ്യമായ ശുദ്ധീകരിച്ച പ്ലാസ്റ്റിക് നല്‍കുന്നതിന് ക്ലീന്‍ കേരള എന്ന സ്ഥാപനം തയ്യാറായിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് നിലവില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി 27.45 കിലോമീറ്റര്‍ ശുദ്ധീകരിച്ച പ്ലാസ്റ്റിക് മിശ്രണം കൊണ്ട് റോഡ് നിര്‍മിച്ചിട്ടുണ്ട്. ഗ്രാമീണറോഡുകളിലും ഇത് പരീക്ഷിക്കും.
റോഡ് നിര്‍മാണത്തിന് നിലവിലെ സാങ്കേതികവിദ്യ പരിഷ്കരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: