മുല്ലപ്പെരിയാറിന് മുതല്‍ മദനിക്കുവേണ്ടിവരെ ഐകകണ്ഠ്യേനെ പ്രമേയം പാസാക്കിയ ചരിത്രമാണ് കേരളാ നിയമസഭയ്ക്കുള്ളത്. കേരളത്തിന്റെ താല്‍പ്പര്യത്തിനുവേണ്ടി മാത്രമല്ല, സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തിനുവേണ്ടിയും സഭയില്‍ ഏകസ്വരം ഉയര്‍ത്തിയിട്ടുണ്ടെന്ന് സാരം. എന്നാല്‍ എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പ്രമേയം കൊണ്ടുവന്നപ്പോള്‍ ഏകണ്ഠമായി തന്നെ പാസ്സാക്കാം എന്നു പ്രതീക്ഷിച്ചു.
സംസ്ഥാനത്തിന്റെ നിക്ഷേപത്തേയും സാമ്പത്തിക വളര്‍ച്ചയേയും ലയനം പ്രതികൂലമായി ബാധിക്കും എന്ന് സ്ഥാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്.
മുഖ്യമന്ത്രി ഉള്‍പ്പെടെ ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം കേരളത്തിന്റെ വികസനത്തില്‍ എസ്ബിടി വഹിച്ചിരുന്ന നിര്‍ണ്ണായകപങ്ക് വരച്ചുകാട്ടിയപ്പോള്‍ മറ്റൊരു ഏകകണ്ഠ പ്രമേയം എന്ന പ്രതീക്ഷ ഉറപ്പിച്ചു. 13-ാമനായി സംസാരിക്കാന്‍ ഒ.രാജഗോപാല്‍ എഴുന്നേല്ക്കും വരെ മാത്രമുള്ള ആയുസ്സേ ആ പ്രതീക്ഷയ്ക്കുണ്ടായിരുന്നുള്ളു.
രണ്ടുമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ വെറും ഒരുമിനിറ്റ് മാത്രം പ്രസംഗിക്കാന്‍ അവസരം കിട്ടിയ രാജഗോപാല്‍ ബാങ്ക് ലയനത്തിന്റെ പേരില്‍ കമ്മ്യൂണിസ്റ്റുകാര്‍ ആവിഷ്കരിക്കുകയും കോണ്ഗ്രസ്സുകാര് ഏറ്റുപാടുകയും ചെയ്യുന്ന രാഷ്ട്രീയ തട്ടിപ്പ് തുറന്നുകാട്ടി.
തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നതിനെതിരെ പറഞ്ഞതുപോലുള്ള ന്യായങ്ങള്‍ മാത്രമാണ് ബാങ്ക് ലയനത്തിനെതിരെ നിരത്തുന്നത്.
പണം നിക്ഷേപിക്കുന്നവര്‍ക്കും ഇടപാടുകാര്‍ക്കും പരാതിയില്ല. ചില ട്രേഡ് യൂണിയനുകള്‍ക്കു മാത്രം ആനുകൂല്യം നഷ്ടപ്പെടുമോ എന്ന പേടിയുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ലയനം ആക്കം കൂട്ടും. കേരളത്തിന് ഒരു ദോഷവും ഉണ്ടാകില്ല.
പെണ്‍കുട്ടിയെ വിവാഹം ചെയ്തുവിടുമ്പോള്‍ മാതാപിതാക്കള്‍ക്ക് ഉണ്ടാകുന്ന പേടി പോലെ ഇതിനെ കരുതിയാല്‍ മതി. പെണ്‍കുട്ടി കല്യാണവീട്ടില്‍ സന്തോഷവതിയായി കഴിയുമ്പോള്‍ മാതാപിതാക്കള്‍ അതിയായി സന്തോഷിക്കും.
ബാങ്ക് ലയനത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര സര്‍ക്കാരിനേയും കുറ്റപ്പെടുത്തുന്നതിലെ രാഷ്ട്രീയം അംഗീകരിക്കാനാവില്ല. പ്രമേയത്തെ ശക്തിയുക്തം എതിര്‍ക്കുന്നു. ഒരു മിനിറ്റിനുള്ളില്‍ തന്നെ രാജഗോപാല്‍ നിലപാട് വ്യക്തമാക്കിയിരുന്നു.
നിലപാട് മാറ്റാന്‍ ധനമന്ത്രി തോമസ് ഐസക്ക് നേമം അംഗത്തോട് അഭ്യര്‍ത്ഥിച്ചു. കേരളത്തിന്റെ താല്പര്യത്തിനായി ഒന്നിച്ചുനിന്ന പാരമ്പര്യമാണ് സഭയ്ക്കുള്ളത് എന്നൊക്കെ ഓര്‍മ്മിപ്പിച്ചു.
സിപിഎമ്മിന്റെ പ്രദീപ്കുമാറും കേരള കോണ്‍ഗ്രസിന്റെ സിഎഫ് തോമസും ഒരേ സ്വരത്തില്‍ പ്രസംഗിച്ചതൊക്കെ സൂചിപ്പിച്ചു.ഫലം കാണാതിരുന്നപ്പോള്‍ പിണറായി വിജയന് തന്നെ വ്യത്യസ്ത ശബ്ദം പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞ് പ്രമേയത്തെ പിന്തുണയ്ക്കാന്‍ രാജഗോപാലിനോട് അഭ്യര്‍ത്ഥിച്ചു. രാജഗോപാല്‍ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലാത്ത ആളായതിനാല്‍ പ്രമേയം വോട്ടിനിട്ട് പാസാക്കേണ്ടിവന്നു.
ഏകകണ്ഠത്തിന് പകരം ശബ്ദവോട്ടോടെയുള്ള പ്രമേയമായി അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: