തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യനിയമോപദേഷ്ടാവ് സ്ഥാനം മുതിർന്ന അഭിഭാഷകൻ എം.കെ.ദാമോദരൻ ഒഴിഞ്ഞു. ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാക്കിയതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നതിന് തൊട്ടു മുമ്പാണ് ദാമോദരന്‍ ഉപദേഷ്ടാവ് സ്ഥാനം ഒഴിഞ്ഞത്.
സംസ്ഥാന സര്‍ക്കാരിനെതിരായ കേസുകളില്‍ സര്‍ക്കാരിന്റെ നിയമോപദേഷ്ടാവായ മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ. ദാമോദരന്‍ ഹാജരാകുന്നത് വന്‍ വിവാദമായ സാഹചര്യത്തിലാണ് കുമ്മനം പൊതുതാല്പര്യഹര്ജി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്കാന് അഡ്വക്കേറ്റ് ജനറല്‍ ഉണ്ടെന്നിരിക്കെ അഡ്വ.എം.കെ. ദാമോദരന്റെ നിയമനം ഭരണഘടനാവിരുദ്ധവും സ്വേച്ഛാപരവുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ ദാമോദരന്‍ സര്‍ക്കാര്‍ എതിര് കക്ഷിയായ ക്രിമിനല്‍ കേസുകളിലുള്‍പ്പെടെ പ്രതികള്‍ക്കു വേണ്ടി ഹാജരാകുന്നു. ഈ പദവി സ്പെഷ്യല്‍ സെക്രട്ടറിക്കു തുല്യമെന്നിരിക്കെ സര്‍ക്കാര്‍ ഫയലുകള്‍ പരിശോധിക്കാന്‍ ദാമോദരനു കഴിയും. ഇതിനാല്‍ സര്‍ക്കാരിനെതിരായ കേസുകളില്‍ സ്ഥാപിത താത്പര്യം സംരക്ഷിക്കാന്‍ അദ്ദേഹം ശ്രമിക്കുമെന്ന് ആശങ്കയുണ്ടെന്നും മുഖ്യമന്ത്രിയെ കൂട്ടുപിടിച്ച് നീതിന്യായ വിഷയങ്ങളില്‍ അഡ്വക്കേറ്റ് ജനറലിനെ മറികടന്നുള്ള സമാന്തര അധികാര കേന്ദ്രത്തിന് രൂപം നല്‍കാനുള്ള രഹസ്യ അജണ്ടയാണിതെന്നും ഹര്‍ജിയില്‍ കുമ്മനം ചൂണ്ടിക്കാട്ടിയിരുന്നു.
ദാമോദരനെ ഉപദേഷ്ടാവ് സ്ഥാനത്ത് നിയമിച്ചു കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, താൻ ഇതുവരെ സ്ഥാനം ഏറ്റെടുത്തിട്ടില്ലെന്ന വിശദീകരണമാണ് ദാമോദരന്റെ ഓഫീസ് നൽകുന്നത്. ഗവൺമെന്റ് പ്രിസിപ്പൽ സെക്രട്ടറിക്ക് തുല്യമായ റാങ്കും സ്റ്റാറ്റസും ഉള്ള തസ്തികയിലാണ് ദാമോദരനെ നിയമിച്ചതെന്നാണ് ജൂൺ 10ന് ഗവർണർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. മുഖ്യമന്ത്രിയുടെ ലീഗൽ അഡ്വൈസർ എന്ന തസ്തികയിലാണ് ദാമോദരന്റെ നിയമനം. പ്രതിഫലം കൂടാതെയാണ് പദവിയെന്നും ഉത്തരവിലുണ്ട്.
വിവാദ ലോട്ടറി നടത്തിപ്പുകാരൻ സാന്റിയാഗോ മാർട്ടിന് വേണ്ടിയും കശുവണ്ടി അഴിമതി കേസിൽ ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരന് വേണ്ടിയും ഹാജരായ എം.കെ.ദാമോദരൻ ക്വാറി ഉടമകൾക്ക് വേണ്ടിയും സർക്കാരിനെതിരെ ഹാജരായത് വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, സർക്കാർ എതിർകക്ഷിയായുള്ള കേസുകളിൽ സർക്കാരിനെതിരെ ദാമോദരൻ കോടതിയിൽ ഹാജരാകുന്നതിനെ മുഖ്യമന്ത്രി നിയമസഭയിൽ ന്യായീകരിച്ചിരുന്നു. പ്രതിഫലം വാങ്ങാതെ പ്രവർത്തിക്കുന്ന ഉപദേഷ്ടാവായതിനാൽ ദാമോദരന്‍ കോടതിയിൽ ഏത് കേസിലും ഹാജരാകുന്നതിന് തടസമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: