പയ്യാവൂര്‍: കാഞ്ഞിരക്കൊല്ലിയിലെ കര്‍ഷകരും സാധാരണക്കാരും കടുത്ത അരക്ഷിതാവസ്ഥയില്‍. ദിവസങ്ങളായി കാട്ടാനകള്‍ ഈ പ്രദേശത്ത് സൈ്വര്യവിഹാരം നടത്തുകയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ചിറ്റാരി ഭാഗത്തിറങ്ങിയ കാട്ടാനക്കൂട്ടം ഐക്കുളമ്പില്‍ തോമസിന്റെ കൃഷിയിടം തകര്‍ത്ത് തരിപ്പണമാക്കി. 250 വാഴകളും റബ്ബര്‍ മരങ്ങളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. ജനവാസകേന്ദ്രങ്ങളില്‍ അതിക്രമിച്ചുകയറുന്ന ഇവ കാര്‍ഷിക വിളകള്‍ക്ക് കനത്ത നാശനഷ്ടവും ജനങ്ങളുടെ ജീവന് കടുത്ത ഭീഷണിയുമാണ് ഉയര്‍ത്തുന്നത്. മാസങ്ങളോളം കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് വിളവെടുപ്പാകാറായപ്പോഴാണ് ഈ സംഹാരതാണ്ഡവം. അടിയന്തിരമായി വിളനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷകസംഘം കാഞ്ഞിരക്കൊല്ലി യൂണിറ്റ് ആവശ്യപ്പെട്ടു. ആനക്കൂട്ടം ഇപ്പോള്‍ മുക്കുഴി ഭാഗത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും ഉറക്കമിളച്ച് ഭീതിയോടെ കാവലിരിക്കുകയാണ് ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: