ചിലര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകാന്‍ കുറെ സമയം വേണ്ടിവരുമെന്ന് പറയാറുണ്ട്. ഏതാണ്ട് അതുപോലെയാണ് കേരള മുഖ്യമന്ത്രിയുടെയും അവസ്ഥ. കേരളത്തിന്റെ സാമൂഹികമണ്ഡലത്തില്‍ ‘തീക്കുടുക്ക’യായ ഒരു സംഘടനയെ ഇത്ര കാലമായിട്ടും അദ്ദേഹം അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ കോഴിക്കോട് ജില്ലയിലെ ഗ്രാമപ്രദേശമായ വേളത്ത് ഒരു മുസ്ലിംലീഗ് പ്രവര്ത്തകന് കൊല്ലപ്പെട്ടതും തുടര്‍ന്നുമുണ്ടായ സംഭവവികാസങ്ങളും അറിഞ്ഞതിനുശേഷമാണ് ചില വെളിപാടുകള്‍ സംഭവിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം മേപ്പടി സംഭവത്തെക്കുറിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയാവതരണത്തിനുള്ള നോട്ടീസില്‍ പ്രതികരിക്കുമ്പോഴാണ് ഭൂതം പുറത്തുചാടിയത്. എസ്ഡിപിഐ ആളെ കൊല്ലുന്ന സംഘടനയാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അതിനെക്കുറിച്ച് വിശദീകരണം നല്കുകയുമുണ്ടായി. ആഭ്യന്തരവകുപ്പു കൈയാളുന്ന മുഖ്യമന്ത്രി ഇങ്ങനെ പറയുമ്പോള്‍ യഥാര്‍ത്ഥ വസ്തുതകള്‍ വിശകലനം ചെയ്തിട്ടുണ്ടാകുമെന്ന് വ്യക്തം.
വേളത്ത് പ്രകോപനമൊന്നും കൂടാതെയാണ് എസ്ഡിപിഐ സംഘം ലീഗ് പ്രവര്‍ത്തകനെ കുത്തിവീഴ്ത്തിയതെന്നാണ് ആരോപണം.
വേളമുള്‍പ്പെടുന്ന കുറ്റ്യാടി, നാദാപുരം, കല്ലാച്ചി, പയന്തോങ് തുടങ്ങിയ പ്രദേശങ്ങള്‍ എപ്പോഴും സംഘര്‍ഷനിര്‍ഭരമാണ്. ആരാണ് കൂടുതല്‍ ശക്തരെന്ന മൂപ്പിളമ തര്‍ക്കത്തിന്റെ പുറമ്പോക്കില്‍ വെട്ടേറ്റുവീഴുന്നവരും കഷ്ടനഷ്ടങ്ങള്‍ സംഭവിക്കുന്നവരും ജീവന്‍വെടിയുന്നവരും അനവധിയാണ്. സമൂഹത്തെ ഒന്നിപ്പിച്ചുനിര്‍ത്തുന്ന ഘടകങ്ങളൊക്കെ ഇല്ലായ്മ ചെയ്യാന്‍ ഉത്സാഹം കാട്ടുന്ന സംഘങ്ങളില്‍ മുമ്പന്തിയിലാണ് എസ്ഡിപിഐ. സമൂഹത്തിലെ അന്തഃഛിദ്രത്തിലാണ് അവര്‍ക്ക് താല്‍പ്പര്യം. എങ്കില്‍ മാത്രമേ അവരുടെ ആത്യന്തികലക്ഷ്യം ഫലപ്രാപ്തിയിലെത്തുകയുള്ളൂ.
തീവ്രവിശ്വാസങ്ങളിലേക്ക് യുവജനങ്ങളെ ആട്ടിത്തെളിച്ചുകൊണ്ടുപോകാന്‍ ബഹുമുഖ തന്ത്രങ്ങളാണ് അവര്‍ സ്വീകരിക്കാറ്. ഒടുവില്‍ അത് കൊലപാതകത്തിലും കൊള്ളയിലും കൊള്ളിവെപ്പിലും അവസാനിക്കുകയാണ് പതിവ്.
മേല്‍സൂചിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രിയുടെ കക്ഷിയും ഇവരുടെ അതേ പാതതന്നെയാണ് സ്വീകരിച്ചുവരാറുളളതെന്നത് വെറും ആരോപണമല്ല. സംഘര്‍ഷങ്ങളിലൂടെ മേല്‍ക്കോയ്മ നേടാമെന്ന രാഷ്ട്രീയ ദുഷ്ടലാക്കാണല്ലോ അവരെയും നയിക്കുന്നത്.
അതേരീതി തന്നെ എസ്ഡിപിഐയും പിന്തുടര്‍ന്നതാണ് സംഘര്‍ഷം കനക്കാന്‍ ഇടവെച്ചത്. പലപ്പോഴും രാഷ്ട്രീയ ബുദ്ധിയെന്നോണം ഈ തീവ്രനിലപാടുള്ള സംഘടനയെ സിപിഎം കൈമെയ് മറന്ന് സഹായിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ എതിരാളികള്‍ക്കുനേരെ കനത്ത ആയുധമായി ഈ സംഘടനയെ ഉപയോഗിച്ചിട്ടുമുണ്ട്. അതൊക്ക ചൂണ്ടിക്കാണിക്കുമ്പോള്‍ തങ്ങള്‍ക്കൊന്നുമറിയില്ലെന്ന നിലപാടാണ് സിപിഎം എന്നും സ്വീകരിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പ് വിജയത്തിനായി എവിടെയൊക്കെ ഈ ക്രിമിനല്‍ സംഘടനയെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നതിനെക്കുറിച്ച് സമൂഹത്തിന് തികഞ്ഞ ബോധ്യവുമുണ്ട്.
ഇപ്പോള്‍ മുഖ്യമന്ത്രിക്ക് ഇങ്ങനെയൊരു തിരിച്ചറിവുണ്ടാകാന്‍ കാരണം ഒരു പക്ഷേ, രാഷ്ട്രീയം തന്നെയാവും. സമൂഹത്തിലെ ബഹുഭൂരിപക്ഷവും ഭയത്തോടെ ചൂണ്ടിക്കാട്ടുന്ന സംഘടനയുടെ യഥാര്‍ത്ഥമുഖം പരസ്യമായതോടെ സുരക്ഷാകവചമാവുന്നത് ശരിയല്ലെന്ന തോന്നലാവാം. വോട്ടിന്റെ മനശ്ശാസ്ത്രം കൃത്യമായി അറിയുന്ന പാര്‍ട്ടിയാണല്ലോ മുഖ്യമന്ത്രിയുടേത്.
സമൂഹത്തില്‍ സംഘര്‍ഷം വിതയ്ക്കുന്ന ക്രിമിനല്‍ സംഘടനയെ ഏതെങ്കിലും തരത്തില്‍ സഹായിക്കുന്നത് ഭാവിയില്‍ തിരിച്ചടിയാവുമെന്ന് അറിഞ്ഞുകൊണ്ടുള്ള കളിയുടെ ഭാഗമെന്ന നിലയ്ക്കേ ഇതിനെ കണ്ടുകൂടൂ. ഇത്രയും അപകടകരമായ നിലപാടുള്ള സംഘടനയിലെ പ്രതികളെന്നു കരുതുന്നവര്‍ക്ക് പോലീസ് സ്റ്റേഷനില്‍ വന്‍ സ്വീകരണമാണ് നല്കപ്പെട്ടതെന്ന കാര്യംകൂടി ഇതിനൊപ്പം ചേര്‍ത്തുവായിക്കണം.
ലീഗുപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയില്‍ എടുത്തവര്‍ക്ക് പോലീസ് സ്റ്റേഷനില്‍ ബിരിയാണിയുള്‍പ്പെടെയുള്ള വിഭവങ്ങള്‍ വിളമ്പിയെന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. ഇതൊക്കെ പരസ്യമായ പശ്ചാത്തലത്തില്‍ കൈയിലെ കറ കഴുകിക്കളയുന്ന രീതിയാണ് എസ്ഡിപിഐയെ തള്ളിപ്പറയുന്ന നിലപാട് സ്വീകരിക്കാന്‍ മുഖ്യമന്ത്രിയെ നിര്‍ബന്ധിതനാക്കിയത്.
ഈ തിരിച്ചറിവില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മേല്‍സംഘടനക്കെതിരെ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കാനാണ് തയ്യാറാവേണ്ടത്.
അങ്ങനെ മുന്നോട്ടുവരികയാണെങ്കില്‍ ഇവിടുത്തെ മഹാഭൂരിപക്ഷമുള്ള സാമാന്യജനങ്ങള്‍ ഒറ്റക്കെട്ടായി അതിനൊപ്പം ചേരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഏതായാലും മുഖ്യമന്ത്രിക്ക് കാര്യങ്ങളുടെ രീതി മനസ്സിലായെങ്കിലും പ്രതിപക്ഷനേതാവെന്ന പദം അലങ്കാരത്തിന് ഉപയോഗിക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് ഇനിയും നേരം വെളുക്കാത്ത അവസ്ഥയാണ്. എസ്ഡിപിഐയുടെ കുടിലരാഷ്ട്രീയം തിരിച്ചറിഞ്ഞ് പ്രതിരോധമൊരുക്കേണ്ടതിനു പകരം ജനഹൃദയങ്ങളില്‍ പ്രമുഖ സ്ഥാനമുള്ള സാംസ്കാരിക സംഘടനയെയും കൂട്ടിക്കലര്‍ത്തി തുലനമൊപ്പിക്കാനാണ് അദ്ദേഹം തയ്യാറായിരിക്കുന്നത്.
ഇത്തരം ആട്ടിന്‍തോലണിഞ്ഞ ചെന്നായ് രാഷ്ട്രീയമാണ് ഭീകരവാദസംഘടനകള്‍ക്ക് അടിവളമാകുന്നത്. മാനവികതയും മനുഷ്യത്വവും ഭംഗിവാക്കായി കരുതാത്തവര്‍ കൊടിയ വിപത്തിനെതിരെ പ്രതികരിക്കാന്‍ തയ്യാറാവണം. മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലുള്ള തുടര്‍നടപടികളാണ് അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയുടെ നിറം വ്യക്തമാക്കുക. അതിനൊപ്പം പ്രതിപക്ഷം രാഷ്ട്രീയക്കളി നിര്‍ത്തി സര്‍ക്കാറിന്റെ നടപടികളുമായി സഹകരിക്കുകയും വേണം. ഐഎസ് നീരാളിക്കൈകളിലേക്ക് നവയൗവനങ്ങളെ ആട്ടിത്തെളിച്ചുകൊണ്ടുപോകാനുള്ള ഒരു വഴിയാണ് എസ്ഡിപിഐ എന്നുകൂടി ഓര്‍ത്താല്‍ ഭാവിയിലെ അപകടങ്ങള്‍ ഒഴിവാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: