തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച കോരാണി, ചെമ്പകമംഗലം സതീശ വിലാസത്തില്‍ സതീശന് നായരുടെ മകന് വിശാല്‍ (15) ഇനി നാലുപേരിലൂടെ ജീവിക്കും. മകന്റെ അകാല വിയോഗത്തിന്റെ തീവ്രദു:ഖത്തിലും മറ്റുള്ളവരിലൂടെ അവന് ജീവിക്കട്ടെ എന്ന ആ അച്ഛന്റെ ദൃഢ നിശ്ചയമാണ് നാലുപേര്‍ക്ക് പുതിയ ജീവിതം നല്‍കുന്നത്.
വിശാലിന്റെ ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍ എന്നിവയാണ് ദാനം ചെയ്തത്. അവയവങ്ങള്‍ ദാനം ചെയ്ത വിശാലിന്റെ അച്ഛനായ സതീശന് നായരെ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ മെഡിക്കല്‍ കോളേജില്‍ സന്ദര്‍ച്ച് ആശ്വസിപ്പിച്ചു. അവയവ സ്വീകര്‍ത്താക്കളെ നിശ്ചയിച്ചത് കേരള സര്‍ക്കാരിന്റെ മൃതസഞ്ജീവനിയില്‍ (കെ.എന്‍.ഒ.എസ്.) രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരുടെ മുന്‍ഗണനാ ക്രമത്തിലുള്ള പട്ടികയില്‍ നിന്നാണ്.
ഹൃദയം മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ പട്ടിക്കാട് സ്വദേശിനിയും ലാബ് ടെക്നീഷ്യനുമായ സന്ധ്യക്കാണ് (27) നല്‍കിയത്. ഫക്രുദ്ദീന്‍ (39) പനവൂര്‍, രാജേന്ദ്രന് (56) വിതുര എന്നവരാണ് വൃക്കകളുടെ സ്വീകര്‍ത്താക്കള്‍. നെടുമങ്ങാട് സ്വദേശിനി പ്രിയയാണ് (30) കരളിന്റെ സ്വീകര്‍ത്താവ്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം നേവിയുടെ ഡോണിയര്‍ എയര്‍ക്രാഫ്റ്റിലാണ് ഹൃദയം കൊണ്ടുപോയത്.
ഹൃദയം ദാതാവില്‍ നിന്നും എടുത്തു കഴിഞ്ഞാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്വീകര്‍ത്താവില്‍ വച്ചു പിടിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ ആശുപത്രി മുതല്‍ എയര്‍പോര്‍ട്ടുവരെ കളക്ടര്‍ ബിജു പ്രഭാകറിന്റെ നിര്‍ദ്ദേശപ്രകാരം പോലീസുകാര്‍ ഗ്രീന്‍ കോറിഡോര്‍ ഒരുക്കി ഇതില്‍ പങ്കാളിയായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കിംസ് ആശുപത്രി, എറണാകുളം ലിസി ആശുപത്രി എന്നിവിടങ്ങളിലെ മെഡിക്കല്‍ സംഘം സംയുക്തമായാണ് അവയവങ്ങള്‍ വിശാലിന്റെ ശരീരത്തില്‍ നിന്നും വേര്‍പെടുത്തിയത്. ഇതിന് നേതൃത്വം നല്‍കിയത് മൃതസഞ്ജീവനി ടീമാണ്.
മണ്ണന്തല മുക്കോല സെന്റ് തോമസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു വിശാല്‍ സതീഷ് കല്ലില്‍. മുക്കോല മുത്തൂറ്റ് പെനിയല്‍ അപ്പാര്‍ട്ട്മെന്റിലെ രണ്ടാം നമ്പര്‍ ഫ്ളാറ്റിലാണ് ഇപ്പോള്‍ ഇവരുടെ താമസം. മകന്റെ പഠിത്തന് വേണ്ടിയാണ് ദുബായിലായിരുന്ന സതീഷും കുടുംബവും മൂന്ന് വര്‍ഷം മുമ്പ് ഇവിടെയെത്തിയത്. മൂത്തമകന് ഇസീസ് സതീഷ് (22) ദുബായില്‍ പഠിക്കുകയാണ്. ഇമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനായ സതീഷ് സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അടുത്തിടെയാണ് ദുബായില്‍ നിന്നും കേരളത്തിലെത്തിയത്.
മുക്കോലയിലെ ഫ്ളാറ്റില്‍ നിന്നും സെന്റ് തോമസ് സ്കൂളിലേക്ക് കാല്‍നടയായാണ് വിശാല്‍ പോകുന്നത്. ജൂലയ് പതിനാറാം തീയതി സ്കൂളില്‍ നിന്നും വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ മുക്കോല ജംഗ്ഷനില്‍ വച്ച് വിശാലിനെ കാര്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിശാലിനെ ഉടന്‍തന്നെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കി. തുടര്‍ന്ന് ന്യൂറോ സര്‍ജറിക്ക് വിധേയമാക്കി തീവ്ര പരിചരണം നല്‍കിയിരുന്നെങ്കിലും തിങ്കളാഴ്ച വൈകുന്നേരത്തോടെ വിശാലിന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. വൈകുന്നേരം 4.30ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
തുടര്‍ന്ന് മൃതസഞ്ജീവനിയിലെ ജീവനക്കാര്‍ അവയവദാനത്തിന്റെ സാധ്യതകളെപ്പറ്റി അച്ഛനോട് സംസാരിക്കുകയും അവരുടെ കുടുംബാംഗങ്ങള്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതിക്കുകയുമായിരുന്നു. തന്റെ പൊന്നുമകനെപ്പറ്റി പറയുമ്പോള്‍ ആ അച്ഛന് നൂറ് നാവാണ്. അടക്കവും ഒതുക്കവുമുള്ള ശാന്ത സ്വഭാവക്കാരനായ മകന്റെ ഓര്‍മ്മകളിലാണ് ആ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: