ചെങ്ങന്നൂര്‍: ആറന്മുള വള്ളസദ്യയില്‍ പങ്കെടുക്കാനെത്തിയ കീഴ്ച്ചേരിമേല്‍ പള്ളിയോടത്തില്നിന്നും നദിയില്‍ വീണ് കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ പമ്പാനദിയില്‍ നിന്നും കണ്ടെടുത്തു.
ചെങ്ങന്നൂര്‍ കീഴ്ച്ചേരിമേല്‍ തോണ്ടിയത്ത് രാമചന്ദ്രന്റെ മകന് രാജീവ് (38)ന്റെ മൃതദേഹം തിങ്കളാഴ്ച രാത്രി 10.30ന് ആറാട്ടുപുഴ പാലത്തിന് സമീപത്തു നിന്നും കീഴ്ച്ചേരിമേല്‍ ചൈത്രം (കല്ലൂരേത്ത്) പരേതനായ രാധാകൃഷ്ണന്റെ മകന് വിശാഖ് രാധാകൃഷ്ണന് (വിഷ്ണു-24) ന്റെ മൃതദേഹം ഇന്നലെ പുലര്‍ച്ചെ 2.30ന് മാലക്കര പള്ളിയോടക്കവില് നിന്നും കണ്ടെത്തുകയായിരുന്നു.
പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രി വൈകി, ബോട്ടുകളില്‍ ഹാലജന്‍ ലൈറ്റ് സ്ഥാപിച്ച് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാത്രി 10.30ന് ആറാട്ടുപുഴ പാലത്തിന് സമീപം രാജീവിന്റെ മൃതദേഹം കണ്ടെത്തി. ആറന്മുള പോലീസെത്തി മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രിമോര്ച്ചറിയിലേക്കു മാറ്റി. തുടര്‍ന്ന് പുത്തന്‍കാവ് മുതല്‍ പമ്പാനദിയില്‍ മുകളിലേക്ക് വീണ്ടും തെരച്ചില്‍ നടത്തുന്നതിനിടെയാണ് മാലക്കരയില്‍ വിശാഖിന്റെ മൃതദേഹം കണ്ടെത്തിയത്.
രാജീവ് സ്വകാര്യ കമ്പനിയിലെ മാര്‍ക്കറ്റിങ് മാനേജരാണ്. വിശാഖ് എറണാകുളത്ത് സോഫ്റ്റ് വെയര്‍ എന്ജിനിയറാണ.് കോഴഞ്ചേരി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ 11ന് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
രാജീവിന്റെ മൃതദേഹം വീട്ടിലെത്തിച്ച് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെ സംസ്ക്കരിച്ചു. ചിതയ്ക്ക് ബന്ധുവായ നന്ദകൃഷ്ണന് തീ കൊളുത്തി. അമ്മ: പരേതയായ കനകമ്മ. ഭാര്യ: ജിഷ. ഏകമകന് അഞ്ചുമാസം പ്രായമായ ശിവനാരായണന്‍. സഹോദരന്: രാജേഷ്. കൊടിക്കുന്നില്‍ സുരേഷ് എംപി, അഡ്വ. കെ.കെ. രാമചന്ദ്രന് നായര്‍ എംഎല്‍എ എന്നിവര്‍ അനുശോചിച്ചു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, സംസ്ഥാന വക്താവ് ജെ.ആര്. പത്മകുമാര്‍, ബിജെപി ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത, പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ. കെ.ജി. ശശിധരന്‍പിള്ള, സെക്രട്ടറി രാധാകൃഷ്ണന്‍നായര്‍, ട്രഷറര്‍ കൃഷ്ണകുമാര്‍ കൃഷ്ണവേണി, നഗരസഭാ അധ്യക്ഷന്‍ ജോണ്‍ മുളങ്കാട്ടില്‍, ഡി.വിജയകുമാര്‍, എം.എച്ച.് റഷീദ്, അഡ്വ. ജോര്‍ജ്ജ് തോമസ് തുടങ്ങിയവര്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു.
മരിച്ച വിശാഖിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കോഴഞ്ചേരി സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും. മാതാവ്: രാജലക്ഷ്മി. സഹോദരന്: വിനായക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: