ചവറ: വിമുക്ത ഭടനെ കാണാനില്ലെന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി മൂന്ന് മാസമായിട്ടും നടപടിയില്ല. വിവരം അന്വേഷിക്കാന്‍ പോലും പോലീസ് തയ്യാറാകാതായതോടെ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കമ്മീഷണര്‍ക്ക് നേരിട്ട് പരാതി നല്കി.
ചവറ പയ്യലക്കാവ് ശ്രീനിലയത്തില്‍ ശശിധരന്‍പിള്ള (50)യാണ് 2016 ഏപ്രില്‍ രണ്ടാം തീയതി മുതല്‍ കാണാതായത്. പട്ടാളത്തില്‍ നിന്നും വിരമിച്ച ശേഷം ഹോട്ടല്‍ ജോലികള്‍ ചെയ്തുവരികയായിരുന്നു. ഫോണ്‍പോലും വീട്ടിലുപേക്ഷിച്ച് നിന്ന വേഷത്തിലാണ് ഇദ്ദേഹത്തെ കാണാതായത്. ഭര്‍ത്താവിനെ കാണാതായതോടെ ഭാര്യ കലാവതി ഏപ്രില്‍ 17നാണ് ചവറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. എന്നാല്‍ സംഭവം നടന്ന് മാസം മൂന്ന് പിന്നിട്ടിട്ടും ഇതുവരെയും പ്രാഥമികഅന്വേഷണത്തിന് പോലും പോലീസ് തയ്യാറായിട്ടില്ലെന്ന് ആരോപണമുയര്‍ന്നു.
സാധാരണ വീട്ടില്‍ നിന്നും പോയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് ഇദ്ദേഹം തിരിച്ചെത്തുന്നതാണ്. എന്നാല്‍ ആഴ്ചകളും മാസങ്ങളുമായിട്ടും ആളിനെപറ്റി ഒരു വിവരവുമില്ലാതായതോടെ ആശങ്കയിലും ആധിയിലുമാണ് കുടുംബാംഗങ്ങള്‍. ഇതിനിടയില്‍ ശശിധരന്‍പിള്ളയെ തിരക്കി കയറിയിറങ്ങാത്ത സ്ഥലങ്ങളില്ല. പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാനാകാത്തവര്‍ ഉണ്ടെന്നറിഞ്ഞതോടെ അവിടെ അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള സകല ആശുപത്രികളിലും അജ്ഞാതരുടെ കൂട്ടത്തിലുണ്ടോയെന്ന് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കണ്ണീരോടെ കലാവതി പറയുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമില്ലാതായതോടെ ജൂലൈ രണ്ടിനാണ് കൊല്ലം കമ്മീഷണര്‍ക്ക് പരാതി നല്‍കുന്നത്.
എന്നാല്‍ സ്റ്റേഷനില്‍ നിന്നുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കമ്മീഷണര്‍ ചവറ സ്റ്റേഷനിലേക്ക് ഉത്തരവ് നല്‍കിയെങ്കിലും ഇതുവരെയും അന്വേഷണമോ നടപടിയോ ഉണ്ടായില്ലന്ന് വീട്ടുകാര്‍ പറയുന്നു. പട്ടാളത്തിലെ ജോലിക്കിടയില്‍ നെട്ടല്ലിനുണ്ടായ അപകടത്തെ തുടര്‍ന്ന് നിര്‍ബന്ധിത വിരമിക്കലിന് വിധേയനായ ശശിധരന്‍പിള്ളയുടെ വലതുകണ്ണില്‍ പെര്‍മനന്റ് ലെന്‍സ് ഘടിപ്പിച്ചിട്ടുണ്ട്. കൈകളിലും നെഞ്ചിലും പൊള്ളലേറ്റ പാടുകളുമുണ്ട്. മകനായ ശ്രീക്കുട്ടനും ഇന്ത്യന്‍ ആര്‍മിയില്‍ സേവനം അനുഷ്ഠിക്കുകയാണ്. ആഗസ്റ്റ് 28ന് മകളുടെ വിവാഹം തീരുമാനിച്ചിരിക്കുകയാണ്. അച്ഛന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്ന വിവാഹത്തിന് മുമ്പെങ്കിലും ശശിധരന്‍പിള്ളയുടെ തിരോധാനത്തെ കുറിച്ച് എന്തെങ്കിലും തുമ്പുണ്ടാകണമെന്ന ഒറ്റ അഗ്രഹത്തില്‍ ഉറക്കമിളച്ച് കാത്തിരിക്കുകയാണ് ഈ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: