ഇരിക്കൂര്‍: ഇരിക്കൂര്‍ സിദ്ദിഖ് നഗറിലെ പരേതനായ നെട്ടൂര്‍ മൊയ്തീന്റെ ഭാര്യ ഷബീന മന്‍സിലില്‍ കുഞ്ഞാമിനയെ(66)കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തി. മൂന്ന് പേരുടെ ഫോട്ടോകളാണ് പ്രസിദ്ധീകരിച്ചത്. ഇവരുടെ നേരത്തെയുള്ള രൂപവും ഇപ്പോഴത്തെ രൂപവും അടങ്ങിയതാണ് പ്രസിദ്ധീകരണത്തിന് നല്കിയ ഫോട്ടോകള്‍.
കഴിഞ്ഞ ഏപ്രില്‍ 30ന് വൈകീട്ട് ആറ് മണിയോടെയാണ് കുഞ്ഞാമിന കൊല്ലപ്പെട്ടത്. തനിച്ച് താമസിക്കുന്ന ഇവര്‍ സ്വന്തമായുള്ള തൊട്ടടുത്ത വീട് വാടകയ്ക്ക് നല്‍കിയിരുന്നു. ഈ വാടക ക്വാര്‍ട്ടേഴ്സിലാണ് കസേരയില്‍ കെട്ടിയിട്ട് വായ പ്ലാസ്റ്റര്‍ കൊണ്ട് മൂടിയ നിലയില്‍ കുത്തേറ്റ് മരിച്ചു കിടക്കുന്ന കുഞ്ഞാമിനയെ കണ്ടത്. കഴുത്തിലെയും കയ്യിലെയും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഇവരുടെ വാടക ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്ക് താമസിച്ചവരായിരുന്നു കൊലയാളികളെന്ന് സ്ഥിരീകരിച്ചിരുന്നു. സംഭവദിവസം രാവിലെ മൂന്ന് പേരും ഇരിക്കൂറില്‍ നിന്ന് ഓട്ടോ പിടിച്ച് മട്ടന്നൂര്‍ ബസ് സ്റ്റാന്റില്‍ എത്തിയതായി വ്യക്തമായിരുന്നു. ഇരിക്കൂര്‍ ബസ് സ്റ്റാന്റിലെ സിസിടിവി ക്യാമറയില്‍ ഇവര്‍ ബാഗും പിടിച്ച് നില്ക്കുന്ന ദൃശ്യം പതിഞ്ഞിരുന്നു. മട്ടന്നൂരില്‍ ഇവരെ എത്തിച്ചതായി ഒരു ഓട്ടോറിക്ഷാ ഡ്രൈവറും മൊഴി നല്‍കിയിരുന്നു. മട്ടന്നൂരില്‍ നിന്ന് ബസില്‍ കയറി ഇവര്‍ സംസ്ഥാന വിട്ടതായാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി ആന്ധ്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പോലീസ് പ്രതികള്‍ക്കായി അന്വേഷണം നടത്തിയിരുന്നു. ആന്ധ്ര സ്വദേശികളാണ് ഇവരെന്നാണ് സൂചന. കേരളത്തിലെ വിവിധ സ്ഥലങ്ങളിലും ഇതരസംസ്ഥാനങ്ങളിലും തട്ടിപ്പ് നടത്തുന്ന സംഘമാണിത്. അമ്മയും മക്കളും ഉള്‍പ്പെട്ടതാണ് സംഘമെന്ന് കരുതുന്നു. ഓരോ സ്ഥലത്തും വ്യാജപേരും വ്യാജ ഐഡി കാര്‍ഡുകളും നല്‍കിയാണ് താമസസ്ഥലം തരപ്പെടുത്തിയെടുക്കുന്നത്. സമീപവാസികളുമായി നല്ല ബന്ധമുണ്ടാക്കി അവരുടെ ഐ.ഡി കാര്‍ഡ് ഉപയോഗിച്ചാണ് മൊബൈല്‍ ഫോണ്‍ സിംകാര്‍ഡുകളും മറ്റും സംഘടിപ്പിക്കാറുള്ളത്. വ്യാജപാന്കാര്ഡുകളും സംഘം ഉപയോഗിച്ചതായും തെളിഞ്ഞിട്ടുണ്ട്. ഒരു സ്ഥലത്ത് കവര്‍ച്ച നടത്തിയാല്‍ ഫോണും സിംകാര്‍ഡും മറ്റും ഉപേക്ഷിക്കും. അതിനാല്‍ ഇവരെ കണ്ടെത്തുക പ്രയാസകരമാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ജില്ലാ പോലീസ് മേധാവി(ഫോണ്‍ 9497996973), ഇരിട്ടി ഡിവൈഎസ്പി(ഫോണ്‍: 9497990140), മട്ടന്നൂര്‍ സിഐ(9497987210), ഇരിക്കൂര്‍ എസ്ഐ-9497980850, ഇരിക്കൂര്‍ പോലീസ് സ്റ്റേഷന്(0460 2257100)എന്നിവരെ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: