സോള്‍: ഉത്തരകൊറിയ ഇന്നലെ മൂന്നു ബാലിസ്റ്റിക് മിസൈലുകള്‍ ജപ്പാന് സമുദ്രത്തിലേക്കു വിക്ഷേപിച്ചു. പടിഞ്ഞാറന്‍ നഗരമായ ഹവാംഗ്ജുവില് നിന്നാണ് 500 മുതല്‍ 600 കിലോ മീറ്റര്‍ വരെ ദൂര പരിധിയുള്ള മിസൈല്‍ പരീക്ഷിച്ചതെന്ന് ദക്ഷിണകൊറിയ അറിയിച്ചു.
ഉത്തര കൊറിയയുടെ ഭീഷണിയെ നേരിടാന്‍ അവരുടെ ബദ്ധശത്രുവായ ദക്ഷിണകൊറിയുമായി ചേര്‍ന്ന് മധ്യദൂര, ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളെ വെടിവച്ചുവീഴ്ത്താനുള്ള മിസൈല്‍ പ്രതിരോധ സങ്കേതം അമേരിക്ക സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് വീണ്ടും മിസൈല്‍ വിക്ഷേപണം നടത്തിയത്. മിസൈല്‍ പ്രതിരോധ സങ്കേതം സ്ഥാപിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ ചൈനയും പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
അതേസമയം സ്കഡ് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പായ റോഡോംഗ് മിസൈലും ഹ്രസ്വദൂര മിസൈലുകളുമാണ് വിക്ഷേപിച്ചതെന്ന് സംശയിക്കുന്നതായി യുഎസ് അറിയിച്ചു. റോഡോംഗ് മിസൈലുകളുടെ ദൂരപരിധി 1300 കിലോമീറ്റര്‍ വരും.
താഡ് സിസ്റ്റത്തെക്കുറിച്ച് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ ഭൗതീകമായ പ്രതിരോധ നടപടികളുണ്ടാകുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മാസം പത്തിനാണ് അന്തര്‍വാഹിനിയില്‍ നിന്ന് ഉത്തരകൊറിയ ബാലസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: