ഇടുക്കി: ജില്ലാ പോലീസ് മേധാവി നടത്തിയ പ്രാഥമിക പരിശോധനയില്‍ മാങ്കുളം ചിക്കണാംകുടിയിലും വീട് നിര്‍മ്മാണത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പുള്ളതായി കണ്ടെത്തി. വനവാസികളുടെ പരാതിയെ തുടര്‍ന്നാണ് എസ്പി ഐപിഎസ് എ വി ജോര്‍ജ് ഇവിടെ നേരിട്ടെത്തി പരിശോധന നടത്തിയത്. 26 വീടുകളാണ് ചിക്കണാംകുടിയില്‍ അടുത്തിടെ നിര്‍മ്മിച്ച് നല്‍കിയത്. 3 മാസംമുന്‍പ് പൂര്‍ത്തിയാക്കിയ വീടുകളില്‍ ഇന്ന് 23 എണ്ണവും ചോര്‍ന്നൊലിക്കുകയാണ്. 3.50 ലക്ഷം രൂപ മുടക്കിയാണ് ഒരോ വീടുകളും നിര്‍മ്മിച്ചത്. ആവശ്യത്തിന് അസംസ്കൃത വസ്തുക്കളുപയോഗിക്കാതെയാണ് നിര്‍മ്മാണമെന്ന് അന്നേ ആരോപണമുയര്‍ന്നിരുന്നു. ടാര്‍പോളിന്‍ ഷീറ്റ് വലിച്ച് കെട്ടിയാണ് വനവാസികള്‍ വാര്‍ക്ക വീടിന്റെ ചോര്‍ച്ച തടഞ്ഞിരിക്കുന്നത്. സംഭവത്തില്‍ വിശദമായ പരിശോധന നടത്തി കോണ്‍ട്രാക്ടര്‍ക്കെതിരെ കേസെടുക്കുമെന്ന് എസ് പി പറഞ്ഞു. ജില്ലയില്‍ വിവിധ ട്രൈബല്‍ സെക്ട്രറുകളില് വീട് നിര്‍മ്മിച്ചതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് നേരത്തെ സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇന്നലെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ മാങ്കുളത്ത് പ്രത്യേക അദാലത്ത് നടന്നിരുന്നു. 26 പരാധികളാണ് ഇതില്‍ ലഭിച്ചത്. ഇതില്‍ എല്ലാ കേസുകള്‍ക്കും തന്നെ അടിയന്തിര നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്പി ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. അദാലത്തിന് ശേഷമാണ് ഷോക്കേറ്റ് മൂന്ന് വനവാസി സ്ത്രീകള്‍ മരിച്ച ചിക്കണാംകുടി എസ്പി സന്ദര്‍ശിക്കുന്നത്. ഇതിന് ശേഷം ഇവിടുത്തെ സ്കൂളിലും എസ്പി പരിശോധന നടത്തി. മാങ്കുളത്തെ പോലീസ് ഔട്ട് പോസ്റ്റും എസ്പി ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച മുതല്‍ മൂന്നാര്‍ പോലീസ് സ്റ്റേഷന്റെ കീഴിലായി ഇവിടെ ഒരു എസ്ഐയുടെ നേതൃത്വത്തില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും. 38 കിലോ മീറ്റര്‍
ആണ് മൂന്നാറില്‍ നിന്നും ഇങ്ങോട്ടുള്ള ദൂരം. നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ഇവിടെ പോലീസ് ഓഫീസ് തുറക്കുന്നത്. എസ്പിക്കൊപ്പം പരിപാടികളില്‍ മൂന്നാര്‍ എഎസ്പി മെറിന്, സിഐ സിബിച്ചന് മാത്യു, എസ് ഐ വിഷ്ണുകുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: