മന്ത്രിസഭാ തീരുമാനം വിവരാവകാശ നിയമപ്രകാരം നല്‍കില്ലെന്ന സര്‍ക്കാര്‍ തീരുമാനമാണ് ഈ കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്. അല്ലെങ്കില്‍ തന്നെ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നുമില്ലാതെ വിവരാവകാശ കമ്മീഷന് ഒരു വെള്ളാനയായി അധഃപതിച്ചിരിക്കയാണ്. അപ്പീല്‍ കൊടുത്താല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും നടപടിയില്ല.
ഒരു വകുപ്പദ്ധ്യക്ഷന്റെ ആഫീസില്‍ അപ്പീല്‍ നല്‍കിയിട്ടും ശരിയായ ഉത്തരം നല്‍കാത്ത സാഹചര്യത്തില്‍ രണ്ടുവര്ഷങ്ങള്ക്കുമുമ്പു ഞാന്‍ സംസ്ഥാന കമ്മീഷനില്‍ അപ്പീല്‍ നല്കി. അത് ഫയലില്‍ സ്വീകരിച്ചു. നിരവധി പ്രാവശ്യം ചെന്നു തിരക്കി. പക്ഷെ നാളിതുവരെ നടപടി സ്വീകരിച്ചിട്ടില്ല. സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പ്പറേഷനിലെ അസി.മാനേജര്‍ തസ്തികയിലേക്കുള്ള നിയമനങ്ങളുടെ ആധികാരികതയുടെ നിജസ്ഥിതി ആരാഞ്ഞുകൊണ്ടുള്ള റാങ്ക് ജേതാവായ എന്റെ മകന് പ്രബോധ് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ 2014 ല്‍ സ്റ്റേറ്റ് കമ്മീഷനില്‍ അപ്പീല്‍ നല്‍കിയിരുന്നു. അതും ഫയലില്‍ സ്വീകരിച്ചു. പക്ഷെ നടപടി ഉണ്ടായില്ല.
ഒഴിവുകള്‍ ഉണ്ടായിരിക്കെ ഒമ്പത് മാസം പ്രായമുള്ള റാങ്ക് ലിസ്റ്റ് റദ്ദാക്കി കോര്പ്പറേഷന് 2015 ല്‍ പുതിയ ലിസ്റ്റില്‍നിന്ന് നിയമനവും നടത്തി. ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ക്ക് കേന്ദ്ര ഇലക്ഷന് കമ്മീഷന്റെ പദവിയും മറ്റു കമ്മീഷണര്‍മാര്‍ക്ക് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ പദവിയും മറ്റ് ആനുകൂല്യങ്ങളും നല്കുന്ന ഈ സ്ഥാപനംകൊണ്ട് പൊതുജനങ്ങള്‍ക്ക് കാര്യമായ പ്രയോജനമൊന്നുമില്ല.
ബ്യൂറോക്രസിയുടെ ഉന്നതശ്രേണികളില്‍ നിന്നും വിരമിക്കുന്നവരുടെയും ചില രാഷ്ട്രീയ ഭിക്ഷാംദേഹികളുടെയും പുനരധിവാസ കേന്ദ്രമായി സംസ്ഥാന വിവരാവകാശ കമ്മീഷന് അധഃപതിക്കുന്നതു കാണുമ്പോള്‍ നീതിതേടുന്ന ജനങ്ങളോട് സഹതാപമാണ് തോന്നുന്നത്.
അഡ്വ.പി.കെ.ശങ്കരന്‍കുട്ടി, കഴക്കൂട്ടം
അവഗണിക്കാനാവാത്ത സ്ഥിതി
കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ അവഗണിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. എല്ലാ മേഖലകളിലും ഇവരുണ്ട്. ഇന്ന് ഇവര്‍ പണിമുടക്കിയാല്‍ കേരളത്തിന്റെ വിവിധ മേഖലകള്‍ സ്തംഭനത്തിലാകും. ബാര്‍ബര്‍ഷാപ്പുകള്‍ വരെ ഇവരുടെ കൈപ്പിടിയില്‍ ഒതുങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ പുരുഷന്മാര് ആണ് കൂടുതല്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇനി സ്ത്രീകളും കുട്ടികളുമായി കുടുംബസമേതം വന്ന് താമസമാക്കി കേരളം ഒരു മിശ്ര സംസ്ഥാനമാകുമെന്ന് കരുതണം.
ഇവരോട് ഒന്നും പ്രതികരിക്കാന്‍ കഴിയില്ല. കാരണം മലയാളികളില്‍ വലിയൊരു വിഭാഗം കേരളത്തിനുപുറത്ത് അന്യസംസ്ഥാനക്കാരായി ജോലി ചെയ്യുന്നുണ്ട്. കേരളം ഇനിയങ്ങോട്ട് മുംബൈ ആകുകയാണ്. മറാഠികള്‍ സ്വദേശിവല്‍ക്കരണം പറയുന്നതുപോലെ കേരളത്തില്‍ മലയാളികള്‍ക്ക് ജോലി കിട്ടാന്‍ സംവരണം ഏര്‍പ്പെടുത്തേണ്ടിവരുന്ന കാലം വിദൂരമല്ല. ഹിന്ദി അറിയാത്ത വീട്ടമ്മമാര്‍പോലും ഇന്ന് വിരളമാണ്.
ഇവരുടെ കടന്നുവരവിനെ തടയാന്‍ സാധ്യമല്ലെങ്കിലും ഒരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഭാവിയില്‍ നന്നായിരിക്കും. ആരോഗ്യ, ക്രമസമാധാനമേഖലകള് താറുമാറാകാതിരിക്കാന്‍ ഇപ്പോഴെ മുന്‍കരുതലുകള്‍ എടുക്കുന്നത് ഉചിതമായിരിക്കും. വരുന്ന തൊഴിലാളികളുടെ കണക്ക്, വിശദവിവരങ്ങള്‍ എന്നിവ അതത് പോലീസ് സ്റ്റേഷനുകളില്‍ ഉണ്ടായിരിക്കണം. കൊണ്ടുവരുന്ന ഏജന്റുമാര്‍ വിവരങ്ങള്‍ കൃത്യമായി നല്‍കിയിരിക്കണം.
ഇവരുടെ താമസസ്ഥലത്ത് വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രദ്ധിക്കണം. വളരെ ഇടുങ്ങിയ ഒറ്റമുറികളില്‍ 5, 6 പേര് താമസിക്കുമ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവും. ജോലിക്കാര്‍ക്ക് വ്യക്തമായ രേഖകള്‍ ഉണ്ടായിരിക്കണം. കേരളം വിട്ടുപോകുന്നവരുടെ വിശദവിവരങ്ങള്‍ കൃത്യമായി പോലീസ് അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ ജിഷ വധക്കേസിലെ പോലെ പോലീസ് നട്ടം തിരിയും.
കേരളത്തില്‍ ജോലി ചെയ്യാന്‍ ഏതു ഭാരതീയനും അവകാശമുണ്ട്. പക്ഷെ സംസ്ഥാനത്തിന്റെ നിയമങ്ങളും പരിമിതികളും പാലിക്കണം. പ്രവാസി വകുപ്പ് പോലെ കേരളത്തിലെ അന്യസംസ്ഥാനക്കാരെ സംരക്ഷിക്കാനും നിയന്ത്രിക്കാനും പ്രത്യേക വകുപ്പ് തന്നെ വേണം.
ഒ.പി.നമ്പീശന്,
മഞ്ചേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: