പത്തനംതിട്ട: ശബരിമലയില്‍ ദേവസ്വം ബോര്‍ഡും വനംവകുപ്പും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായത് തീര്‍ത്ഥാടകരെ വലയ്ക്കുന്നു. ശബരീപീഠത്തിലെ വെടിവഴിപാട് കൗണ്ടര്‍ പൊളിച്ചു നീക്കിയതിന് പുറമേ ഇതിന് സമീപത്തെ വഴിപാടു നാളികേര വില്‍പ്പന കൗണ്ടറും കഴിഞ്ഞ ദിവസം വനപാലകര്‍ പൊളിച്ചുനീക്കി. കര്‍ക്കിടകമാസ പൂജകള്‍ക്കായി നടതുറന്ന ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരരീതികള്‍ പിന്തുടരാന് കഴിയാത്ത സ്ഥിതിയിലാണ്.
ആചാര പ്രകാരം ശബരീപീഠത്തില്‍ നാളികേരം ഉടച്ച് വെടിവഴിപാട് നടത്തിയാണ് പതിനെട്ടാം പടി കയറുന്നത്. ശബരിപീഠത്തിലെ 60 വര്‍ഷത്തിലേറെ പഴക്കമുള്ള വെടിവഴിപാട് കൗണ്ടറാണ് വനംവകുപ്പ് യാതൊരു മുന്നറിയിപ്പുമില്ലാതെ പൊളിച്ചു നീക്കിയത്.ഇതിന് പുറമേ ദേവസ്വം ബോര്‍ഡിനെ അറിയിക്കാതെ സ്വാമി അയ്യപ്പന് റോഡില്‍ മുമ്പുണ്ടായിരുന്ന ജണ്ടകള്ക്കു പുറമേ പുതിയവയും വനംവകുപ്പ് സ്ഥാപിച്ചു.
ഇത് റോഡിന്റെ കോണ്‍ക്രീറ്റിനോട് ഏറെ അടുത്തായാണ് സ്ഥാപിച്ചിട്ടുള്ളത്. 5.30 കോടി രൂപയ്ക്ക് മാര്‍ക്കറ്റ് ഫെഡാണ് സന്നിധാനത്തെ നാളികേരം ഇത്തവണ ലേലത്തില്‍ പിടിച്ചത്. പതിനെട്ടാംപടി, ശബരിപീഠം, മാളികപ്പുറം എന്നിവിടങ്ങളില്‍ ഉരുളന്തേങ്ങ വില്‍ക്കുന്നതിനുള്ള അവകാശവും മാര്ക്കറ്റ്ഫെഡിനാണ്. ശബരിപീഠത്തില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച മൂന്നടിവീതിയുള്ള സ്ഥലത്ത് കമ്പുനാട്ടി ടിന്‍ഷീറ്റ് മേഞ്ഞാണ് നാളികേര കൗണ്ടര്‍ തയാറാക്കിയിരുന്നത്. ഇതാണ് വനംവകുപ്പ് പൊളിച്ചുമാറ്റിയത്.
സന്നിധാനത്തെ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ഭൂമി അളന്നു തിരിക്കാന്‍ നടത്തിയ ശ്രമവും വനംവകുപ്പിന്റെ നിസഹകരണത്തെത്തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി സന്നിധാനത്തെ വെടിപ്പുരയ്ക്ക് 15 മീറ്റര്‍ ചുറ്റളവില്‍ കമ്പിവേലി കെട്ടാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കവും വനംവകുപ്പ് തടഞ്ഞു. ഇതേത്തുടര്‍ന്നാണ് സന്നിധാനത്തെ ഭൂമി അളന്നു തിരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
മന്ത്രിതല യോഗത്തിലെ തീരുമാനപ്രകാരം ജില്ലാ കളക്ടറാണ് ദേവസ്വം ബോര്‍ഡും വനംവകുപ്പും സംയുക്തമായി സര്‍വ്വേ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതനുസരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനടക്കമുള്ളവര്‍ സന്നിധാനത്ത് എത്തിയെങ്കിലും വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാരുംതന്നെ സ്ഥലപരിശോധനയ്ക്ക് എത്തിയില്ല. മൊത്തം 67.5 ഏക്കര്‍ ഭൂമിയാണ് ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ളത്. ഇതിന്റെ സ്കെച്ചും പ്ലാനും അനുസരിച്ച് സര്‍വ്വേ നടത്താനാണ് ദേവസ്വം അധികൃതര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വനഭൂമിയുടെ അതിരുകള്‍ നിശ്ചയിക്കുന്ന ജണ്ടകള്‍ അടിസ്ഥാനമാക്കി സര്‍വ്വേ നടത്തിയാല്‍ മതിയെന്നായിരുന്നു വനംവകുപ്പിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: