ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഉണ്ടായ ഭരണപ്രതിസന്ധിക്കും രാഷ്ട്രീയ അനിശ്ചിതത്വത്തിനും കാരണം കോണ്‍ഗ്രസ് തന്നെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ലോക്സഭയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഈ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ വീഴ്ത്താന്‍ ബിജെപി ശ്രമിച്ചുവെന്ന കോണ്‍ഗ്രസ് ആരോപണം അദ്ദേഹം നിഷേധിച്ചു.
ജനകീയ സര്‍ക്കാരുകളെ വീഴ്ത്തിയ പാരമ്പര്യം ഏതെങ്കിലും പാര്‍ട്ടിക്ക് ഉണ്ടെങ്കില്‍ അത് ബിജെപിക്കല്ല, കോണ്‍ഗ്രസിനാണ്.
തെരഞ്ഞെടുക്കപ്പെട്ട 105 സര്‍ക്കാരുകളെയാണ് അവര്‍ പിരിച്ചുവിട്ടത്. ഞങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കാന്‍ അവര്‍ക്കെങ്ങനെ കഴിയും. കേന്ദ്രം ഒരു ജനകീയ സര്‍ക്കാരിനെയും അട്ടിമറിക്കില്ല. സ്വന്തം എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയാത്തതാണ് പ്രശ്നം. അതിന് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നമാണ് ഉത്തരാഖണ്ഡിലെ പ്രതിസന്ധിക്ക് കാരണം. ഒന്‍പത് എംഎല്‍എമാര്‍ സ്വന്തം സര്‍ക്കാരിന് എതിരെ തിരിഞ്ഞു. അരുണാചലില്‍ സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമിച്ചില്ല, കോണ്‍ഗ്രസ് നേതാക്കളാണ് സ്വന്തം സര്‍ക്കാരില്‍ അവിശ്വാസം കാണിച്ചത്.
അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരുകളെ ബിജെപി അട്ടിമറിക്കുകയാണെന്ന് നേരത്തെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. നിങ്ങളുടെ ബോട്ടില്‍ ദ്വാരമുണ്ടെങ്കില് അത് തീര്‍ച്ചയായും മുങ്ങും. അതിന് നിങ്ങള്‍ക്ക് വെള്ളത്തെ എങ്ങനെ കുറ്റപ്പെടുത്താന്‍ കഴിയുമെന്ന് ചോദിച്ച് രാജ്നാഥ് സിങ് തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: