കൊച്ചി: തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികള്‍ക്ക് മരണം വരെ ജീവപര്യന്തം കഠിനതടവും 55,000 രൂപ വീതം പിഴയും. രണ്ട് പ്രതികള്‍ക്ക് മൂന്നു വര്‍ഷം തടവും കോടതി വിധിച്ചു. വിവിധ വകുപ്പുകളിലായി നാലു പേര്‍ക്കും മൂന്ന് ജീവപര്യന്തം കഠിന തടവാണ് ലഭിച്ചത്. അതിനാലാണ് മരണം വരെ തടവ് അനുഭവിക്കേണ്ടിവരുന്നത്.
ആറു പ്രതികളും കുറ്റക്കാരാണെന്ന് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കങ്ങരപ്പടി തേവക്കല്‍ വികെസി കോളനിയില്‍ പറക്കാട്ട് വീട്ടില്‍ അതുല്‍.പി. ദിവാകരന് (23), എടത്തല മുരുതക്കാട് മുഗള്‍ കൊല്ലറ വീട്ടില്‍ അനീഷ് (29), എടത്തല മണലിമുക്ക് പാറയില്‍ വീട്ടില്‍ മനു എന്ന മനോജ് (22), വടകോട് മുണ്ടക്കല്‍ വീട്ടില്‍ മസ്താന് നിയാസ് എന്ന നിയാസ് (30)എന്നിവര്‍ക്കാണ് മരണം വരെ തടവ്. പഴന്തോട്ടം കുറുപ്പശേരി വീട്ടില്‍ കെ.വി. ബിനീഷ് (33), ഭാര്യ ഫോര്‍ട്ട്കൊച്ചി സ്വദേശിനി ജാസ്മിന് (36) എന്നിവരെയാണ് പ്രത്യേക കോടതി ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചത്്.
2015 ഫെബ്രുവരി 14നാണ് ഇടപ്പള്ളി ടോളിനു സമീപത്തുനിന്ന് കാടുവെട്ടി തെളിക്കാനെന്നു വിശ്വസിപ്പിച്ച് യുവതിയെയും പ്രായമായ മറ്റൊരു സ്ത്രീയെയും അതുലും അനീഷും ചേര്‍ന്ന് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയത്. ഓട്ടോ ഉണിച്ചിറ ഭാഗത്തെത്തിയപ്പോള്‍ മനോജും നിയാസും കൂടി ഓട്ടോയില്‍ കയറി.
യുവാക്കളുടെ പെരുമാറ്റത്തില്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ കൂടുതല്‍ തുക നല്‍കാമെന്നു പറഞ്ഞു. ഒടുവില്‍ കളമശേരി മെഡിക്കല്‍ കോളേജിനു സമീപം സൈബര്‍ സിറ്റിക്കായി എടുത്ത കാടുപിടിച്ച വിജനമായ സ്ഥലത്തെത്തിച്ച് ഇവരോട് കാടു വെട്ടാന്‍ ആവശ്യപ്പെടുകയായിരുന്നു. പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ പ്രായമായ യുവതിയെ മര്‍ദ്ദിച്ചശേഷം ഒന്നുമുതല്‍ നാലുവരെ പ്രതികള്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തു.
പീഡനത്തിനിരയായ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒന്നു മുതല്‍ നാലുവരെ പ്രതികളെ കളമശേരി പോലീസ് അറസ്റ്റ്ചെയ്തത്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനും ആഭരണം വില്ക്കാന് സഹായിച്ചതിനുമാണ് അഞ്ചും ആറും പ്രതികളെ അറസ്റ്റ് ചെയ്തത്.
പീഡനത്തിനിരയായ യുവതിയെയടക്കം വിസ്തരിച്ചാണ് കോടതി പ്രതികളുടെ കുറ്റകൃത്യം തെളിയിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ബി സന്ധ്യാറാണി, അഡ്വ. നിനിത എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: