ന്യൂദല്‍ഹി: കൊലക്കേസുകളില്‍ ‘ഇരട്ട ജീവപര്യന്തം’ ശിക്ഷ വിധിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചു. ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. ജീവപര്യന്തം ശിക്ഷ വിധിക്കുമ്പോള്‍ ജീവിതാവസാനം വരെ എന്ന് വ്യക്തമാക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.
ഒരു വ്യക്തിക്ക് ഒരു ജീവിതം മാത്രമാണുള്ളതെന്നും അതിനാല്‍ തന്നെ ജീവപര്യന്തം ശിക്ഷയും ഒരെണ്ണം മാത്രമേ പാടുള്ളൂവെന്നുമാണ് കോടതി വിധി.
കൊലക്കേസ് പ്രതിക്ക് എട്ടു ജീവപര്യന്തം ശിക്ഷ നല്കിയ സെഷന്‍സ് കോടതി ഉത്തരവ് പരിഗണിച്ചുകൊണ്ടായിരുന്നു ഭരണഘടനാ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. കൊലക്കേസ് പ്രതിക്ക് എട്ട് ജീവപര്യന്തം ശിക്ഷ വിധിച്ച തമിഴ്നാട്ടിലെ സെഷന്‍സ് കോടതി വിധി ചെന്നൈ ഹൈക്കോടതിയും ശരിവെച്ചിരുന്നു. ഇതുചോദ്യം ചെയ്തു സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.
ഒരാള്‍ക്ക് ഒരു ജീവിതം മാത്രമാണുള്ളത്. അതിനാല്‍ ഒരു ജീവപര്യന്തം ശിക്ഷ വിധിച്ചാല്‍ മതി. ഇളവില്ലാതെ ജീവിതാവസാനം വരെ ജീവപര്യന്തം ശിക്ഷ വിധിച്ചാല്‍ മതി. അല്ലെങ്കില്‍ ഇരുപത് വര്‍ഷമോ മുപ്പതു വര്‍ഷമോ കാലാവധിയായി നിശ്ചയിച്ച് ജീവപര്യന്തം ശിക്ഷ നല്‍കാം, കോടതി വിശദീകരിച്ചു.
ഒരാള്‍ക്ക് ഒന്നിലധികം ജീവപര്യന്തം തടവ് നല്‍കുന്നതിലെ നിയമ പ്രശ്നമാണ് ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്. തമിഴ്നാട്ടില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 8പേര് കൊല്ലപ്പെടുകയും ഇതേ തുടര്‍ന്ന് കേസിലെ 5 പ്രതികള്‍ക്കും 8ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തതാണ് ഹര്‍ജിക്കാസ്പദമായ സംഭവം.
കേരളത്തിലും നിരവധി കൊലക്കേസുകളില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. ഇനിമുതല്‍ ജീവപര്യന്തം ശിക്ഷയിലെ ഇത്തരത്തിലുള്ള വിധി പ്രഖ്യാപനങ്ങള്‍ക്ക് സുപ്രീംകോടതി വിധിയോടെ വിലക്കായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: