ന്യൂദല്‍ഹി: കശ്മീര്ക്കാര്യത്തില് കേന്ദ്ര സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തില്‍ എല്ലാവരെയും വിശ്വാസത്തിലെടുത്തേ എന്തെങ്കിലും നടപടി കൈക്കൊള്ളുവെന്നും എന്‍ഡിഎ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. കശ്മീരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചില ഘടക കക്ഷികള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഇന്നലെ രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും കശ്മീര്‍ സംഘര്‍ഷത്തില്‍ വിശദീകരണം നല്‍കിയിരുന്നു. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറായിരുന്നുവെന്നും കൊടും ഭീകരനായിരുന്നുവെന്നും കശ്മീരില്‍ നടക്കുന്ന സംഘര്‍ഷത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതിനു പിന്നാലെയാണ് പ്രധാനമന്ത്രിയും കൃത്യമായ വിശദീകരണം നല്‍കിയത്. നേരത്തെ ബിജെപി പാര്‍ലമെന്റി പാര്‍ട്ടിയോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ചരക്ക് സേവന നികുതി (ജിഎസ്ടി) സുപ്രധാനമായ ഒന്നാണെന്നും അത് പാസാക്കേണ്ടത് അത്യാവശ്യമാണെന്നും യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
അതിനിടെ സാധാരണനിലയിലേക്ക് മടങ്ങി വന്നുകൊണ്ടിരുന്ന കശ്മീരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. ഇതോടെ സംഘര്‍ഷങ്ങളില്‍ മരിച്ചവര്‍ 41 ആയി. തെക്കന്‍ കശ്മീരിലെ ഖാസി ഗുണ്ടില്‍ സൈനിക വാഹനം ആക്രമിച്ചവര്‍ സൈന്യവുമായി ഏറ്റുമുട്ടി.
അക്രമവും കല്ലേറും അസഹനീയമായപ്പോഴാണ് സൈന്യം തിരിച്ചടിച്ചത്. ഇതിലാണ് രണ്ടു പേര് മരിച്ചത്. ഏഴു പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. പത്താം ദിവസവും കര്‍ഫ്യൂ തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: