കണ്ണൂര്‍: നാളികേരത്തിന്റെ വിലത്തകര്‍ച്ചക്കൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവുമായതോടെ നാളികേര കര്‍ഷകര്‍ പ്രതിസന്ധിയില്‍. മാത്രമല്ല നാളികേരത്തിന്റെ വിലത്തകര്‍ച്ചക്ക് പരിഹാരമായി കൃഷിഭവന് മുഖേന നടപ്പാക്കിയ പച്ചത്തേങ്ങ സംഭരണവും കാര്യക്ഷമമല്ലാത്തതും കേരകര്‍ഷകരുടെ സ്ഥിതി ദയനീയമായിരിക്കുകയാണ്. അപൂര്‍വ്വം കൃഷിഭവനുകളില്‍ മാത്രമാണ് നാളികേര സംഭരണമുളളത്. ഇവിടങ്ങളിലാവട്ടെ സംഭരണം കാര്യക്ഷമമായി നടക്കാത്ത സ്ഥിതിയാണ്. ഇതു കൊണ്ടുതന്നെ നാമമാത്രമായ കര്‍ഷകര്‍ക്കു മാത്രമാണ് സംഭരണത്തിന്റെ പ്രയോജനം ലഭിക്കുന്നത്.
ജില്ലയിലെ മലയോര പഞ്ചായത്തുകളില്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് കര്‍ഷകരാണ് മാസങ്ങളായി പച്ചത്തേങ്ങ വിലത്തകര്‍ച്ചയും സംഭരണശാലകളില്ലാത്തതിനാലും തേങ്ങകള്‍ വില്‍പ്പന നടത്താനാകാതെ ബുദ്ധിമുട്ടുന്നത്.
കൃഷിഭവന് വഴി നടക്കുന്ന സംഭരണം താളംതെറ്റുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടു തവണ സംഭരണം മുടങ്ങി. ഇതു കര്‍ഷകര്‍ക്കു വലിയ തിരിച്ചടിയായി. ടോക്കണ്‍ ലഭിച്ച കര്‍ഷകര്‍ തേങ്ങ പൊതിച്ച് കൃഷിഭവനിലെത്തിച്ചപ്പോഴാണ് സംഭരണം നടക്കുന്നില്ല എന്ന വിവരം അറിയുന്നത്. പലയിടങ്ങളിലും വാഹനക്കൂലിയും പണിക്കൂലിയും കര്‍ഷകര്‍ക്കു നഷ്ടമായി.
നിരവധി കര്‍ഷകരുടെ പതിനായിരക്കണക്കിന് നാളികേരമാണ് വെറുതെ കിടന്നു നശിക്കുന്നത്. പല കൃഷിസ്ഥലങ്ങളിലും മാസങ്ങളായി കിടന്ന് മുളച്ചുനശിക്കുകയാണ്. നാളികേരത്തിന് വിപണിയില്‍ കിലോയ്ക്ക് 14 രൂപ മാത്രമാണ് ലഭിക്കുന്നത്. കയറ്റുകൂലിയും തേങ്ങ പൊതിക്കൂലിയും കഴിഞ്ഞ് നാളികേര കര്‍ഷകര്‍ക്ക് നാമമാത്രമായ തുകയാണ് ലഭിക്കുന്നത്. രണ്ടു മുതല്‍ മൂന്നു തേങ്ങവരെ കൊടുത്താല്‍ മാത്രമേ ഒരു കിലോക്ക് 14 രൂപ ലഭിക്കൂ. ചുരുക്കത്തില്‍ ഒരു തേങ്ങയ്ക്ക് എല്ലാ ചെലവും കഴിഞ്ഞ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത് കേവലം രണ്ടു രൂപ മാത്രമാണ്. നാളികേര കര്‍ഷകരെ സഹായിക്കാന്‍ അടിയന്തര സഹായം സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് നാളികേര കര്‍ഷകരുടെ ആവശ്യം.
വിലവര്‍ദ്ധനവിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും കേരഫെഡോ കൃഷിഭവനോ മുന്‍കൈയെടുത്ത് നാളികേര സംഭരണകേന്ദ്രങ്ങള്‍ ആരംഭിക്കുകയും കൂടുതല്‍ പച്ചത്തേങ്ങ സംഭരിക്കുകയും വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: