ആധ്യാത്മികസാഹിത്യകാരന് രാജീവ്
ഇരിങ്ങാലക്കുടയുമായി ജന്മഭൂമി പ്രതിനിധി
നടത്തിയ അഭിമുഖം
മലയാളത്തില്‍ ആധ്യാത്മിക-വൈദികസാഹിത്യങ്ങള്ക്ക് പ്രചാരം കുറവാണ്. ഉപനിഷത്തുക്കള്‍, ഭഗവദ്ഗീത, ഭാരതരാമായണാദികള്, ക്ഷേത്രഐതീഹ്യങ്ങള് എന്നിവയുടെ ഒക്കെ വിവര്‍ത്തനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. എന്നാല്‍ അവയൊക്കെ വൈദികസാഹിത്യത്തിന് യോജിച്ച രീതിയിലാണോ എന്ന് വിലയിരുത്തപ്പെടേണ്ടതു തന്നെ.
എന്തായാലും വര്‍ത്തമാനകാലത്ത് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന സഹൃദയനും വിദ്വാനും ഒപ്പം തികഞ്ഞ ആത്മനിഷ്ഠനുമായ സാധകനാണ് രാജീവ് ഇരിങ്ങാലക്കുട. മലയാളത്തിലും ഇംഗ്ലീഷിലുമായി ഈ ജ്ഞാനഭിക്ഷുവിന്റെ ആത്മനൈവേദ്യപരമായ 18 പുസ്തകങ്ങള്‍ കൈരളിക്ക് സ്വന്തമായിക്കഴിഞ്ഞു. ഗവേഷണകൃതിയടക്കം രണ്ടെണ്ണം ഇംഗ്ലീഷിലും ശാരദാദേവിയെക്കുറിച്ചുള്ള മലയാള പുസ്തകവും സമീപകാലത്ത് പുറത്തിറങ്ങി.
ഭഗിനി നിവേദിതയെക്കുറിച്ചുള്ള പുസ്കതത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം ഇപ്പോള്‍. കേരളത്തിലെ ശ്രീരാമകൃഷ്ണപ്രസ്ഥാനങ്ങളെ അടുത്തറിഞ്ഞ ആളാണ് രാജീവ് ഇരിങ്ങാലക്കുട. ലഘുവാണെങ്കിലും ലളിതവും മനോഹരവുമായ ഭാഷയില്‍ സ്വാമി വിവേകാനന്ദനും ശ്രീരാമകൃഷ്ണപരമഹംസരും ശ്രീശാരദാദേവിയും അദ്ദേഹത്തിന്റെ തൂലികയിലൂടെയും മലയാളത്തില്‍ പ്രചരിച്ചു.
1998ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ നാലമ്പലം തീര്‍ഥയാത്ര ഇന്ന് പത്താംപതിപ്പിലാണ്. കേരളത്തിലെ ശ്രീരാമ, ലക്ഷ്മണ, ഭരത, ശത്രുഘ്നക്ഷേത്രങ്ങളെ സംബന്ധിച്ച സമഗ്രമായ വിവരങ്ങളടങ്ങിയ ചെറുഗ്രന്ഥമാണിത്.
ആരാലും അറിയപ്പെടാതെ കിടന്ന നാലമ്പലങ്ങളെ കുറിച്ച് മലയാളിക്ക് ഒരുപക്ഷേ ആദ്യം അറിവുപകര്‍ന്നത് ഈ ഗ്രന്ഥമായിരിക്കും. ഈ ഗ്രന്ഥത്തിന്റെ രചനയെ സംബന്ധിച്ചുള്ള അനുഭവങ്ങള്‍ രാജീവ് ഇരിങ്ങാലക്കുട ജന്മഭൂമിയുമായി പങ്കുവയ്ക്കുന്നു.
നാലമ്പലം തീര്‍ഥയാത്ര രചിക്കാനിടയായ
സാഹചര്യം വിശദീകരിക്കാമോ ?
നാലമ്പലം തീര്‍ഥയാത്രയെക്കുറിച്ച് ആദ്യം ഒരു ലേഖനം എഴുതുകയുണ്ടായി. 1998 ന് മുമ്പാണത്. ആ ലേഖനം വായിക്കാനിടയായ കുട്ടികളുടെ കുട്ടേട്ടനായ, കൈരളിയുടെ കവികളില്‍ വലിയ ഉണ്ണിയായ കുഞ്ഞുണ്ണിമാഷ് അഭിനന്ദിച്ചു. ലേഖനം നന്നായെന്നും നാലമ്പലം തീര്‍ഥയാത്രയെക്കുറിച്ച് ഒരു പുസ്തകം തയ്യാറാക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശമാണ് അത് പുസ്തകമാക്കാനുള്ള കാരണം.
ലേഖനം അല്‍പ്പം കൂടി വിശദീകരിച്ച്
പുസ്തകരൂപത്തിലാക്കുകയായിരുന്നോ ?
അല്ല. നേരിട്ട് അന്വേഷിച്ച് വിവരങ്ങള്‍ ശേഖരിച്ച് ഗ്രന്ഥരചനയ്ക്ക് ഉപയുക്തമാക്കുകയായിരുന്നു. മാഷിന്റെ നിര്‍ദ്ദേശം ലഭിച്ച് പിറ്റേദിവസം തന്നെ നാല് ക്ഷേത്രങ്ങളിലേക്ക് – തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, കൂടല്‍മാണിക്യം ഭരതക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മല്‍ ശത്രുഘ്നക്ഷേത്രം – യാത്ര തിരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.
അത് ഗ്രന്ഥരൂപത്തിലാക്കുകയായിരുന്നു. തൃപ്രയാര്‍ ശിവയോഗിനി മാതാവിനാല്‍ സ്ഥാപിതമായ പറപ്പൂരിലെ ആത്മപ്രഭാലയ ആശ്രമത്തില്‍ വച്ചാണ് നാലമ്പല തീര്‍ഥയാത്ര”പൂര്ണരൂപത്തിലാകുന്നത്.
അങ്ങനെ നാലമ്പലം തീര്‍ഥയാത്ര പുസ്തകരൂപത്തിലാക്കി വീണ്ടും കുഞ്ഞുണ്ണിമാഷെ സമീപിച്ചു. പുസ്തകം അച്ചടിക്കാനുള്ള പണം അദ്ദേഹമാണ് തന്നത്. അങ്ങനെ കുഞ്ഞുണ്ണിമാഷിന്റെ പ്രചോദനത്തോടെ, യശഃശരീരനായ മൃഡാനന്ദസ്വാമിയുടെ അവതാരികയോടെ 1998 ജൂലൈ 17 ന് നാലമ്പലം തീര്‍ഥയാത്ര പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
നാലമ്പലം തീര്‍ഥയാത്രയുടെ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിച്ച പത്മശ്രീ ഗുരു അമ്മന്നൂര്‍ മാധവചാക്യാര്‍, ശക്രാനന്ദസ്വാമി, കുഞ്ഞുണ്ണിമാഷ് തുടങ്ങിയവരുടെ അര്‍ഹിക്കുന്നതില്‍ കവിഞ്ഞ അനുമോദനങ്ങളും ഒപ്പം പ്രചോദനവും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: