പത്തനാപുരം: ചീഞ്ഞുനാറുന്ന പത്തനാപുരം പട്ടണത്തെ രക്ഷിക്കാന്‍ തൃശൂര്‍ മോഡല്‍ മാലിന്യസംസ്ക്കരണ പ്ലാന്റ് വരുന്നു. കെ.ബി.ഗണേഷ്കുമാര് എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണ് ആധുനിക മോഡല്‍ പ്ലാന്റ് വരുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ നടപടിയെടുക്കാന്‍ പത്തനാപുരം പഞ്ചായത്തും തയ്യാറായി.
തൃശൂര്‍ കോര്‍പ്പറേഷനിലെ മാലിന്യനിര്മ്മാജനപദ്ധതിയാണ് പത്തനാപുരത്ത് നടപ്പിലാക്കാന്‍ ഉദേശിക്കുന്നത്.മാര്‍ക്കറ്റിലുണ്ടാകുന്ന മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് നല്‍കണം. 10 കിലോഗ്രാം മാലിന്യം സംസ്കരിക്കുന്നതിന് അഞ്ച് രൂപ വ്യാപാരികള്‍ നല്‍കണം. ആഴ്ചയില്‍ രണ്ടുതവണ ശേഖരിക്കുന്ന മാലിന്യങ്ങള്‍ പ്ലാന്റില്‍ നിക്ഷേപിച്ച് മലീനികരണം ഉണ്ടാകാതെ തന്നെ സംസ്കരിക്കും. എംഎല്‍എ ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക.
പ്ലാന്റിന്റെ സംരക്ഷണചുമതല പഞ്ചായത്തിനായിരിക്കും.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിക്കുന്ന മാലിന്യവും സംസ്കരിക്കാനുള്ള സംവിധാനം ഉണ്ടാകും. ഓണത്തിന് മുന്‍പ് പ്രവര്‍ത്തനക്ഷമമാക്കാനാണ് പദ്ധതി. മാലിന്യം കുന്നുകൂടി പട്ടണം ചീഞ്ഞ് നാറുന്ന വാര്‍ത്ത ജന്മഭൂമി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അടിയന്തരനടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: