തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച കേരാണി, മുക്കോല, ചെമ്പകമംഗലം സതീശ വിലാസത്തില്‍ സതീശന് നായരുടെ മകന് വിശാലിന്റെ (15) അവയവങ്ങൾ നാലു പേർക്ക് പുതുജീവനേകും. ഹൃദയവും കരളും വൃക്കകളുമാണ് ദാനം ചെയ്യുക. തൃശൂർ പട്ടിക്കാട് സ്വദേശിനി സന്ധ്യയ്ക്കാണ് (27) ഹൃദയം വച്ച് പിടിപ്പിക്കുന്നത്. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലെയും വൃക്കകൾ മെഡിക്കൽ കോളേജിലെ രോഗികൾക്കുമാണ് മാറ്റിവയ്ക്കുക.
മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ആര്‍മിയുടെ ഡോണിയര്‍ എയര്‍ക്രാഫ്റ്റിലാണ് വിശാലിന്റെ ഹൃദയം കൊച്ചിയിലേക്ക് കൊണ്ടു പോവുക. ഹൃദയം എടുക്കുന്നതിന് വേണ്ടിയുള്ള ശസ്ത്രക്രിയ നടത്താനായി വിശാലിനെ മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഓപ്പറേഷന് തീയറ്ററിലേക്ക് മാറ്റിയിരുന്നു. ഏകദേശം 11 മണിയോടെയാണ് ഹൃദയം പുറത്തെടുത്തത്.
ജൂലയ് പതിനാറാം തീയതി സ്കൂളില്‍ നിന്നും വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ മുക്കോല ജംഗ്ഷനില്‍ വച്ച് വിശാലിനെ കാര്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിശാലിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ന്യൂറോ സര്‍ജറിക്ക് വിധേയമാക്കി തീവ്ര പരിചരണം നല്‍കിയിരുന്നെങ്കിലും തിങ്കളാഴ്ച വൈകുന്നേരത്തോടെ വിശാലിന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. വൈകുന്നേരം 4.30ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
തുടര്‍ന്ന് അവയവദാനത്തെപ്പറ്റി മൃതസഞ്ജീവനിയിലെ ജീവനക്കാര്‍ സംസാരിക്കുകയും അവരുടെ കുടുംബാംഗങ്ങള്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: