കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പാലസ് കാണാനെത്തിയ പെണ്‍കുട്ടിയെയും യുവാവിനെയും ഭീഷണിപ്പെടുത്തി 4,000 രൂപ തട്ടിയെടുത്ത കേസില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ചേര്‍ത്തല പട്ടണക്കാട് സ്വദേശി വി. രാജേഷ് (38), എടയ്ക്കാട്ടുവയല്‍ സ്വദേശി അനീഷ് വിശ്വനാഥന് (32) എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
കഴിഞ്ഞ ജൂണ്‍ 23 നാണ് കേസിനാസ്പദമായ സംഭവം. ഹില്‍പാലസിലെ നിരീക്ഷണ കാമറയില്‍ പെണ്‍കുട്ടിയുടെയും യുവാവിന്റെയും ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നു ഭീഷണിപ്പെടുത്തി പൊലീസുകാര്‍ പണം ആവശ്യപ്പെട്ടു. കൈയിലുണ്ടായിരുന്ന ആയിരം രൂപ പെണ്‍കുട്ടി പൊലീസുകാര്‍ക്ക് നല്കി.
ഇതുമതിയാവില്ലെന്ന ഭീഷണിയെത്തുടര്‍ന്ന് പെണ്‍കുട്ടി കൈവശമുണ്ടായിരുന്ന എടിഎം കാര്‍ഡ് ഉപയോഗിച്ചു പണം പിന്‍വലിച്ചു നല്കി. ഇക്കാര്യം വ്യക്തമാക്കി പെണ്‍കുട്ടിയുടെ പിതാവിന്റെ ഫോണിലേക്ക് ബാങ്കില്‍ നിന്ന് എസ്എംഎസ് സന്ദേശമെത്തിയതോടെ പിതാവ് പെണ്‍കുട്ടിയെ വിളിച്ച് കാര്യം അന്വേഷിച്ചു.
ഭയന്നുപോയ പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങാതെ മുണ്ടക്കയത്തെ ബന്ധു വീട്ടിലേക്കാണ് പോയത്. പെണ്‍കുട്ടി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് പിതാവ് പൊലീസില്‍ നല്കിയ പരാതിയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയെത്തുടര്‍ന്ന് രാജേഷിനും അനീഷിനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഇവരെ അറസ്റ്റു ചെയ്തിട്ടില്ല.
എന്നാല്‍, ഹില്‍പാലസ് പരിസരത്ത് സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെയും യുവാവിനെയും താക്കീത് നല്കി പറഞ്ഞു വിടുകയാണ് ചെയ്തതെന്നും പണം വാങ്ങിയെന്ന പരാതി വ്യാജമാണെന്നും പൊലീസുകാരുടെ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ജസ്റ്റിസ് എ. ഹരിപ്രസാദ് തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: