വിഴിഞ്ഞം: പെരിങ്ങമ്മല നിന്നും പുന്നമൂട് ജംഗ്ഷനിലേക്ക് പോകാനുള്ള റോഡ് പൊട്ടിപ്പൊളിച്ച് മാസങ്ങള്‍ കഴിയുമ്പോഴും ബന്ധപ്പെട്ടവര്‍ മൗനത്തില്‍. റോഡിന്റെ ഒരു വശത്ത് വാട്ടര്‍ അതോറിറ്റിയുടെ ആവശ്യത്തിനായിട്ടാണ് വെട്ടിപ്പൊളിച്ചത്. പക്ഷേ പൈപ്പ് കുഴിച്ചിട്ടതിന് ശേഷം മണ്ണ് കൊണ്ട് മൂടി പണിക്കാര് പോയി. റോഡിന്റെ ഒരു വശത്ത് മുഴുവന്‍ വലിയ കുഴികളാണ് രൂപം കൊണ്ടിരിക്കുന്നത്. വെള്ളം വലിയ രീതിയില്‍ കെട്ടി നില്ക്കുന്നതിനാല് റോഡിന്റെ അരികുകള്‍ പോലും ഇടിഞ്ഞ് തുടങ്ങിയിട്ടുണ്ട്.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് എത്തുന്ന പ്രധാന വഴി എന്ന നിലയില്‍ ഈ റോഡ് പുതുക്കിപ്പണിതത്. തിരുവനന്തപുരം കളിയിക്കാവിള റോഡില്‍ നിന്നും വിഴിഞ്ഞത്തേക്ക് എളുപ്പത്തില്‍ എത്തിചേരാനുള്ള തിരക്ക് കുറഞ്ഞ പ്രധാന മാര്‍ഗ്ഗമാണിത്. വെട്ടിപ്പൊളിച്ച ഈ റോഡിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹനയാത്രക്കാരാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. ആവശ്യത്തിന് വെളിച്ചത്തിന്റെ സൗകര്യം ഇല്ലാത്തതിനാല്‍ രാത്രി കാലങ്ങളില്‍ അപകടങ്ങള്‍ നിത്യസംഭവമാണ്. കൊച്ചു കുട്ടികളെ ഉള്‍പ്പെടെ വഹിച്ചു കൊണ്ട് സ്ക്കൂള് വാഹനങ്ങള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നു പോകുന്നത്. ഈ വാഹനങ്ങള്‍ കുഴിയിലാകുമ്പോള്‍ സഹായത്തിനെത്തുന്നത് നാട്ടുകാരാണ് അതുകൊണ്ട് തന്നെ പലപ്പോഴും അപകടങ്ങളുടെ പരാതികള്‍ പോലീസ് സ്റ്റേഷനുകളില്‍ പോലും എത്താറില്ല. വലിയ അപകടം ഉണ്ടാകാന്‍ കാത്തു നില്‍ക്കാതെ ശാശ്വത പരിഹാരം ഉടനടി ഉണ്ടാക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് പല തവണ ആവശ്യപ്പെട്ടെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല.
ഇക്കാരണം കൊണ്ട് തന്നെ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരമാര്‍ഗ്ഗങ്ങളിലേക്ക് കടക്കാനാണ് നാട്ടുകാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: