അയോദ്ധ്യയുടെ കഷ്ടകാലവും വനത്തിന്റേയും ദേവന്മാരുടേയും നല്ലകാലവുമായിരുന്നതിന്നാലാവാം വൃദ്ധയായ പരിചാരിക മന്ഥര കൈകേയിയുടെ മനസു പറഞ്ഞ് തിരിപ്പിച്ചത്. നീ കൗസല്യയുടെ ദാസിയാവും, ഭരതനെ തടവിലിടും, കൊല്ലാനും മതി. ഏറ്റവും ചുരുങ്ങിയത് നാടുകടത്തുകയെങ്കിലുംചെയ്യും. ഇപ്പോഴേ കണ്ടില്ലേ അവരെ ദൂരെ അയച്ച് നിന്നോട് മിണ്ടാതെ അഭിഷേകം നടത്താന്‍ ഒരുങ്ങിയത്.
നീ പണ്ട് രാജാവിനെ സംബരാസുരനുമായുള്ള യുദ്ധത്തില്‍ രക്ഷിച്ചതിന് പകരം രാജാവ് തരാമെന്ന് പറഞ്ഞ രണ്ടുവരം ഇന്നുചോദിച്ചാല് രക്ഷപ്പെടും. ഒന്ന് ഭരതാഭിഷേകം, രണ്ട് രാമന് വനവാസം. ആദ്യമാദ്യം രാമാഭിഷേകം കേട്ട് സന്തോഷിച്ചിരുന്ന കൈകേയിയുടെ മനസ്സില്‍ മന്ഥരയുടെ വാക്കുകള്‍ വിഷം കയറ്റിവിട്ടു.
ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി രാത്രി വിശ്രമത്തിന് കൈകേയിയുടെ കൊട്ടാരത്തിലെത്തിയ രാജാവ് കാണുന്നത് കോപഭവനത്തിലെത്തി നിലത്തുകിടക്കുന്ന രാജ്ഞിയെയാണ്. ഇതെന്തുപറ്റി എന്നു പറയുന്ന രാജാവിനോട് കപട സ്നേഹമൊന്നും വേണ്ട എന്ന് കൈകേയി നാണമോ സ്നേഹമോ തെല്ലുമില്ലാതെ തന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നു. ആദ്യം രാജാവ് പകച്ചുപോയി. പിന്നെ പത്നിയെ അനുനയിപ്പിക്കാന്‍ നോക്കി.
പിന്നെ കരഞ്ഞപേക്ഷിച്ച് തന്റെ ആവശ്യങ്ങളില്‍നിന്ന് പിന്മാറാന് പറഞ്ഞു. എന്നാലൊരുവിധത്തിലും വഴങ്ങുന്നില്ലെന്ന് കണ്ടരാജാവ് ഭീഷണിപ്പെടുത്തിനോക്കി. രാമന് കൊട്ടാരം വിട്ടാല്‍ ഞാന്‍ മരിക്കുമെന്നും നീയോ ഭരതനോ(അഭിഷേകത്തിന് തയ്യാറായാല്‍) എന്റെ ശേഷക്രിയകളിലൊന്നും പങ്കെടുക്കരുതെന്നും പറഞ്ഞു. നിന്നോടുചെയ്ത സത്യം പാലിച്ചാല്‍ രാമനോടും പ്രജകളോടും ചെയ്ത സത്യം തെറ്റിക്കേണ്ടിവരില്ലേ എന്ന് തര്‍ക്കമുന്നയിച്ചു.
രാമന് ഞാന്‍ കാട്ടില്‍ പോകണം എന്നുപറഞ്ഞാല്‍ ആ നിമിഷം ഞാന്‍ തയ്യാറാവും, എന്നാലത് കുമാരനോട് അന്യായം കാണിക്കലാവില്ലേ? രാജാവിത്രയും പറഞ്ഞപ്പോള്‍ കൈകേയിയും ആവശ്യം നിറവേറ്റിയില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇവിടെ നാം കാണുന്നത് ഏതുവിധേനയും അധികാരം നേടാനുള്ള ദുരയാണ്. അത് എത്ര മാത്രം വിഷലിപ്തമാണെന്ന് കാണാം. നല്ലവരെ ചീത്തയാക്കാന്‍ അതിന് ഒരു ക്ഷണം മതി. ഒരു ശിവഭക്തന്റെ പൂജമുടക്കിയ ചോളരാജാവിന്റെ ആനയേയും പാപ്പാനേയും പരശുന്ദായനാര്‍ കൊന്നു.
വിവരമറിഞ്ഞെത്തിയ രാജാവ് താനാണ് യഥാര്‍ത്ഥ കുറ്റവാളിയെന്നും തന്നെയും കൊല്ലണമെന്ന് ആവശ്യപ്പെട്ടു. ഇത്രയും നന്മയുള്ള രാജാവിനെ താന്‍ ദുഃഖിപ്പിച്ചല്ലോ എന്നോര്‍ത്ത് പരശുന്ദായനാര്‍ സ്വന്തം കഴുത്തുവെട്ടാനോങ്ങി. രാജാവ് കയറിപ്പിടിച്ച് അത് തടഞ്ഞു. ഇവിടേയും രണ്ടുപേര്‍ മരിക്കാനൊരുങ്ങുന്നു. അയോദ്ധ്യയിലുമങ്ങനെതന്നെ. പക്ഷേ മനോഭാവങ്ങളിലെന്തൊരന്തരം? സജ്ജനങ്ങള്‍ മറ്റുള്ളവരേയും നന്നാക്കുന്നു. ദുര്‍ജ്ജനങ്ങള്‍ എല്ലാവരേയും തന്നെത്തന്നെയും വിപത്തിലാഴ്ത്തുന്നു.
രാത്രി അവസാനിച്ചപ്പോള്‍ മന്ത്രിമുഖ്യനായ സുമന്ത്രനെത്തി. രാജാവ് എവിടെ ഏതവസ്ഥയിലാണെങ്കിലും മന്ത്രിക്കു കാണാം എപ്പോഴും. സുമന്ത്രനോട് ദുഃഖിതനായ രാജാവല്ല കൈകേയിയാണ് രാമനെ കൊണ്ടുവരാന്‍ ആജ്ഞാപിക്കുന്നത്. രാജാവ് അതുതന്നെയാണാഗ്രഹിക്കുന്നതെന്നറിഞ്ഞ സുമന്ത്രന്‍ രാമനെ കൂട്ടാന്‍ പോകുന്നു.
ദ്രാവിഡം, ദക്ഷിണപഥം, അംഗം, വംഗം, കാശി, മത്സ്യം (സിന്ധ്) ഇതെല്ലാം തനിക്കധീനമാണെന്ന് ദശരഥന് പറയുന്നതില്‍ നിന്ന് അക്കാലത്ത് മുതല്‍തന്നെ ഒരു വന്‍ സാമ്രാജ്യം നിലനിന്നതായി നമുക്കൂഹിക്കാം. അത് ഭാരതം മുഴുവന്‍ ഉള്‍ക്കൊണ്ടിരുന്നു. ഇടയ്ക്ക്ചില ഇടവേളകളൊഴിച്ചാല്‍ ലോകം മുഴുവന്‍ സ്വാധീനമുണ്ടായിരുന്ന ഭാരത ചക്രവര്‍ത്തി പരമ്പര 950 വര്‍ഷം മുമ്പുവരെ തുടര്‍ന്നു. ഭാരതം ലോക ഗുരുവായിരുന്നതിന് ഇതുമൊരു പ്രമുഖ കാരണമാണ്.
വാല്മീകി രാമായണത്തില്‍ ആദൃശ്യം ആ ആത്മവിശ്വാസം അനുവര്ത്തി രാമായണങ്ങളില്‍ അതിന് മങ്ങലേറ്റിട്ടുണ്ട്.
നാടിന്റെ എല്ലാകോണുകളില്‍നിന്നും ഒഴുകിയെത്തിയ ജനാവലിയേയും പ്രമുഖരേയും അഭിവാദ്യംചെയ്താണ് രാമന് ദശരഥനെ കാണാന്‍ പോകുന്നത്. രാമന്റെ കൊട്ടാര വര്‍ണ്ണന വാല്മീകി അതികേമമായ് ചെയ്തിരിക്കുന്നു. രാജകീയ വേഷത്തിലാണ് പതിനേഴുകാരന്റെ സൗന്ദര്യത്തുടുപ്പും ഉത്തമസംസ്കാരങ്ങളും അസാദ്ധ്യ കായിക മാനസിക ബലവുമുള്ളരാമന് ദശരഥന്റെ അടുത്തേയ്ക്ക് പോകുന്നത്.
വിവരമറിഞ്ഞപ്പോള്‍ വനവാസത്തിനുപോവാന്‍ ക്ഷണത്തില്‍ ഭാവഭേദമോ എതിര്പ്പോകൂടാതെ തയ്യാറായി. അമ്മയ്ക്ക് എന്റെ മേല്‍ അധികാരമുണ്ടായിട്ടും നേരേ പറയാതെ ഇങ്ങനെ ചെയ്തത് എന്റെ തെറ്റാണെന്ന വേദനയേ ഉള്ളൂ. അമ്മയോടുംസീതയോടും പറയാന്‍ ഉള്ളസമയം മാത്രമേ ഞാന്‍ എടുക്കൂ എന്നു പറഞ്ഞ് വിടവാങ്ങി. കൗസല്യ വിവരമറിഞ്ഞ് സ്വാഭാവികമായും ദുഃഖിച്ചു. ഞാനെന്നും അവഗണിക്കപ്പെട്ടിട്ടേ ഉള്ളൂ. നീകൂടെപ്പോയാല് കുഞ്ഞു നഷ്ടപ്പെട്ട ഗോവിനെപ്പോലെയാവും എന്റെ സ്ഥിതി. വിവരമറിഞ്ഞ ലക്ഷ്മണന് സ്വാഭാവികമായും പൊട്ടിത്തെറിച്ചു. സീത ഭര്‍ത്താവിനെ അനുഗമിക്കാനാണ് തീരുമാനിച്ചത്.
സീതയ്ക്ക് ഒരുകുരങ്ങന്റെ ചിത്രംകണ്ടാല്പോലും ഭയമാണ്. അവളെങ്ങനെ കാട്ടില്‍ കഴിയും എന്നാണ് കൗസല്യ ഭയപ്പെടുന്നത്. ദശരഥന് കൈകേയിയോട് രാമന് കാട്ടില്‍ കഴിയേണ്ടവനല്ലല്ലോ കൊട്ടാരത്തില്‍ വളര്ന്നവനെങ്ങനെ കാട് അനുയോജ്യമാവും എന്നാണ് രാജാവിന്റെ ദുഃഖം.
എന്നാല്‍ ശ്രീരാമന്റെ പെരുമാറ്റം ശ്രദ്ധിച്ചാല്‍ അദ്ദേഹത്തിന്റെ ചിന്ത തന്റെ കുലധര്‍മ്മം, കുലമഹിമ എന്നിവയും അയോദ്ധ്യയിലും സാമ്രാജ്യത്തിലും ഒരു ആഭ്യന്തരകലഹം പാടില്ല എന്നതിലുമാണെന്ന് വ്യക്തമാവും.
ഉന്നതകുലജാതന്മാരുടെ സംസ്കാരങ്ങള്‍ ആപത്തുകാലത്താണ് അധികം തിളങ്ങുക. രാമനെ കാട്ടിലയച്ചാല്‍ മദ്യപനായ ബ്രാഹ്മണനെപ്പോലെ ജനങ്ങളെന്നെ നിന്ദിക്കില്ലെ എന്ന് ദശരഥന് ചോദിക്കുമ്പോള്‍ കൈകേയിയുടെ മറുപടി മാംസം ദാനംചെയ്ത ശിബിചക്രവര്ത്തിയുടേയും നേത്രം ദാനംചെയ്ത അലര്ക്കന്റെയും പാരമ്പര്യമല്ലേ അങ്ങയുടേത്. എന്നാണ്; കുലമഹിമയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് സാരം. പിതാവിനെ അനുസരിക്കാത്ത പുത്രന് മലത്തിനു സമമാണ് എന്ന് രാമന്.
ഇന്നത്തെ സുഭാഷിതം
മാതു, പിതാ, ഗുരു, സ്വാമി സിഖ് ധരി കരഹിം സുഭായ്
ലഹേള നാഭൂ തിഹ്ന് ജനമ് കര്,നതരു ജനമു ജഗ് ജായ്.
മാതാവ്, പിതാവ്, ഗുരു, അദ്ധ്യാപകന് എന്നിവരുടെ ആജ്ഞ ശിരസാവഹിക്കുന്നവരുടെ ജന്മംസഫലമാണ്.
അല്ലാത്തവരുടെ ഈ ലോകത്തെ ജന്മം വ്യര്‍ത്ഥമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: