കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഓപ്പണ്‍ ഡിഫക്കേഷന് ഫ്രീ പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയിലെ ആദ്യത്തെ ഓപ്പണ്‍ ഡിഫക്കേഷന് ഫ്രീ പഞ്ചായത്തായി പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രഖ്യാപിക്കപ്പെട്ടു. മുഴുവന്‍ കുടുംബങ്ങള്‍ക്കും ശൗചാലയം ഉറപ്പാക്കിയാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്.
പദ്ധതിയുടെ ഭാഗമായി നടത്തിയ സര്‍വ്വേയില്‍ പഞ്ചായത്തില്‍ 63 കുടുംബങ്ങള്‍ക്ക് സ്വന്തമായി ശൗചാലയമില്ലെന്ന് കണ്ടെത്തിയിരുന്നു. ഈ കുടുംബങ്ങള്‍ക്കെല്ലാം ശൗചാലയം നിര്‍മ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കുകയും അവ നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കുകയുമായിരുന്നു. ശുചിത്വമിഷന് വിഹിതമായി 12,000 രൂപയും ഗ്രാമപഞ്ചായത്ത് വിഹിതമായി 3400 രൂപയുമുള്‍പ്പെടെ 15400 രൂപയാണ് ഒരു ശൗചാലയത്തിന് പദ്ധതി പ്രകാരം അനുവദിച്ചത്. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പദ്ധതി പ്രവര്‍ത്തനം നടന്നുവരികയാണ്. ഒക്ടോബര്‍ 2ന് കേരളത്തെ ഓപ്പണ്‍ ഡിഫക്കേഷന് ഫ്രീ സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈ.വി. ശാന്ത പ്രഖ്യാപനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് കുന്നുമ്മല്‍ ജുമൈല അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.കെ. ഷറഫുദ്ദീന്, സുബിത തോട്ടാഞ്ചേരി, മാക്കിനിയാട്ട് സഫിയ, മെമ്പര്‍മാരായ ടി.എം. ചന്ദ്രശേഖരന്, സി.ടി. സുകുമാരന്‍, സെക്രട്ടറി എ.കെ. വിശ്വനാഥന്, വിഇഒ മാരായ കെ. സിന്ധു, ബി. രോഷ്നി പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: