മങ്കൊമ്പ്: കാവാലത്തുനിന്നും ദൂര സ്ഥലങ്ങളിലേക്കുണ്ടായിരുന്ന നിര്‍ത്തിവച്ച സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാവാലം ബസ്സ്റ്റാന്‍ഡില്‍നിന്നും സര്‍വീസ് നടത്തിയിരുന്ന കായംകുളം, ആലപ്പുഴ, തിരുവല്ല, തുടങ്ങിയ സര്‍വീസുകളാണ് വീണ്ടും ആരംഭിക്കണമെന്ന ആവശ്യമുയരുന്നത്.
കാവാലം, കുന്നുമ്മ, കണ്ണാടി, വടക്കന്‍ വെളിയനാട്, കൈനടി തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും നിരവധിയാളുകളാണ് ദിവസേന തൊഴില്‍ ചെയ്യുന്നതിനായി ദൂരസ്ഥലങ്ങളിലേക്കു പോകുന്നത്. അതില്‍ നല്ലൊരു ശതമാനംപേരും നിര്‍മാണത്തൊഴിലാളികളും, മത്സ്യക്കച്ചവടക്കാരുമാണ്.
തിരുവല്ല, മാന്നാര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ ജോലിക്കുപോകുന്ന തൊഴിലാളികള്‍ക്കു കായംകുളം സര്‍വീസ് ഏറെ പ്രയോജനകരമായിരുന്നു. കാവാലം, വെളിയനാട് പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കു കിടങ്ങറ വഴിയുള്ള ആലപ്പുഴ സര്‍വീസും ഉപയോഗപ്രദമായിരുന്നു. ഈ പ്രദേശത്തുള്ളവര്‍ക്കു നിലവില്‍ റോഡുമാര്‍ഗം ആലപ്പുഴയ്ക്കു പോകുന്നതിനു വലിയ സാമ്പത്തികച്ചെലവ് വരുന്നു.
മുട്ടാര്‍, ചക്കുളത്തുകാവ് എന്നിവിടങ്ങളിലേക്കു പോകുവാനും യാത്രക്കാര്‍ ആലപ്പുഴ-കാവാലം സര്‍വീസിനെ ആശ്രയിച്ചിരുന്നു. നേരത്തെ പ്രവര്‍ത്തിച്ചിരുന്ന സര്വീസുകളെല്ലാംതന്നെ സാമ്പത്തികമായി ലാഭകരമായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: