തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച വിശാല്‍ (15) ഇനി രണ്ട് പേര്‍ക്ക് കാഴ്ചയും നല്‍കും. അങ്ങനെ ആറുപേര്‍ക്കാണ് വിശാലിലൂടെ മൃതസഞ്ജീവനി പദ്ധതി വഴി പുതുജീവിതം കിട്ടുന്നത്.
ഹൃദയം, കരള്‍, 2 വൃക്കകള്‍, രണ്ട് കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത്. റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താല്മോളജിലെ (ആര്.ഐ.ഒ.) രോഗികള്‍ക്കാണ് ഈ രണ്ട് കോര്‍ണിയകള്‍ നല്‍കുന്നത്. പരിശോധനകള്‍ക്ക് ശേഷം സ്വീകര്‍ത്താക്കളെ ഉടന്‍ കണ്ടെത്തും.
മെഡിക്കല്‍ കോളേജിലെ രണ്ട് രോഗികളുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഫക്രുദ്ദീന്‍ (39) പനവൂര്‍, രാജേന്ദ്രന് (56) വിതുര എന്നവരാണ് വൃക്കകളുടെ സ്വീകര്‍ത്താക്കള്‍.
എറണാകുളം ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. 12 മണിക്ക് മെഡിക്കല്‍ കോളേജില്‍ നിന്നും കൊണ്ടുപോയ ഹൃദയം ഉച്ചയ്ക്ക് 1.15ന് ലിസി ആശുപത്രിയില്‍ എത്തി.
3 മണിക്കൂര്‍ 35 മിനിറ്റ് കൊണ്ട് 15 കാരന് വിശാലിന്റെ ഹൃദയം 27 കാരി സന്ധ്യയില്‍ തുടിച്ചു തുടങ്ങി. അതോടെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയമായി. കിംസില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുന്നു.
പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ വിശാലിന്റെ മൃതദേഹം നാലുമണിയോടെ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: